‘ഇതാണ് ഇസ്ലാം’ എന്ന തലക്കെട്ടില്‍ 23.04.15 ന് മാതൃഭൂമി ദിനപത്രത്തില്‍ കെ.പി.രാമനുണ്ണി എഴുതിയ ലേഖനം വായിച്ച് നിരാശയാണ് തോന്നിയത്. സ്വന്തം ജീവനെ തൃണവല്‍ഗണിച്ച് ഒരു സഹജീവിയുടെ ജീവന് രക്ഷിക്കാന്‍ നടത്തിയ വിഫലശ്രമത്തിനിടയില്‍ ജീവന് വെടിയേണ്ടിവന്ന ഒരു നല്ല മനുഷ്യന്റെ വിധിയില്‍ സഹതപിക്കുകയും അദ്ദേഹം കാണിച്ച കാരുണ്യത്തെ പ്രകീര്‍ത്തിക്കുകയും ചെയ്യേണ്ടതിന് പകരം ആ നല്ല മനുഷ്യന്റെ മതം ഉയര്‍ത്തിക്കാട്ടി ആഗോളതലത്തില്‍ മുസ്ലിം ഭീകരവാദികള്‍ നടത്തിക്കൊണ്ടിരിക്കുന്ന നീചപ്രവൃത്തികളുമായി താരതമ്യം ചെയ്തത് വഴി രാമനുണ്ണി അബ്ദുറഹിമാന്റെ യശസ്സിന് കളങ്കം ചാര്‍ത്തിയിരിക്കുകയാണ്.
കെ.പി.രാമനുണ്ണി മതമൗലികവാദികളില്‍ നിന്നും കൈപ്പറ്റിക്കൊണ്ടിരിക്കുന്ന സൗജന്യങ്ങള്‍ക്ക് എന്നും കൃതാര്ത്ഥനായിരിക്കേണ്ടതാണ്. അതിന്റെ പേരില്‍ താന്‍ ജനിച്ച ഹൈന്ദവധര്‍മത്തെ അനാവശ്യമായി തേജോവധം ചെയ്യേണ്ടതില്ല. ഇസ്ലാമിന്റെ പേര് പറഞ്ഞ് വിധ്വംസക പ്രവര്‍ത്തനം നടത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന കൂട്ടായ്മ ഹൈന്ദവഭൂരിപക്ഷം ജീവിക്കുന്ന ഭാരതത്തില്‍ മാത്രമല്ല പ്രവര്‍ത്തിക്കുന്നത്.
ആഗോള ഭീകരവാദത്തിന്റെ പ്രജനനകേന്ദ്രമായ പാക്കിസ്ഥാനിലും ഈ ഭീകരവാദം ക്രൈസ്തവ, ഹൈന്ദവ സഹോദരങ്ങള്‍ക്കെതിരെ മാത്രമല്ല, ഷിയാ, അഹമ്മദീയ വിഭാഗങ്ങളുടെ പള്ളികളില്‍ പുണ്യമാസമായ റംസാനില്‍പോലും പ്രാര്‍ത്ഥനാനിരതരായ മുസ്ലിം സഹോദരരെപ്പോലും കാലപുരിക്കയക്കാറുള്ളത് നിത്യസംഭവമാണ്. അതേപോലെ തെക്കുകിഴക്ക് ഏഷ്യയിലും ആഫ്രിക്കയിലും ഈ ഭീകരവാദം പ്രവര്‍ത്തിക്കുന്നത് ഹൈന്ദവഭൂരിപക്ഷങ്ങള്ക്കെതിരല്ലയെന്ന് രാമനുണ്ണിക്കറിയില്ലെങ്കിലും വായനക്കാര്‍ക്ക് നന്നായറിയാം.
മനുഷ്യത്വം എന്നത് മതത്തിന്റെ അടിസ്ഥാനത്തില്‍ തരംതിരിക്കേണ്ടതില്ല. ഏതെങ്കിലും ഒരാള്‍ ഒരു സല്‍പ്രവൃത്തി ചെയ്തതിന്റെ പേരില്‍ ആ മതത്തില്‍പ്പെട്ടവര്‍ ലോകത്ത് കാട്ടിക്കൂട്ടുന്ന തിന്മകളെല്ലാം അവഗണിക്കാന്‍ കഴിയുമോ?
ഖുര്‍ ആനിലെ ആയത്തുകള്‍ ഉദ്ധരിച്ചുകൊണ്ടും അവ നടപ്പിലാക്കാനുമായി കാട്ടിക്കൂട്ടുന്ന വിധ്വംസക പ്രവര്‍ത്തനങ്ങള്‍ രാമനുണ്ണിക്കോ കുടുംബത്തിനോ നേരിടേണ്ടിവന്നിട്ടില്ലാത്തതിനാല് അങ്ങനെയൊന്നും നടക്കുന്നില്ലയെന്ന് പറയുന്നത് കണ്ണടച്ചിരുട്ടാക്കുന്നതിന് സമമാണ്. ഇത്തരം പ്രവൃത്തി ഇസ്ലാമിനെ സഹായിക്കാനല്ല നശിപ്പിക്കാനെ കാരണമാവൂ.
അഡ്വ.ജയഭാനു പി. കോഴിക്കോട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: