തൃശൂര്‍: കൊച്ചിന് ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉപദേശക സമിതികളുടെ പുനഃസംഘടനയില്‍ നിലവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന തെരഞ്ഞെടുപ്പ് രീതി മാറ്റണമെന്ന് ദേവസ്വം ഓഫിസര്‍മാരുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും അഭിപ്രായം.
ഹൈക്കോടതി അംഗീകരിച്ച ബൈലോ പ്രകാരം പൊതുയോഗത്തില്‍ ഒരു സ്ഥാനത്തേക്ക് ഒന്നില്‍ കുടുതല്‍ പേര് രംഗത്ത് വന്നാല്‍ അവരുടെ പേരുകള്‍ നറുക്കിട്ടെടുക്കണമെന്നാണ് വ്യവസ്ഥ ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സമിതിയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. ഇതിനെതിരെ നിരവധി പേര് കോടതിയെ സമീപിച്ചിട്ടുണ്ട്.
ഇതിനിടയിലാണ് ദേവസ്വം ബോര്‍ഡ് അധികൃതര്‍ സമിതി പുനഃസംഘടനയുമായി ബന്ധപ്പെട്ട് ദേവസ്വം മാനേജര്‍മാര്‍, ഓഫീസര്‍മാര്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്ന് അഭിപ്രായം തേടികൊണ്ട് സര്‍ക്കുലര്‍ നല്‍കിയിയത്. ഇത് പ്രകാരം ഉദ്യോഗസ്ഥര്‍ നല്കിയ റിപ്പോര്‍ട്ടില്‍ പ്രധാനമായും ആവശ്യപ്പെട്ടിരിക്കുന്നത് നറുക്കെടുപ്പ് രീതി മാറ്റി പരമാവധി സമവായം കണ്ടെത്തുകയും അല്ലാത്തപക്ഷം ജനാധിപത്യ രീതിയില്‍ ഭാരാവാഹികളെ തെരഞ്ഞെടുക്കണമെന്നുമാണ്. അല്ലെങ്കില്‍ ക്ഷേത്ര വികസനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന പലരും ഒഴിവാക്കപ്പെടാന്‍ സാധ്യതയുണ്ടന്നും പറയുന്നു.
ആറു മാസം മുമ്പാണ് ബോര്‍ഡിന്റെ കീഴിലുള്ള നാനൂറിലധികം വരുന്ന ക്ഷേത്രങ്ങളില്‍ ഉപദേശക സമിതികള്‍ പുനഃസംഘടിപ്പിക്കാന്‍ തിരുമാനിച്ചത്. എന്നാല്‍ പുതിയ നിയമവ്യവസ്ഥയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നതോടെ ഉത്സവ സീസണ് കഴിഞ്ഞ് ഏപ്രില്‍ 30 ന് ശേഷം നടപടികളെടുക്കുന്നതിന് നീട്ടിവെയ്ക്കുകയായിരുന്നു.
പുനഃസംഘടന പ്രവര്‍ത്തനം വിണ്ടും സജീവമാക്കിയതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ഉദ്യോഗസ്ഥരില്‍ നിന്ന് അഭിപ്രായം തേടിയത്. എന്നാല്‍ നേരത്തെ അംഗീകരിച്ച നിയമത്തില്‍ മാറ്റം വരുത്തണമെങ്കില്‍ വീണ്ടും പുതിയ നിര്‍ദ്ദേശം വെച്ച് ഹൈക്കോടതിയുടെ അനുമതി വാങ്ങണം. അതുകൊണ്ട് തന്നെ പുനഃസംഘടന ഇനിയും വൈകുമെന്നാണ് അറിയുന്നത്.
ഇതിനിടയില്‍ ത്രിതലപഞ്ചായത്ത് തെരഞ്ഞെടുപ്പ് കൂടി വരുന്നതോടെ അത് കഴിഞ്ഞുമതി
പുതിയ സമിതികള്‍ എന്ന അഭിപ്രായവും ബോര്‍ഡിനുള്ളില്‍ നിന്ന് ഉയരുന്നുണ്ട്. നേരത്തെ അപേക്ഷാഫോമുകള്‍ വിതരണം ചെയ്തപ്പോള്‍ പല പ്രധാന ക്ഷേത്രങ്ങളിലും ആയിരക്കണക്കിന് പേരാണ് അംഗത്വത്തിനായി അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്.
സിപിഎമ്മിന്റെ നേതൃത്വത്തില്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെട്ട സ്ത്രീകളെ കൂട്ടത്തോടെ കൊണ്ടു വന്നാണ് അപേക്ഷ വാങ്ങിപ്പിച്ചതായും ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: