തൊടുപുഴ: ന്യൂമാന്‍ കോളേജ് അധ്യാപകന്റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിന്റെ വിധി പുറത്തുവന്നപ്പോഴും കേസിലെ സൂത്രധാരന്‍ ഒളിവിലാണ്. ആലുവ കുഞ്ഞുണ്ണിക്കര എം.കെ നാസര്‍ (42) ആണ് വിദേശത്തേക്ക് കടന്നിരിക്കുന്നത്. കൈവെട്ട് നാസറിന്റെ ബുദ്ധിയിലുദിച്ച പ്രതികാരമായിരുന്നു.
എന്‍ഡിഎഫ് നേതാവായിരുന്ന നാസര്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ സംസ്ഥാന കമ്മറ്റിയംഗമായിരുന്നു. കൊലയാളി സംഘത്തിലുണ്ടായിരുന്ന ഏഴ് പേരില്‍ അഞ്ച് പേരെ മാത്രമാണ് പോലീസിന് പിടിക്കാനായത്. സവാദ്, സജില്‍ എന്നിവരാണ് കൊലയാളി സംഘത്തിലുണ്ടായിരുന്നിട്ടും പിടിയിലാകാതെ മുങ്ങിയത്.
മൂന്ന് ടീമിനെയാണ് നാസര്‍ നിയോഗിച്ചത്. മൂന്ന് ടീമുകളും പരസ്പരം അറിയരുതെന്ന് നാസര്‍ നിശ്ചയിച്ചു. ഓരോ ടീമിനെയും ഫോണിലൂടെ നിയന്ത്രിച്ചതും ഇയാളായിരുന്നു. ഇവര്‍ക്ക് തമിഴ്നാട്ടുകാരന്റെ പേരില്‍ മൂന്ന് മൊബൈല്‍ ഫോണുകളും നല്‍കിയിരുന്നു. ഓരോ ടീമിനും നേതൃത്വം നല്‍കിയവരെ അമീര്‍ എന്നാണ് വിളിച്ചിരുന്നത്. ഒന്നാമത്തെ ടീമില്‍ മൂന്ന് ബൈക്കുകളിലായി ആറ് പേരെ നിയോഗിച്ചു.
ഇവരുടെ ജോലി പ്രൊഫസര്‍ എവിടെയുണ്ട് എന്ന് നിരീക്ഷിക്കുകയും അപ്പപ്പോള്‍ നാസറിനെ ഫോണില്‍ വിളിച്ച് വിവരം അറിയിക്കുകയുമായിരുന്നു. രണ്ടാമത്തെ സംഘമാണ് ഓംമ്നി വാനിലെത്തിയ ഏഴംഗ കൊലയാളി സംഘം. മൂന്നാമത്തെ ടീമിന് കൊലയാളി സംഘത്തിന്റെ വാഹനം, ആയുധങ്ങള്‍ എന്നിവ നീക്കം ചെയ്ത് തെളിവ് നശിപ്പിക്കുക എന്ന ചുമതലയാണ് നല്‍കിയിരുന്നത്.
നാസറിനെ പിടികൂടിയാല്‍ കേസിന്റെ സാമ്പത്തിക ഉറവിടവും പോപ്പുലര്‍ഫ്രണ്ടിന്റെ ഉന്നത നേതാക്കള്‍ക്ക് കേസിലുള്ള ബന്ധവും വ്യക്തമാകും. ഇയാളെ പിടികൂടാന്‍ കേരള പോലീസ് ലുക്ക് ഔട്ട് നോട്ടീസ് നല്കിയതല്ലാതെ ഒരു അന്വേഷണവും നടത്തുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: