ബാല്യത്തില്‍ സമസ്ത വിദ്യകളും അഭ്യസിക്കല്‍, യൗവനത്തില്‍ ലൗകീക സുഖ ഭോഗാവൃത്തി, വാര്‍ദ്ധക്യത്തില്‍ മുനി വൃത്തി, അവസാന കാലത്ത് യോഗാഭ്യാസനിരതനായി ശരീര ത്യാഗം എന്നാണല്ലോ? പക്ഷെ മര്യാദ പുരുഷോത്തമനായ ശ്രീരാമന്‍ ഈ വംശപാരമ്പര്യപാലനത്തിന് ഒരു അപവാദമായിരുന്നു. പുത്രന് യൗവനത്തിലെ രാജ്യഭാരം കൊടുത്ത് വാര്‍ദ്ധക്യത്തില്‍ വാനപ്രസ്ഥം സ്വീകരിച്ചിരുന്ന ഇക്ഷ്വാക വംശ പാരമ്പര്യത്തിന് വിരുദ്ധമായി ശ്രീരാമന്‍ വാനപ്രസ്ഥം യൗവനത്തിലേ വരിച്ചു. യൗവനാരംഭത്തില്‍ യുവരാജപ്പട്ടം വേണ്ടെന്നുവെച്ച് വനയാത്ര ചെയ്തതാണ് ശ്രീരാമന്റെ മഹിമയ്‌ക്ക് ആസ്പദമായി ഞാന്‍ മനസ്സിലാക്കുന്നത് യാതൊരു വൈമനസ്യവും ദുഃഖവും പ്രകടിപ്പിക്കാതെ പ്രസന്നതയോടുകൂടി വനത്തിലേക്ക് പോകാനും കഴിഞ്ഞതാണ് രാമന്റെ ശ്രേഷ്ഠതയ്‌ക്ക് നിദാനം. അല്ലെങ്കിലും മഹത്തുക്കള്‍ സമ്പത്തിലും വിപത്തിലും പ്രകടിപ്പിക്കുന്നത് ഒരേ ഭാവമായിരിക്കും.
”ഉദയേ സവിതാരക്തോ രക്തശ്ചാസ്തമയേ തഥ”
ഉദിക്കുമ്പോഴും അസ്തമിക്കുംമ്പോഴും സൂര്യന്‍ ചുവന്ന നിറം തന്നെ കാഴ്ചവെക്കുന്നു.
ന വനം ഗന്തുകാമസ്യ ത്യജതശ്ച വസുന്ധരാംസര്‍വലോകാതിഗസ്യേവ ലക്ഷ്യേത ചിത്തവിക്രിയാ
ഭൂമിയിലെ രാജ്യാവകാശം വെടിഞ്ഞ് കാട്ടിലെ ക്ലേശകരമായ ജീവിതം സ്വീകരിച്ച രാമന്‍ യോഗേശ്വരനെപ്പോലെയായിരുന്നു. മനസ്സിന് ഒരിളക്കവും വരാത്തസ്ഥിതപ്രജ്ഞനായിരുന്നു. ശ്രീരാമന്‍. ഒരു പക്ഷെ യാഗരക്ഷയ്‌ക്ക് പോകുന്നതിന്നു മുമ്പ് ലഭിച്ച വസിഷ്ഠന്റെ ഉപദേശങ്ങള്‍ അദ്ദേഹം മനസ്സില്‍ അല്പം പോലും വിട്ടു കളയാതെ പാലിക്കുന്നുണ്ടായിരിക്കാം.
അതുകൊണ്ടായിരിക്കാം അദ്ദേഹത്തിന് ചിത്ത വിക്ഷോഭരഹിതനായ ഒരു മഹാനാകാനും ഭദ്രതയിലും, ദുരിതത്തിലും സമാനത പാലിക്കാനും സാധിച്ചത്
അച്ഛന്റെ സമീപത്തുനിന്ന് പുറപ്പെട്ട രാമന്‍ നേരേ പോയത് കൗസല്യമാതാവിന്റെ അടുത്തേക്കായിരുന്നു. മധുരവാക്കുകളാല്‍ എല്ലാവരെയും ആദരിച്ചുകൊണ്ട് രാമന്‍ മാതൃ സമീപത്തെത്തി. ദുഃഖമടക്കിപ്പിടിച്ചു കൊണ്ട് താനും രാമനെ അനുഗമിച്ചു. അവിടെ ചെല്ലുമ്പോള്‍ കൗസല്യമാതസ്‌നാനാദികള്‍ കഴിഞ്ഞ് സുമംഗലിയായി പട്ടുവസ്ത്രങ്ങളണിഞ്ഞ് മന്ത്രോച്ചാരണത്തോടെ പുത്രഹിതത്തിനായി ഹോമം ചെയ്തു കൊണ്ടിരിക്കുകയായിരുന്നു.
സാക്ഷൗമവസനാകൃഷ്ട നിത്യം വ്രതപരായണാ
അഗ്നിം ജുഹോതി സ്മ ത ദാ മന്ത്രവല്‍കൃത മംഗളാ
മന്ത്രപൂജാദികള്‍ ഏകാഗ്രചിത്തയായി ഇരുന്നതുമൂലം രാമന്‍ സമീപത്തെത്തിയത് കൗസല്യ അറിഞ്ഞില്ല. രാമന്‍ വന്നതു കണ്ടില്ലേ? എന്ന സുമിത്രാ മാതാവിന്റെ ചോദ്യമാണ് കൗസല്യയെ ധ്യാനത്തില്‍ നിന്നും ഉണര്‍ത്തിയത്. കൗസല്യ പൂജ നിറുത്തിയപ്പോള്‍ രാമന്‍ കൗസല്യയുടെ അടുത്തേക്കുചെന്നു. കൗസല്യ എഴുന്നേറ്റ് പുത്രനെ മാറോടണച്ച് ചുംബിച്ചു അടുത്തുള്ള പീഠത്തില്‍ പിടിച്ചിരുത്തി പാല്‍ പായസം കൊടുത്തു സ്വീകരിച്ചു. രാമനെ അടിമുതല്‍ മുടിവരെ സൂക്ഷിച്ചു നോക്കി. എത്ര മറച്ചാലും മക്കളുടെ മനസ്സ് വായിക്കാനുള്ള കഴിവ് മാതാക്കള്‍ക്ക് സ്വയം സിദ്ധമാണ് കൗസല്യ ചോദിച്ചു. എന്തുപറ്റി നിന്റെ മുഖം മ്ലാനമായിരിക്കുന്നല്ലോ?
രാമന്‍ ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
ദേവി നൂനം ന ജാനീഷേ മഹദ് ഭയമുപസ്ഥിതം
ഇദം തവ ച ദുഃഖായ വൈദേഹ്യ ലക്ഷ്മണസ്യച
ഗമിഷ്യേ ദണ്ഡകാരണ്യം കിമനേനാസനേനമേ
അമ്മേ അച്ഛന്‍ എനിക്കു വനരാജ്യം തന്നിരിക്കുന്നു. ദേവി ഭവതിക്കും സീതയ്‌ക്കും ലക്ഷ്മണനും വലിയ ആപത്ത് വന്നുചേര്‍ന്നിരിക്കുന്ന വിവരം ഭവതി അറിയുന്നില്ല. ഞാന്‍ ദണ്ഡകാരുണ്യത്തിലേക്ക് പോവുകയാണ്. പതിനാലു കൊല്ലം കായ്‌കനികള്‍ ഭക്ഷിച്ചും, തറയിലുറങ്ങിയും, പാറയിലിരുന്നും ജീവിക്കേണ്ട കാലം വന്നിരിക്കുന്നു. മഹാരജാവ് യുവരാജസ്ഥാനം ഭരതന് നല്‍കാന്‍ തീരുമാനിച്ചിരിക്കുന്നു. ഞാന്‍ അമ്മയോട് അനുവാദം വാങ്ങാന്‍ വന്നതാണ്.
ഇതുകേട്ട കൗസല്യ നിലം പതിച്ചു. രാമന്‍ ഉടന്‍ ചെന്ന് അമ്മയെ ഉണര്‍ത്തി ശാന്തയാക്കാന്‍ ശ്രമിച്ചെങ്കിലും കണ്ണീര്‍ കടലിലാഴ്ന്ന മാതാവിന് സാന്ത്വനം നല്‍കി ശാന്തയാക്കാന്‍ കഴിഞ്ഞില്ല. പുത്രവിയോഗം സഹിക്കാന്‍ കൗസല്യക്ക് കഴിയില്ലായിരുന്നു. രാമന്റെ വേര്‍പാടിനെക്കുറിച്ചോര്‍ത്തപ്പോള്‍ തനിക്ക് മകന്‍ പിറന്നില്ലെങ്കില്‍ താന്‍ ഇത്രയധികം ദുഃഖം സഹിക്കേണ്ടിവരുമായിരുന്നില്ലെന്ന് തോന്നി. ഒരു വന്ധ്യക്ക്, തനിക്ക് മക്കളില്ലല്ലോ എന്ന ദുഃഖമേ ഉണ്ടാകുകയുള്ളൂ മറിച്ചൊന്നും സംഭവിക്കുന്നില്ല. ഞാന്‍ ഇതെല്ലാം കണ്ട് ഇതികര്‍ത്തവ്യാമൂഢനായി നില്‍ക്കുകയായിരുന്നു. കൗസല്യാമാതാവിന്റെ മനസ്സില്‍ ഒരുപാട് അസ്വസ്ഥ ചിന്തകള്‍ കടന്നുകൂടിയിട്ടുണ്ടെന്ന് എനിക്കു മനസ്സിലായി. ഭര്‍ത്താവില്‍ നിന്നും വേണ്ടത്ര സുഖം കൗസല്യാ മാതാവിനും തന്റെ മാതാവായ സുമിത്രയ്‌ക്കും ലഭിച്ചിട്ടില്ല. പുത്രനില്‍നിന്നെങ്കിലും എന്തെങ്കിലും ശ്രേയസ്സ് കൈവരുമെന്നു കരുതിയിട്ടുണ്ടാകും. അതും ഇപ്പോള്‍ വൃഥാവിലായി. ഇളമുറക്കാരിയെങ്കിലും ആരേയും വകവെക്കാത്ത തന്റേടിയായ കൈകേയിയേയും ഒരു പക്ഷെ പട്ടമഹിഷിയാണെങ്കിലും അമ്മ ഭയപ്പെടുന്നുണ്ടാവും. സപത്‌നിയുടേയും പരിചാരകരുടേയും മര്‍മ്മം തുളക്കുന്ന വാക്കുകള്‍ കേള്‍ക്കേണ്ടിവന്നേക്കാമെന്നും അവര്‍ ഭയപ്പെടുന്നുണ്ടാവും.
രാമനടുത്തുള്ളപ്പോളെ നിരാകൃതപോലെ കഴിയുന്ന അവര്‍ രാമന്‍ വനത്തിന്നുപോയാലത്തെ കഥ എന്തായിരിക്കുമെന്നും കരുതുന്നുണ്ടാവാം. അവര്‍ വാവിട്ടു കരഞ്ഞു. മകനെ നിന്റെ മുഖം കാണാതെ ഞാനെങ്ങിനെ ജീവിക്കും. ദൈവമേ ഇതെല്ലാം കേട്ടിട്ടും എന്റെ നെഞ്ച് പൊട്ടിപ്പിളരാത്തത് എന്താണ്. കോപം സഹിക്കാന്‍ കഴിയാതെ നിന്നിരുന്ന ലക്ഷ്മണന്‍ കൗസല്യയുടെ ദീനാവസ്ഥ കണ്ട് പറഞ്ഞു. അമ്മേ ഇതൊരു വലിയ ദയനീയാവസ്ഥ തന്നെ ഭാര്യയുടെ താളത്തിനൊത്ത് തുള്ളുന്ന അച്ഛന്‍ പറയുന്നത് കേട്ട് ജ്യേഷ്ഠന്‍ വനത്തിലേക്ക് പോകുന്നത് എനിക്കിഷ്ടമല്ല അത് ശരിയല്ലെന്നു മാത്രമല്ല അതിന്റെ ആവശ്യവുമില്ല.
പരോക്ഷമായിപോലും രാമനെ ആരും ദോഷം പറയാതിരിക്കെ കാട്ടിലേക്കയക്കുന്നത് ശത്രുക്കള്‍ പോലും ഇഷ്ടപ്പെടുകയില്ല. അച്ഛന്റെ ബുദ്ധിസ്ഥിരതയില്ലായ്‌മയ്‌ക്ക് ശിക്ഷ അനുഭവിക്കേണ്ടത് ജ്യേഷഠനല്ല. സര്‍വജനസമ്മതനും, ദേവതുല്യനുമായ രാമനെ സ്ത്രീജിതനായ രാജാവ് നാടുകടത്തുന്നത് തെറ്റാണ് എതിരു നില്‍ക്കുന്നവരെ കൊല്ലാന്‍ പോലും ഞാന്‍ മടിക്കില്ല.
.. തുടരും
















