ന്യൂദൽഹി: ആഗോള ഭീകര സംഘടനയായ അൽഖ്വയ്ദയുടെ ഏറ്റവും പുതിയ വീഡിയോയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചും പരാമർശം. അൽഖ്വയ്ദയുടെ ഇന്ത്യൻ ഉപഭൂഖണ്ഡം മേയ് രണ്ടിന് പുറത്തു വിട്ട വീഡിയോയിലാണ് മോദിയെ കുറിച്ച് പരാമർശിക്കുന്നത്.
ഫ്രാൻസിൽ നിന്ന് ബംഗ്‌ളാദേശിലേക്ക്: പൊടി പടലങ്ങൾ അടങ്ങില്ല എന്ന തലക്കെട്ടോടെയുള്ള വീഡിയോയിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചുമതലയുള്ള അൽഖ്വയ്ദ തലവൻ അസീം ഉമർ പറയുന്നത് ഇങ്ങനെ: ലോകബാങ്കിന്റേയും അന്താരാഷ്‌ട്ര നാണ്യനിധി(ഐഎംഎഫ്)യുടേയും നയങ്ങൾ, ഡ്രോൺ ആക്രമണങ്ങൾ, ഫ്രാൻസിലെ പത്രമായ ഷാർളി ഹെബ്ദോയുടെ രചനകൾ, യു.എൻ, മുഫ്തികളുടെ ഔദ്യോഗിക പ്രഭാഷണങ്ങൾ, നരേന്ദ്ര മോദിയുടെ പ്രസ്താവനകൾ എന്നിവ മുസ്ലീങ്ങൾക്കെതിരാണ്. ബംഗ്‌ളാദേശിലെ ബ്‌ളോഗ് എഴുത്തുകാരനായ അവിജിത് റോയിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം അൽഖ്വയ്ദ ഏറ്റെടുത്തിരുന്നു. അതിന് പിന്നാലെയാണ് മോദിയെ ലക്ഷ്യമിടുന്ന സന്ദേശം പുറത്തുവന്നത്.
അതേസമയം മോദിക്കെതിരായ അൽഖ്വയ്ദയുടെ പരാമർശം ഒരു ഭീഷണിയായി കണക്കാക്കുന്നില്ലെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ഇതേക്കുറിച്ച് പ്രധാനമന്ത്രിയെ വിവരം ധരിപ്പിച്ചിട്ടുണ്ട്. ഭീകരാക്രമണഭീഷണിയെക്കുറിച്ച് സംസ്ഥാനങ്ങൾക്കു നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വൃത്തങ്ങൾ അറിയിച്ചു. വീഡിയോയുടെ ആധികാരികതയെ കുറിച്ച് പരിശോധിച്ച് വരികയാണെന്ന് ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പറഞ്ഞു.
















