ആറന്മുള: ആറന്മുളയില് വിമാനത്താവളത്തിന് മുന്‍ കേന്ദ്രസര്‍ക്കാരിന്റെ പ്രതിരോധ വകുപ്പ് നല്കിയ അനുമതി റദ്ദുചെയ്ത നടപടി സ്വാഗതാര്‍ഹമെന്നും സത്യത്തിന്റെ വിജയമെന്നും പൈതൃക ഗ്രാമ കര്‍മ്മ സമിതി ജന. കണ്‍വീനര്‍ പി.ആര്. ഷാജി അറിയിച്ചു.
എ. കെ. ആന്റണിയുടെ നേതൃത്വത്തില്‍ പ്രതിരോധ വകുപ്പ് നല്കിയ അനുമതിയ്ക്കു പിന്നിലെ അഴിമതി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന്റെ നിയമങ്ങള്ക്കടിസ്ഥാനത്തില് വിശദമായി അന്വേഷിക്കണമെന്ന് പി.ആര്. ഷാജി ആവശ്യപ്പെട്ടു.
ആറന്മുള വിമാനത്താവളത്തിന് അനുകൂലമായ യാതൊരുവിധ തീരുമാനവും ഉത്തരവും കേന്ദ്ര സര്‍ക്കാരിന്റെ ഭാഗത്തു നിന്ന് ഉണ്ടാവില്ല എന്ന ഉറച്ച തീരുമാനത്തിന്റെ ഭാഗമാണ് പ്രസ്തുത ഉത്തരവ്. കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീക്കര്‍ മുമ്പാകെ പൈതൃത ഗ്രാമ കര്‍മ്മ സമിതി രക്ഷാധികാരി കുമ്മനം രാജശേഖരന് നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മന്ത്രാലയം വിശദമായ അന്വേഷണവും പഠനവും നടത്തിയാണ് അനുമതി റദ്ദുചെയ്തിരിക്കുന്നത്.
നിലവിലുള്ള പ്രതിരോധ നിയമങ്ങള്‍ എല്ലാം ലംഘിച്ച് മുന്‍സര്‍ക്കാര്‍ നല്കിയ അനുമതിയുടെ പിന്‍ബലത്തിലാണ് സ്വകാര്യ കമ്പനി കേന്ദ്ര വ്യോമയാന-പരിസ്ഥിതി വകുപ്പുകളില്‍ നിന്ന് മറ്റ് ഉത്തരവുകള്‍ നേടിയെടുത്തത്.
നിയമ വിരുദ്ധമായി മുന്‍സര്‍ക്കാര്‍ നല്കിയ പാരിസ്ഥിതിക അനുമതി ദേശീയ ഹരിത ട്രൈബ്യൂണലും സുപ്രീം കോടതിയും റദ്ദാക്കിയിരുന്നു. വിമാനത്താവള നിര്‍മ്മാണത്തിന് ആവശ്യമായ പ്രതിരോധ-പാരിസ്ഥിതിക അനുമതികള്‍ റദ്ദായ സാഹചര്യത്തില്‍ ആറന്മുള വിമാനത്താവള പദ്ധതി പൂര്‍ണ്ണമായി ഉപേക്ഷിക്കാനുള്ള നടപടികള്‍ ഉടന്‍ സ്വീകരിക്കുമെന്ന് കേന്ദ്രവ്യോമയാന മന്ത്രാലയത്തിന്റെ അറിയിപ്പ് കര്‍മ്മ സമിതിക്ക് ലഭിച്ചതായും പി.ആര്. ഷാജി അറിയിച്ചു.
വിമാനത്താവള നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ എല്ലാ അനുമതിയും നല്‍കിയതായി ചിത്രീകരിച്ച് വിജയാഘോഷം നടത്തുന്ന സ്ഥലം എംഎല്‍എയ്ക്കും എംപിയ്ക്കും കെജിഎസ് ഗ്രൂപ്പിനും തന്റെ സര്‍ഗ്ഗാത്മകത സ്വകാര്യ മുതലാളിയുടെ കൂലിയെഴുത്തിന് ഉപയോഗിക്കുന്ന എഴുത്തുകാരന് സക്കറിയയ്ക്കുമുള്ള മറുപടിയാണ് ഇതെന്ന് കര്‍മ്മ സമിതി അവകാശപ്പെട്ടു.
നിയമപരമായും സാങ്കേതികമായും വിമാനത്താവള നിര്‍മ്മാണം അടഞ്ഞ അദ്ധ്യായമായ സ്ഥിതിയ്ക്ക് സ്വകാര്യകമ്പനിയ്ക്കുവേണ്ടി നടത്തിയ വ്യവസായ മേഖല പ്രഖ്യാപനം കേരള സര്‍ക്കാര്‍ ഉടന്‍ പിന്‍വലിയ്ക്കണമെന്നും അനധികൃതമായി മണ്ണിട്ട് നികത്തിയ കരിമാരം തോടും ആറന്മുള ചാലും പൂര്‍വ്വസ്ഥിതിയിലാക്കണമെന്ന ഹൈക്കോടതി ഉത്തരവ് ജില്ലാ കളക്ടര്‍ ഉടന്‍ നടപ്പാക്കണമെന്നും കര്‍മ്മസമിതി ആവശ്യപ്പെട്ടു.
വ്യവസായ മേഖലാ പ്രഖ്യാപനം പിന്‍വലിയ്ക്കുക, ആറന്മുളയില് നെല്‍കൃഷി പുനരാരംഭിക്കുവാനുള്ള സഹായം സര്‍ക്കാര്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു വിമാനത്താവള വിരുദ്ധ ഏകോപന സമിതി നടത്തുന്ന സമരങ്ങളില്‍ ഉറച്ചുനില്‍ക്കുമെന്നും പി.ആര്. ഷാജി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: