തിരുവനന്തപുരം: ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പുനല്കുന്നതിന് നല്കുന്ന ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുകളും ബ്രാന്റ് നെയിമിന്റെ അനുകരണം തടയുന്നതിനു നല്കുന്ന ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുകളും വ്യാജമായി നിര്‍മ്മിച്ചു നല്കുന്ന ഏജന്‍സികള്‍ വിപണിയില്‍ സുലഭം. കേന്ദ്രസര്‍ക്കാരിന്റെ മുദ്രകളും ചിഹ്നങ്ങളും പതിച്ച് ഒറിജിനലിനെ വെല്ലുന്ന ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റുകളാണ് ഒന്നുമുതല്‍ രണ്ടുലക്ഷം രൂപവരെ പ്രതിഫലം വാങ്ങി വില്‍പ്പനനടത്തുന്നത്.
ആശുപത്രികള്‍, എഞ്ചിനീയറിംഗ് കോളേജുകള്‍, വാണിജ്യ വ്യാപാരസ്ഥാപനങ്ങള്‍ തുടങ്ങിയവരാണ് തട്ടിപ്പുകാരുടെ ഇരകളാകുന്നത്. അന്‍പതിനായിരം രൂപ ആദ്യഗഡുനല്കിയാല് ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റിന്റെ ഡ്യൂപ്ലിക്കേറ്റ് ആവശ്യക്കാരുടെ ഇ മെയില്‍ അഡ്രസ്സില്‍ ലഭിക്കും. ആഴ്ചകള്‍ക്കുള്ളില്‍ ഒറിജിനലെന്ന് തോന്നിക്കുന്ന ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റുമായി ഏജന്റ് നേരിട്ടെത്തി ബാക്കി പണം കൈപ്പറ്റുന്നു.
തിരുവനന്തപുരത്തെ ഒരു മാലിന്യസംസ്കരണ പ്ലാന്റിന്റെ നിര്‍മ്മാതാക്കളെ തട്ടിപ്പുസംഘം ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിക്കൊടുക്കാമെന്നു പറഞ്ഞ് തട്ടിയെടുത്തത് 60000 രൂപയാണ്. ഇവര്‍ക്ക് ലഭിച്ച ഡ്യൂപ്ലിക്കേറ്റ് സര്‍ട്ടിഫിക്കറ്റില്‍ അറ്റോര്‍ണിയുടെ കയ്യൊപ്പും സീലും ഉണ്ടായിരുന്നില്ല. സംശയം തോന്നിയ സ്ഥാപന ഉടമ ട്രേഡ് മാര്‍ക്ക് ഏജന്‍സിയുടെ ഔദ്യോഗിക വെബ്സൈറ്റില്‍ പരതി നോക്കിയപ്പോഴാണ് തട്ടിപ്പ് ബോധ്യമായത്. തങ്ങള്‍ക്ക് ലഭിച്ച പ്രൊപ്രൈറ്ററി കോഡ് മുംബൈ ആസ്ഥാനമായ ഒരു കമ്പനിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെ ഉടമ ഏജന്റിനെതിരെ വഞ്ചനാകുറ്റത്തിന് കേസ് കൊടുത്തിരിക്കുകയാണ്.
ജില്ലയില്‍ ട്രേഡ് മാര്‍ക്ക് സര്‍ട്ടിഫിക്കറ്റ് രജിസ്റ്റര്‍ ചെയ്യുന്നതിന് കേന്ദ്രസര്‍ക്കാര്‍ ചുമതലപ്പെടുത്തിയിട്ടുളള ഒരു അംഗീകൃത അറ്റോര്‍ണി മാത്രമാണുള്ളതെന്ന് ഔദ്യോഗിക വെബ്സൈറ്റില്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ഈ അറ്റോര്‍ണി അറിയാതെ നിരവധി സ്ഥാപനങ്ങളാണ് ട്രേഡ് മാര്‍ക്ക് സര്ട്ടിഫിക്കറ്റുള്ളതായി അവകാശപ്പെടുന്നത്.
42000 രൂപയാണ് അറ്റോര്‍ണിയുടെ യാത്രാബത്തയും രജിസ്രേഷന്‍ ചാര്‍ജ്ജും കരടുരേഖകളുടെ നിര്‍മ്മാണത്തിനുമുള്‍പ്പെടെ ചെലവുവരുന്നത്. ഓണ്‍ലൈനില്‍ അപേക്ഷിച്ച് ഒരാഴ്ചയ്ക്കുളളില്‍ താല്‍ക്കാലിക ട്രേഡ്മാര്‍ക്ക് സര്‍ട്ടിഫിക്കറ്റും രണ്ടുവര്‍ഷത്തിനുള്ളില്‍ ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റും ലഭിക്കും. വ്യാജ സര്‍ട്ടിഫിക്കറ്റില്‍ പ്രൊപ്രൈറ്ററി കോഡാണ് ചേര്‍ക്കുന്നത്. എന്നാല്‍ ഒര്‍ജിനല്‍ ട്രേഡ്മാര്‍ക്കില്‍ ആപ്ലിക്കേഷന്‍ നമ്പറാണ് അടയാളപ്പെടുത്തുന്നത്.
ഐഎസ്ഒ സര്‍ട്ടിഫിക്കറ്റും ട്രേഡ്മാര്‍ക്കും അലങ്കാരത്തിനു വാങ്ങിവയ്ക്കുന്ന സ്ഥാപനങ്ങളും നിര്‍മ്മാതാക്കളും ശരിയായ ധാരണയില്ലാതെ തട്ടിപ്പുസംഘത്തിന്റെ വലയില്‍ വീഴുകയാണ് പതിവ്. സംസ്ഥാനത്ത് പകുതിയിലേറെ സ്ഥാപനങ്ങളിലും വ്യാജ ട്രേഡ്മാര്ക്കുകളാണുള്ളതെന്നാണ് സൂചന.
സ്വിറ്റ്സര്‍ലന്റ്, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പ്രതിനിധികളും ചെന്നൈയിലെ അംഗീകൃത ഏജന്‍സിയും സംസ്ഥാന സര്‍ക്കാരിന്റെ വകുപ്പുമേധാവിയും നേരിട്ടെത്തി പരിശോധന നടത്തിയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത്.
1.20 ലക്ഷം രൂപയാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റിനായി ചെലവാക്കേണ്ടിവരുന്നത്. സ്ഥാപനത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍, ഉല്പന്നങ്ങളുടെ ഗുണമേന്മ തുടങ്ങി എല്ലാകാര്യങ്ങളും പരിശോധിച്ചതിനുശേഷമാണ് ഐഎസ്ഒ സര്‍ട്ടിഫിക്കറ്റ് അനുവദിക്കുന്നത്. സര്‍ട്ടിഫിക്കറ്റ് ലഭിച്ചുകഴിഞ്ഞാല്‍ വര്‍ഷംതോറും 35000 രൂപയാണ് അംഗീകാരം പുതുക്കുന്നതിന് ഫീസ് നല്‍കേണ്ടത്. എന്നാല്‍ വ്യാജ സര്‍ട്ടിഫിക്കറ്റിന് ഈ പൊല്ലാപ്പുകളൊന്നുമില്ല. ആദ്യം മുടക്കുന്ന വന്‍തുകയ്ക്ക് വ്യാജന് കൈയിലെത്തും.
ട്രേഡ്മാര്‍ക്കും ഐഎസ്ഒ സര്‍ട്ടിഫിക്കറ്റുമുള്ള സ്ഥാപനങ്ങള്‍ തങ്ങളുടെ ബാര്‍കോഡ് ഉപയോഗിച്ച് ഔദ്യോഗിക വെബ്സൈറ്റില്‍ തിരച്ചില്‍ നടത്തിയാല്‍ ഒറിജിനലാണോ എന്ന് തിരിച്ചറിയാനാവും. വ്യാജമായി സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയവരില്‍ പലരും മാനഹാനിയോര്‍ത്ത് പരാതിപ്പെടാന്‍ തയ്യാറാവാത്തതാണ് തട്ടിപ്പുസംഘത്തിന് തഴച്ചുവളരാന്‍ സാഹചര്യമൊരുക്കുന്നത്. എന്നാല്‍ പരാതി ലഭിച്ചിട്ടും പോലീസ് നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേപമുണ്ട്. എന്നെ പറ്റിച്ചോളൂ ഞാന്‍ റെഡിയാണെന്ന മലയാളിയുടെ ശൈലിയെ മുതലെടുത്ത് കോടികള്‍ തട്ടിയെടുക്കുകയാണ് ഇത്തരം സംഘങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: