തിരുവനന്തപുരം: ദീര്‍ഘവീക്ഷണമില്ലാത്ത മന്ത്രിസഭാ തീരുമാനം പതിനെട്ടു വയസ്സുകഴിഞ്ഞ ഭിന്നശേഷിക്കാരുടെ പുനരധിവാസത്തെ പ്രതികൂലമായി ബാധിക്കും. ആറുമുതല്‍ പതിനെട്ടുവയസ്സുവരെ പ്രായമുള്ള ഭിന്നശേഷിക്കാരെ മാത്രം നിലനിര്‍ത്തി സംസ്ഥാനത്തെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയിഡഡ് പദവി നല്കാന് സര്‍ക്കാര്‍ തീരുമാനം വന്നതോടെ പല സ്പെഷ്യല്‍ സ്കൂളുകളും പ്രായപൂര്‍ത്തിയായവരെ പടിയിറക്കാനൊരുങ്ങുന്നു.
ശിശുക്ഷേമസമിതി, സന്നദ്ധ സംഘടനകള്‍, പോലീസ് സ്റ്റേഷന്, കോടതി എന്നിവിടങ്ങള്‍ വഴി സംരക്ഷിക്കാനാരുമില്ലാത്ത നൂറുകണക്കിന് ബുദ്ധിവൈകല്യം ബാധിച്ചവരാണ് സംസ്ഥാനത്തെ പല സ്പെഷ്യല്‍ സ്കൂളുകളിലായി പാര്‍ക്കുന്നത്. പുതിയ തീരുമാനം നിരവില്‍ വരുന്നതോടെ പതിനെട്ട് വയസ്സുകഴിഞ്ഞവര്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ധനസഹായം നിലയ്ക്കും. പൊതുവെ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന സ്പെഷ്യല്‍ സ്കൂളുകള്‍ ബാധ്യത ഏറ്റെടുക്കാന്‍ തയ്യാറാവാതെ വരുന്നതോടെ ആരോരുമില്ലാത്ത ബുദ്ധിപരമായ വെല്ലുവിളി നേരിടുന്നവര്‍ തെരുവിലേക്കെറിയപ്പെടും.
നൂറു കുട്ടികള്‍ക്കുമുകളില്‍ പഠിക്കുന്ന 20 സ്പെഷ്യല്‍ സ്കൂളുകളും അന്‍പതിനുമുകളില്‍ പഠിക്കുന്ന 70 സ്കൂളുകളുമാണ് സംസ്ഥാനത്തുള്ളത്. ഭിന്നശേഷിക്കാരായ കുട്ടികള്‍ പഠിക്കുന്ന 292 അംഗീകൃത സ്ഥാപനങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 292 സ്കൂളുകളിലായി പതിനെട്ടുവയസ്സിനു മുകളില്‍ പ്രായമുള്ള 8500 ഭിന്നശേഷിക്കാര്‍ താമസിച്ച് പഠനം നടത്തുന്നുണ്ടെന്നാണ് ഒരു വര്‍ഷം മുമ്പ് നടത്തിയ സര്‍വ്വെയില്‍ ചൂണ്ടിക്കാണിക്കുന്നത്. ഇവരുടെ ഭാവിയെക്കുറിച്ച് ഒരക്ഷരംപോലും പറയാതെയാണ് പുതിയ മന്ത്രിസഭാ തീരുമാനം സര്‍ക്കാര്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
പൊതുസ്വകാര്യ പങ്കാളിത്തത്തോടെ സ്പെഷ്യല്‍ സ്കൂളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കാനാണ് സര്‍ക്കാര്‍ ഇപ്പോള്‍ തീരുമാനമെടുത്തിരിക്കുന്നത്. എന്നാല്‍ സ്പെഷ്യല്‍ സ്കൂളുകളുടെ ലിസ്റ്റ് തയ്യാറാക്കി അദ്ധ്യാപക അനദ്ധ്യാപക വിവരശേഖരണങ്ങളോ വിദ്യാര്‍ത്ഥികളുടെ എണ്ണമെടുക്കലോ നടത്താതെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയിരിക്കുന്നത്.
ഒരേ വിഭാഗത്തിലുള്ള കുട്ടികളെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും രണ്ടുതരം നീതി എന്ന സമീപനമാണ് സര്‍ക്കാര്‍ തീരുമാനത്തിലൂടെ ഉണ്ടാകാന്‍ പോകുന്നതെന്ന് ആരോപണമുണ്ട്. പ്രായപൂര്‍ത്തിയായ ഭിന്നശേഷിക്കാരുള്‍പ്പെടെ 50 കുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച എയ്ഡഡ് പദവി ലഭിക്കില്ല. പതിറ്റാണ്ടുകളായി ഈ മേഖലയില്‍ സേവനമനുഷ്ഠിക്കുന്ന പലരും ആനുകൂല്യങ്ങള്‍ക്ക് അര്ഹതയില്ലാത്തവരാകുമെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്.
ബുദ്ധിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക തരംതിരിച്ച് പഠനം നടത്തുന്ന ഭിന്നശേഷിക്കാര്‍ക്ക് പ്രായവ്യത്യാസം മാനദണ്ഡമാക്കരുതെന്ന ഈ മേഖലയിലെ വിദഗ്ധരുടെ അഭിപ്രായങ്ങള്‍ മുഖവിലയ്ക്കെടുക്കാതെയാണ് മന്ത്രിസഭാ തീരുമാനമുണ്ടായിരിക്കുന്നത്. സാധാരണ വിദ്യാലയങ്ങളില്‍ പഠനത്തിനെത്തുന്ന കുട്ടിക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇത്തരം കുട്ടികളിലും അടിച്ചേല്‍പ്പിക്കുവാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ശ്രമമാണ് സ്പെഷ്യല്‍ സ്കൂളുകളുടെ എയ്ഡഡ് പദവി സംബന്ധിച്ച തീരുമാനത്തില്‍ ഉരുത്തിരിഞ്ഞുവരുന്നതെന്ന് ആക്ഷേപമുണ്ട്.
ബുദ്ധിപരമായി വെല്ലുവിളി നേരിടുന്ന പ്രത്യേക പരിഗണന അര്‍ഹിക്കുന്ന 18 വയസ്സുകഴിഞ്ഞ കുട്ടികളെ സ്പെഷ്യല്‍ സ്കൂളുകളില്‍ നിന്ന് ഒഴിവാക്കുന്നതോടെ ഇവരുടെ ജീവിതം നരകപൂര്ണ്ണമാകും. തങ്ങള്‍ വര്‍ഷങ്ങളായി പരിചയിച്ചുപോന്ന പാഠശാലയില്‍ നിന്ന് മറ്റൊരിടത്തേക്ക് ഇവരെ പറിച്ചുനടുന്നതും അപകടം വിളിച്ചു വരുത്തുന്നതാകും. ഒരു പ്രത്യേകസ്ഥാനത്ത് ഇണങ്ങിച്ചേര്ന്നുകഴിഞ്ഞാല് പിന്നീട് അവിടെ നിന്ന് മാറ്റപ്പെടുന്നത് വെല്ലുവിളി നേരിടുന്ന ഇവരുടെ മനസ്സുകളെ മുറിവേല്‍പ്പിക്കും.
പ്രായവ്യത്യാസംകൂടാതെ പഠിക്കുന്ന അതേ സ്കൂളില്‍ 18 വയസ്സിനു താഴെ പ്രായമുള്ളവര്‍ക്ക് പഠനവും 18 വയസ്സിനു മുകളിലുള്ളവര്‍ക്ക് തൊഴിലധിഷ്ഠിത വിദ്യാഭ്യാസവുമെന്ന പുനരധിവാസ സംവിധാനമാണ് ഫലപ്രദമാകുന്നതെന്ന് മേഖലയിലെ വിദഗ്ധര്‍ പറയുന്നു. പ്രായോഗികമായ ഈ നിര്‍ദ്ദേശം അംഗീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ആയിരക്കണക്കിനു ഭിന്നശേഷിക്കാരുടെ രോദനം കേള്‍ക്കേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: