കൊച്ചി: അധ്യാപികയായ ഭാര്യയെ കുത്തിയും കഴുത്തുമുറിച്ചും കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ആത്മഹത്യക്കു ശ്രമിച്ച സംഭവത്തില്‍ അധ്യാപികയുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ആരോപിക്കപ്പെടുന്ന യുവാവിനെ പോലീസ് ചോദ്യം ചെയ്യും. പൊന്നാരിമംഗലം ഓളിപറമ്പില്‍ ജോണ്സണ് ഡിസില്‍വയുടെ ഭാര്യ മെര്‍ലിനെ (42)യാണ് മുളവുകാട് വീടിനുള്ളില്‍ മരിച്ച നിലയില്‍ ബുധനാഴ്ച രാവിലെ കണ്ടെത്തിയത്. മെര്‍ലിനെ വധിച്ച് ജോണ്സണ് ആത്മഹ്ത്യക്കു ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പരിക്കേറ്റ ജോണ്സണ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
എറണാകുളം മജിസ്ട്രേറ്റ് ആശുപത്രിയിലെത്തി ജോണ്‍സന്റെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ജനറല്‍ ആശുപത്രിയില്‍ പൊലീസ് സര്‍ജന്റെ മേല്‍നോട്ടത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തി മെര്‍ലിന്റെ മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടുകൊടുത്തു. സംസ്കാരം സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടത്തി.
മെര്‍ലിന്റെ സ്വഭാവശുദ്ധിയിലുള്ള സംശയമാണു കൊലപാതകത്തിനു കാരണമായതെന്നാണ് ജോണ്സണ് പോലീസിന് എഴുതിവച്ച കത്തില്‍ പറയുന്നതെന്നാണ് സൂചന. മെര്‍ലിനുമായി അടുപ്പമുണ്ടായിരുന്നുവെന്ന് ജോണ്സണ് സംശയിക്കുന്ന കോഴിക്കോട് സ്വദേശിയായ യുവാവിനെ പോലീസ് ഇതു സംബന്ധിച്ച് ചോദ്യം ചെയ്യും. കോഴിക്കോട് സ്വദേശിനിയാണ് മെര്ലിന്. ആലപ്പുഴ കുടശനാട് ഗവ. ഹൈസ്കൂളില്‍ അധ്യാപികയാണ്.
മെര്ലിന് ഉറങ്ങിക്കിടക്കുമ്പോള്‍ കിടപ്പുമുറിയില്‍ വച്ച് കുത്തിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്വീകരണമുറിയില്‍ കൊണ്ടു കിടത്തുകയായിരുന്നുവെന്നാണ് പോലീസ് കരുതുന്നത്. രാത്രി 12 ഓടെയായിരുന്നു കൊലപാതകമെന്നാണ് കരുതുന്നത്. പുലര്ച്ചെയായിരിക്കണം കഴുത്തും കയ്യും മുറിച്ച് ജോണ്സണ് ആത്മഹത്യയ്ക്കു ശ്രമിച്ചത്. മെര്‍ലിനെ വധിച്ച ശേഷം പോലീസിന് കത്തെഴുതിവച്ച ജോണ്സണ് വാതിലിനു പുറത്ത് ‘ഇവിടെ അപകടം നടന്നിട്ടുണ്ട്’ എന്നും എഴുതി വച്ചിരുന്നു.
അതേസമയം കൊലപാതകത്തിന് ഉപയോഗിച്ച കത്തി ഈ വീട്ടില്‍ ഇതിനു മുമ്പ് ഉണ്ടായിരുന്നതല്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ജോണ്സണ് കത്തി എവിടെ നിന്നെങ്കിലും വാങ്ങിക്കൊണ്ടു വന്നതാണോ എന്ന് പോലീസ് പരിശോധിച്ചു വരുന്നു. ഇവരുടെ മകള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. കോഴിക്കോട് മെര്‍ലിന്റെ വീട്ടില്‍ നിന്നാണ് കുട്ടി പഠിക്കുന്നത്. ജോണ്സണ് തപാല്‍ വകുപ്പില്‍ താല്‍ക്കാലിക ജീവനക്കാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: