ന്യൂദല്‍ഹി: പാമോയില്‍ അഴിമതി കേസില്‍ ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ജിജി തോംസണിനെതിരെ ഗൂഢാലോചന കുറ്റം ചുമത്തുന്നതിന് തടസമില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. പാമോയില്‍ കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി സമര്‍പ്പിച്ച ഹര്‍ജി അടിയന്തരമായി പരിഗണിക്കേണ്ട ആവശ്യമില്ലെന്നും കോടതി പറഞ്ഞു. പാമോയില്‍ ഇടപാട് നടക്കുമ്പോള്‍ സിവില്‍ സപ്ളൈസ് കോര്പ്പറേഷന് എം.ഡിയായിരുന്ന ജിജി തോംസണ്‍ കേസില്‍ അഞ്ചാം പ്രതിയാണ്.
കേസില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ജിജി നേരത്തെ വിചാരണക്കോടതിയിലും ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍ ഇരു കോടതികളും ഹര്‍ജി തള്ളി. ഇടപാടുമായി ബന്ധമില്ലാത്ത നിരപരാധിയായ തന്റെ കുറ്റവിമുക്ത ഹര്‍ജി തള്ളിയ നടപടി വസ്തുതകള്‍ വിലയിരുത്താതെയുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ജിജി തോംസണ്‍ സുപ്രീംകോടതിയെ സമീപിച്ചത്.
എന്നാല്‍, ജിജിയ്ക്കെതിരെ പ്രോസിക്യൂഷന് നടപടികള്‍ക്ക് കേരള സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്ന കാര്യം സുപ്രീംകോടതി ചൂണ്ടിക്കാട്ടി. പാമോയില്‍ ഇടപാട് സമയത്ത് സിവില്‍ സപ്ളൈസ് സെക്രട്ടറിയായിരുന്ന പി.ജെ.തോമസിന്റെ ഹര്‍ജിക്കൊപ്പം ജിജിയുടെ ഹര്‍ജിയും പരിഗണിക്കണമെന്ന് അഭിഭാഷകന് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: