മകളെ കര്‍ക്കടി ഹൃദയത്തിലെ അജ്ഞാനം നശിച്ച് നീ ജീവന്‍മുക്തയായിത്തീര്‍ന്നിരിക്കുന്നു. ഇനി യഥേഷ്ടം ഭുവനങ്ങളില്‍ സഞ്ചരിച്ച് അഭിഷ്ട സിദ്ധി വരുത്തിക്കൊള്ളുക. എന്നുപറഞ്ഞ് ബ്രഹ്മാവ് അപ്രത്യക്ഷനായി.
ജ്ഞാനോദയത്താല്‍ ബാഹ്യവിഷയങ്ങളില്‍ നിന്നും മുക്തയായ അവള്‍ വിശുദ്ധമായ അന്ത:ക്കരണത്തോടുകൂടി നിര്‍വികല്പസമാധിയില്‍ ലയിച്ച് പലകാലം കഴിഞ്ഞു. ഒടുവില്‍ മനസ്സിന് സ്പന്ദനം സംഭവിച്ചപ്പോള്‍ ബാഹ്യവിഷയങ്ങളെക്കുറിച്ച് ഉണര്‍വുണ്ടാകുകയും വിശപ്പിന്റെ ഓര്‍മ്മ വീണ്ടും വരികയും ചെയ്തു. തനിക്കുവേണ്ടി മൂഡന്മാരെയാണ് ബ്രഹ്മദേവന്‍ ഭക്ഷണമായി നിശ്ചയിച്ചിരിക്കുന്നതെന്ന് ചിന്തിച്ച് അത്തരക്കാരെ അന്വേഷിച്ച് കാട്ടാളന്മാരുടെ വാസസ്ഥാനത്തിന്നടുത്തുള്ള ഒരു വനാന്തര്‍ഭാഗത്ത് കടന്നുകൂടി.
രാത്രി കിരാതരാജന്‍ നായാട്ടിനായി മന്ത്രിയോടൊപ്പം വരുന്നതു കണ്ടപ്പോള്‍ അവള്‍ മനസ്സില്‍ ചിന്തിച്ചു. ഇവര്‍ ഒരിക്കലും ഗുണവാന്മാരായിരിക്കാന്‍ വഴിയില്ല. ഗുണവാന്മാരേയും മഹാശയന്മാരേയും മേലില്‍ താനൊരിക്കലും ഭക്ഷിക്കുന്നതല്ല. അകൃത്രിമമായ സുഖമോ, കീര്‍ത്തിയോ, ആയുസ്സോ കാംക്ഷിക്കുന്നവര്‍ ഗുണവാന്മാരെ സര്‍വാഭിഷ്ടങ്ങളും നല്‍കി പൂജിക്കേണ്ടതാണ്. ജീവനെ ത്യജിച്ചും സാധുക്കളെ രക്ഷിക്കേണ്ടതാണ്. സത്‌സംഗമാകുന്ന ഔഷധംകൊണ്ട് മൃത്യുവിനെപ്പോലും മിത്രമാക്കി മാറ്റിയെടുക്കാം. ഒരു രാക്ഷസിയായ എനിക്കുപോലും ഇപ്പോള്‍ ഗുണശാലികളെ രക്ഷിക്കണമെന്നു തോന്നുന്നു.
ഏതായാലും ഇവര്‍ ഗുണികളോ അതോ മൂഡരോ എന്ന് പരീക്ഷിക്കുവാന്‍ കര്‍ക്കടി തയ്യാറായി. ഘോരാട്ടഹാസം പുറപ്പെടുവിച്ചുകൊണ്ട് കനത്ത ശബ്ദത്തില്‍ ഹുങ്കാരപരുഷമായി ഇങ്ങനെ പറയാന്‍ തുടങ്ങി. അല്ലയോ മായാന്ധകാര നിബിഡമായ കാനനത്തില്‍ കുടികൊള്ളുന്ന കീടങ്ങളെ, അപമൃത്യുവിനെ വരിക്കാനായി എന്റെ വായില്‍ വന്നുപെട്ട നിങ്ങള്‍ ആരാണ്? ആത്മജ്ഞാനത്തില്‍ ബുദ്ധിവികാസം കൈവരിച്ച പൂജ്യരാണ് നിങ്ങളെങ്കില്‍ നിങ്ങള്‍ക്ക് രക്ഷയുണ്ട്. അതല്ല അന്ധബുദ്ധിയോട് കൂടിയ മൂഡന്മാരാണ് നിങ്ങളെങ്കില്‍ നിങ്ങളെന്റെ ഭക്ഷണവുമാണ്.
ഇതുകട്ട രാജാവ് പ്രത്യഭിവചിച്ചു. ക്ഷുദ്രഭൂതമേ പുറത്തുവരു. പെണ്‍വണ്ടിന്റെ മൂളല്‍പോലെയുള്ള നിന്റെ ഞെരങ്ങല്‍ കേട്ട് ഭയപ്പെടുന്നവരായി ഇവിടെ ആരുമില്ല. ഇതുകേട്ട രാക്ഷസി അവരെ ഭയപ്പെടുത്തുവാനായി ഇരുളില്‍ പ്രകാശം പരുത്തുകയും ഉറക്കെ ഗര്‍ജിക്കുകയും ദംഷ്‌ട്രങ്ങള്‍ കാട്ടിച്ചിരിക്കുകയും ചെയ്തു. പക്ഷെ ഇതെല്ലാം കണ്ട് ആ വീരന്മാര്‍ തെല്ലും കുലുങ്ങിയില്ല. മാത്രമല്ല, ഇതു കണ്ട് മന്ത്രി പറഞ്ഞു.
‘ഹേ രാക്ഷസി എന്തിനാണ് ഈ നിഷ്ഫലമായ സംരംഭം. സ്വന്തം കാര്യം സാധിക്കേണ്ട ബുദ്ധിശാലികള്‍ സാധിക്കാവുന്ന കാര്യങ്ങളിലേ ഇടപെടുകയുള്ളൂ. വിവേകികള്‍ സ്വച്ഛമായ സമബുദ്ധിയോടും വ്യവഹാരോചിതമായ യുക്തിയോടുംകൂടിയെ പ്രവര്‍ത്തിക്കുകയുള്ളു. നിന്റെ ആഗ്രഹമെന്താണെന്ന് മടിക്കാതെ പറയുക. ഞങ്ങളോടര്‍ത്ഥിച്ചവരാരും ഇതുവരെ നിരാശയോടെ മടങ്ങേണ്ടിവന്നിട്ടില്ല.
മന്ത്രിയുടെ സരസവും സാരഗര്‍ഭവുമായ ഈ വാക്കുകള്‍ രാക്ഷസിയെ വല്ലാതെ ആകര്‍ഷിച്ചു. ഇവരുടെ ആചാരവും ബുദ്ധിബലവും ആശ്ചര്യകരമെന്നു മാത്രമല്ല ഇവര്‍ സാമാന്യന്മാരല്ലെന്നും കര്‍ക്കടിക്കു തോന്നി. അവരുടെ വാക്കും, നോക്കും, മുഖവും അവരുടെ അന്തര്‍ഗതമായ ആത്മജ്ഞാനത്തെ പ്രതിബിംബിക്കുന്നുണ്ട്. ഇവരെ എനിക്ക് നശിപ്പിക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ഏതായാലും എനിക്കുള്ള ഒരു സംശയം ഇവരോട് ചോദിച്ചറിയാം. പ്രാജ്ഞന്മാരെ കണ്ടാല്‍ സംശയങ്ങള്‍ ചോദിച്ച് നിവര്‍ത്തിവരുത്താത്തവര്‍ മൂഡന്മാരാണ്. കര്‍ക്കടി 10 ചോദ്യങ്ങള്‍ അവരോട് ചോദിച്ചു.
1) സമുദ്രത്തില്‍ കുമിളകള്‍ എന്നപോലെ ഏകവും അതേസമയത്ത് അനേക സംഖ്യകളുമുള്ള ഏതൊരണുവിന്റെ ഉള്ളിലാണ് ബ്രഹ്മാണ്ഡ മണ്ഡലങ്ങള്‍ ഉണ്ടായി ലയിക്കുന്നത്?
2) ആകാശമായും അനാകാശമായും വിളങ്ങുന്നത് ഏതൊന്നാണ്?
3) ഒന്നായും, ഒന്നല്ലാത്തതായും ഏതൊരു വസ്തു ഭവിക്കുന്നു?
4) ഗമിച്ചുകൊണ്ടുതന്നെ ഗമിക്കാതിരിക്കുന്നത് ഏതൊന്നാണ്?
5) ഇല്ലാതെതന്നെ ഉണ്ടായിരിക്കുന്നത് ഏതൊന്നാണ്?
6) ചേതനമെങ്കിലും കല്ലുപോലെ അചേതനമായിരിക്കുന്ന വസ്തു ഏതാണ്?
7) നിര്‍മലാകാശത്തില്‍ ചിത്രങ്ങളെഴുതുന്നതെന്ത്?
8) കുരുവില്‍തരുപോലെ ജഗത്തുകള്‍ ഏതൊരു അണുവിലിരിക്കുന്നു?
9) നുര പത മുതലായവ സമുദ്രത്തില്‍ നിന്നും വേറെയല്ലാത്തതുപോലെ ഏതൊന്നില്‍ നിന്നാണ് ഒരു വസ്തുവും ഭിന്നമല്ലാതിരിക്കുന്നത്.
10) ജലത്തില്‍ നിന്നും ദ്രവത്വം എന്നപോലെ ഏതൊന്നില്‍നിന്നാണ് ഒരു വസ്തുവും ദ്വൈതവും ഭിന്നവുമല്ലാതിരിക്കുന്നത്.
ഈ ചോദ്യങ്ങള്‍ കേട്ട് പ്രാജ്ഞനായ മന്ത്രി പറഞ്ഞു. അല്ലയോ രാക്ഷസി വാഗ് വിലാസരൂപേണ ബ്രഹ്മവിത്തുകള്‍ക്കറിയാന്‍ യോഗ്യമായ വിധത്തില്‍ നീയിവിടെ ചോദിച്ച ചോദ്യങ്ങളെല്ലാം പരമാത്മാവിനെ സംബന്ധിച്ചാണ്. പഞ്ചേന്ദ്രിയങ്ങള്‍ക്കും മനസ്സിനും നിര്‍ദ്ദേശിക്കാനോ അറിയാനോ കഴിയാത്തതാകയാല്‍ ചിന്മാത്രയായ ആത്മാവ് അണുവാകുന്നു. അവയവവിഹിനമായതുകൊണ്ട് ആകാശംപോലെ അത് സൂക്ഷ്മവുമാകുന്നു. ആ അണുവിന്റെ ഉള്ളില്‍ കോടി കോടി ബ്രഹ്മാണ്ഡ ബുദ്ബുദങ്ങള്‍ ഉളവായി സ്ഥിതിചെയ്തിട്ട് ഭംഗുരത്വം ഹേതുവായി ലയംപ്രാപിക്കുന്നു.
ഇതാണ് ഒന്നാമത്തെ ചോദ്യത്തിനുത്തരം. രണ്ടാമത്തെ ചോദ്യത്തിനുത്തരമായി ‘ബാഹ്യമായ യാതൊരു വസ്തുവിമില്ലാതെ സര്‍വത്ര വ്യാപിച്ചിരിക്കുന്നതുകൊണ്ട് ആകാശമായും ജ്ഞാനമാത്രസ്വരൂപമാകയാല്‍ അനാകാശമായും സാക്ഷാല്‍ ബ്രഹ്മംതന്നെയാണ് വിളങ്ങുന്നത് എന്നു പറഞ്ഞു.
ഒരുവിധത്തിലും നിര്‍ദ്ദേശിക്കത്തക്കതല്ലായ്‌കയാല്‍ ബ്രഹ്മത്തെ ഒന്നുമല്ലെന്നു പറയാം. എന്നാല്‍ നിഷേധിക്കാന്‍ കഴിയാത്ത പരമാര്‍ത്ഥസത്തകൊണ്ട് ഒന്നാണെന്നു പറയാതെ തരമില്ലെന്നും മൂന്നാമത്തെ ചോദ്യത്തിനുത്തരമായി മറുപടി പറഞ്ഞു.
നാലാമത്തെ ചോദ്യത്തിനുത്തരമായി ഗമ്യമായ സര്‍വത്തിലും വ്യാപരിച്ചിരിക്കകൊണ്ട് ഗമകത്വവും, നിര്‍വികാരാദി വിഭൂക്തംകൊണ്ടും പുറമെ ഗമിക്കാന്‍ സ്ഥലമില്ലാത്തതുകൊണ്ടും ഗമന അഭാവവും ബ്രഹ്മത്തിന്ന് സിദ്ധം തന്നെയെന്ന് പറഞ്ഞു. … തുടരും
















