സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയിലെ ചില സീനുകളെപ്പറ്റി ഏപ്രില്‍ 29 ജന്മഭൂമിയില്വന്ന കത്ത് കണ്ടു. തുടക്കകാലത്ത് മണ്ടന്മാര് ലണ്ടനില്‍, കളിയില്‍ അല്പം കാര്യം, അപ്പുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ പരാജയത്തിനുശേഷം ശ്രീനിവാസന്റെ സഹായത്തോടെ മൂന്നാല് സിനിമകള്‍ വിജയിപ്പിച്ച ലഹരിയില്‍ മഹാസംവിധായകനായി സ്വയം അവരോധിച്ച മാന്യദേഹമാണ് ശ്രീമാന്‍ സത്യന് അന്തിക്കാട്. തന്റെ സിനിമകളില്‍ മതേതരത്വം കുത്തിനിറക്കാന്‍ കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ പലപ്പോഴും ഓക്കാനമുളവാക്കുന്നതാണ്.
പിന്‍ഗാമി എന്ന ചിത്രത്തില്‍ ജഗതി ശ്രീകുമാറിന്റെ കുട്ടിഹസ്സന് എന്ന മുസ്ലിം കഥാപാത്രം നിസ്കരിക്കാനുള്ള സൗകര്യം ചോദിക്കുമ്പോള്‍ ‘ഈ ഒറ്റക്കാര്യത്തിലാ നിന്നെ എനിക്കിഷ്ടം’ എന്ന് മീന പറയുന്നതും, ആ സിനിമയില്‍ത്തന്നെ കുട്ടി ഹസ്സന് കോണ്‍വെന്റില്‍ ചെന്ന് ശാന്താദേവിയുടെ മദര്‍ സുപ്പീരിയറിനോട് ഇതേ ആവശ്യം ഉന്നയിക്കുന്നതും എത്ര അരോചകവും കൃത്രിമവുമാണ്. ‘അച്ചുവിന്റെ അമ്മ’യില്‍ സുകുമാരിയുടെ ഉമ്മവേഷം മറ്റൊരുദാഹരണം. ആശുപത്രിക്കിടക്കയില്‍ പോലും കോഴിബിരിയാണി തിന്നും തീറ്റിച്ചും കഴിയുന്ന ആ കഥാപാത്രത്തിന്റെ സൃഷ്ടിയിലൂടെ ഇന്നാട്ടിലെ മുസ്ലിങ്ങളെല്ലാം നിസ്കരിക്കാനും ബിരിയാണി തിന്നാനും മാത്രം ജനിച്ചവരാണെന്നല്ലേ മറ്റുള്ളവര്‍ക്ക് തോന്നുക?
മുഖ്യകഥാപാത്രം ഹിന്ദുവാണെങ്കില്‍ അകമ്പടിക്ക് ന്യൂനപക്ഷങ്ങള്‍; അല്ലെങ്കില്‍ മറിച്ചും- മതേതരത്വത്തിനുവേണ്ടി ടിയാന് ചെയ്യുന്ന മറ്റൊരു സേവനമാണിത്. അതുകൊണ്ടുതന്നെ മാര്‍ഗ്ഗംകളിയോ ഒപ്പനയോ കുത്തിക്കേറ്റാത്ത ചിത്രങ്ങള്‍ ഇദ്ദേഹം സംവിധാനം ചെയ്യാറുമില്ല. അതുപോലെ, അനാഥാലയങ്ങള്‍ നടത്താനും കാരുണ്യമുള്ള ഹൃദയത്തിന്റെ ഉടമകളാകാനും പള്ളീലച്ചന്മാര്ക്കും കന്യാസ്ത്രീകള്‍ക്കും മാത്രമേ കഴിയൂ എന്നൊരു വികലമനസ്ഥിതിയും ഇദ്ദേഹം തന്റെ സിനിമകളിലൂടെ സമൂഹത്തിന് സ്ഥിരമായി നല്‍കാറുണ്ട് (ഹിന്ദുക്കള്‍ക്ക് എന്ത് കരുണ, എന്ത് സ്നേഹം?)
ങാ, ഒരു കാര്യം പറയാന്‍ വിട്ടുപോയി-ടിയാന്റെ ‘ഒരു ഇന്ത്യന്‍ പ്രണയകഥ’യില്‍ അമലാപോളിന്റെ കഥാപാത്രത്തിന് ഹിന്ദുവായ മാതാവിനെയും മുസ്ലിമായാ പാപ്പയെയും ക്രിസ്ത്യാനിയായ ഭര്‍ത്താവിനെയും നല്കി മതേതരത്വത്തില്‍ പാഷാണം വര്‍ക്കിയെയും ഇദ്ദേഹം കവച്ചുവെച്ചിട്ടുണ്ട്. ‘മനസ്സിനക്കരെ’യില്‍ നയന്‍താരയുടെ ഗൗരി എന്ന ഹിന്ദുകഥാപാത്രത്തെക്കൊണ്ട് ജയറാമിന്റെ ക്രിസ്ത്യന്‍ കഥാപാത്രത്തോട് ”ഞാന്‍കൂടി പള്ളിയില്‍ വരുമായിരുന്നു” എന്ന് പറയിച്ചതും സത്യന് അന്തിക്കാടിന്റെ രാജാവിനെക്കാള്‍ വലിയ രാജഭക്തിതന്നെ. കഷ്ടം!കഷ്ടം! കഷ്ടം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: