‘എന്നും എപ്പോഴും’ എന്ന സത്യന് അന്തിക്കാടിന്റെ പുതിയ സിനിമയുടെ ഹിന്ദുക്കളെയും ഹിന്ദുസംസ്കാരത്തേയും നിന്ദിക്കുന്ന സീന്‍ കണ്ടതോര്മ വന്നൂ എസ്.രമേശന് നായരുടെ ഏപ്രില്‍ 20-21 തീയതികളില്‍ ജന്മഭൂമി പ്രസിദ്ധീകരിച്ച ലേഖനം വായിച്ചപ്പോള്‍.
വളരെ വര്‍ഷങ്ങള്‍ കാത്തിരുന്നിട്ടവസാനം പ്രിയപ്പെട്ട താരജോഡികളായ ലാലേട്ടന്റേയും മഞ്ജുവാര്യരുടേയും അഭിനയത്തികവ് കാണാന്‍, ആളൊന്നുക്ക് 200 രൂപയുടെ ടിക്കറ്റ് എടുത്ത് സകുടുംബം തിയേറ്ററിലെത്തി, 20 രൂപയുടെ ദാഹിച്ച ഫ്രൂട്ടി 100 രൂപക്ക് വാങ്ങി ദാഹം തീര്‍ത്തതിനുശേഷം ചാരിയിരുന്ന് വലിയ 77 എംഎം സ്ക്രീനില്‍ സിനിമ ചലിച്ചു തുടങ്ങിയപ്പോള്‍, പ്രഥമ സീനില്‍ത്തന്നെ കണ്ട കാഴ്ച എന്നെ ദുഃഖിതയാക്കി.
നമ്മളൊക്കെ ഗുരുവായൂരിലും മറ്റും പോയാല്‍ പുലര്‍ച്ചെ രണ്ടരക്ക് കുളിച്ച് മനസ്സും ശരീരവും കഴിയുന്നത്ര ശുദ്ധിവരുത്തി ക്യൂവില്‍ കാത്തുകാത്തുനിന്നട്ടവസാനം ഭഗവാനെ ഒരു നോക്കുകണ്ട് കണ്ണുകള്‍ നിറയുമ്പോള്‍ പ്രസാദമായിക്കിട്ടുന്ന കളഭം ലാലേട്ടന് പല്ലുപോലും തേക്കാത്ത നെറ്റിയില്‍ തൊട്ട് അഭിനയം കാഴ്ചവച്ചപ്പോള്‍ എന്റെ കണ്ണിന്റെ കാഴ്ചപോയി. സന്തോഷവും നിലച്ചു. ഹിന്ദുക്കളായ സംവിധായകനും അഭിനേതാവും സംസ്കാരത്തെ അവഹേളിക്കുന്ന ഈ സ്ക്രിപ്റ്റു വായിച്ചപ്പോള്‍ ഈ സീന്‍ വേണ്ടെന്നുവക്കാമായിരുന്നില്ലേ.
പോരാത്തതിന് മറ്റൊരു സീനില്‍ ”അണ്ണാ കരുണയും സ്നേഹവുമാണ് ഞങ്ങളുടെ ബൈബിള്‍ പഠിപ്പിക്കുന്നത്. അണ്ണന്റെ ഗീതയില്‍ മുഴുവനും വൈലന്സാണല്ലേ?” അനവസരത്തില്‍ ചേര്‍ത്ത ഈ സംഭാഷണം ‘ഗീത’ എന്ന മഹദ്ഗ്രന്ഥത്തെ താഴ്ത്തിക്കെട്ടാനും അപകീര്‍ത്തിപ്പെടുത്താനും അല്ലാതെ മറ്റെന്തിനാണ്? ഈ ഒരൊറ്റ സംഭാഷണം ഹിന്ദുസമൂഹത്തെ മുഴുവന്‍ അവഹേളിക്കാന്‍ പര്യാപ്തമായി എന്നതിനു സംശയമേയില്ല.
ഇത്തരം സംഭാഷണങ്ങളും സീനുകളും മറ്റു സമുദായങ്ങളും സീനുകളും മറ്റുസമുദായങ്ങളെപറ്റി ആയിരുന്നെങ്കില്‍ അതൊരു അന്തര്‍ദ്ദേശീയ ചര്‍ച്ചക്കു വിഷയമാകുമായിരുന്നു.
അസംഘടിതരായ ഓരോ ഹിന്ദുവും പലതവണ വായിച്ചിരിക്കേണ്ട ഈ ലേഖനം എഴുതിയ എസ്.രമേശന് നായര്‍ക്കും പ്രസിദ്ധീകരിച്ച ജന്മഭൂമിക്കും അഭിനന്ദനം.
കല്പനാ ഗണപതി, ഇടപ്പള്ളി, കൊച്ചി
വാക്സിനേഷന് ഹാനികരമല്ല
ദി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹോമിയോപത്സ് സംസ്ഥാന പ്രസിഡന്റ് ഡോ.ടി.എല്‍.അനില്‍കുമാര്‍, വാക്സിനേഷന് എടുത്ത കുട്ടികള്‍ക്ക് ഓട്ടിസവും മറ്റ് തലച്ചോര്‍ സംബന്ധിയായ തകരാറുകളും ഉണ്ടാകുന്നു എന്ന് പ്രസ്താവിച്ചിരിക്കുന്നത്, വസ്തുതകള്‍ക്ക് നിരക്കാത്തതും തികച്ചും തെറ്റിദ്ധാരണാജനകവുമാണ്. വാക്സിനേഷന് മൂലം കുട്ടികള്‍ക്ക് ഓട്ടിസം ഉണ്ടാവുന്നു എന്ന് ആധുനിക വൈദ്യശാസ്ത്ര ചരിത്രത്തില്‍ ഒരിടത്തും ഒരിക്കലും രേഖപ്പെടുത്തിയിട്ടില്ല. ആധുനിക വൈദ്യശാസ്ത്രത്തെയും മോഡേണ്‍ മെഡിസിന് ഡോക്ടര്‍മാരേയും (പ്രത്യേകിച്ച് പീഡിയാട്രീഷന്മാരെ) ഐഎംഎ(ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്)യെയും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയെയുമെല്ലാം കരിവാരിതേയ്ക്കാനുള്ള, ഗൂഢാലോചനയുടെ ഫലമായി പുറത്തിറക്കിയ ഒരു ‘ഹിമാലയന്‍ നുണ’ മാത്രമാണീ പ്രസ്താവന.
ഡബ്ല്യുഎച്ച്ഒ നിര്‍ദ്ദേശപ്രകാരമുള്ള വാക്സിനേഷന് ഷെഡ്യൂള്‍ അനുസരിച്ച് കൊടുക്കുന്ന വാക്സിനുകളെല്ലാം അതീവസുരക്ഷിതമാണ്. വാക്സിനേഷന്‍മൂലം ലക്ഷക്കണക്കിന് കുട്ടികള്‍ മരണത്തില്‍നിന്നും രോഗങ്ങളില്‍നിന്നും രക്ഷപ്പെട്ടിട്ടുണ്ട്. ഉദാ: പോളിയോ. തുടര്‍ച്ചയായ പോളിയോവാക്സിനേഷനും പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനുംമൂലം ഇന്ത്യ മൂന്ന് വര്‍ഷമായി പോളിയോരഹിതമാണ്. വാക്സിനേഷന് മാത്രമാണ് രോഗങ്ങളെ പ്രതിരോധിക്കുന്നത്, അല്ലാതെ ഹോമിയോ മരുന്നകളല്ല.
ഡോ.ടി.ജോണ്‍ ജോര്‍ജ് എംഡി, ഐഎംഎ മധ്യകേരള, എക്സിക്യൂട്ടീവ് കമ്മറ്റി അംഗം.
അനീഷിന്റെ കൊലയ്ക്ക് ഉത്തരവാദികള്‍
മലപ്പുറം മുന്നിയൂര്‍ ഹയര്‍ സെക്കന്ററി സ്കൂള്‍ അദ്ധ്യാപകനായിരുന്ന കെ.കെ.അനീഷിന്റെ മരണത്തിനു ഒട്ടേറെ ഉത്തരവാദികളുണ്ട്. സ്കൂള്‍ മാനേജര്‍, പ്രധാനദ്ധ്യാപിക, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നേടിയ സ്കൂളിലെ പ്യൂണ്‍ എന്നിവരെല്ലാം ഒരുതരത്തില്‍ അതിലുള്‍പ്പെടുന്നു.
സ്കൂളിലെ പ്യൂണിനെ മരപ്പലകകൊണ്ട് തലയ്ക്കടിച്ച് മുറിവേല്‍പ്പിച്ചു എന്ന അനീഷിനെതിരായുള്ള പരാതിയിലായിരുന്നു മാനേജര്‍ അനീഷിനെ സസ്പെന്‍ഡ് ചെയ്തത്. പ്രധാനാദ്ധ്യാപികയും അത് അംഗീകരിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അതിന് അടിവരയിട്ടു. എല്ലാത്തിനും പ്രധാന തെളിവ് ചെറുവണ്ണൂര്‍ കോയാസ് ആശുപത്രിയിലെ ഡോ.എം.എ.കോയ നല്കിയ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ആയിരുന്നു.
തലയില്‍ ഏറെ നീളത്തിലും ആഴത്തിലുമുള്ള മുറിവ് പ്യൂണിന് പറ്റിയെന്ന് ഡോ.കോയ നല്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടാണ് അനീഷിന്റെ സസ്പെന്‍ഷനും അതുകാരണം അനുഭവിച്ച പീഡനങ്ങള്‍ക്കും തുടര്‍ന്നുള്ള മരണത്തിനും മുഖ്യകാരണം. എന്നാല്‍ പ്യൂണിനെ ഇപ്പോള്‍ മെഡിക്കല്‍ കോളേജില്‍ പരിശോധിച്ചപ്പോള്‍ തലയില്‍ ഒരു പോറല്‍പോലും പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയിരിക്കുന്നു.
ഡോ.കോയ മെഡിക്കല്‍ എത്തിക്സിന് വിരുദ്ധമായി കോഴവാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു എന്ന് തെളിഞ്ഞിരിക്കുന്നു. അദ്ദേഹമാണ് അനീഷ് മാഷിന്റെ മരണത്തില്‍ ഒന്നാംപ്രതി. ഈ ഡോക്ടര്‍ക്കുവേണ്ടി ക്വാളിഫൈഡ് പ്രൈവറ്റ് മെഡിക്കല്‍ പ്രാക്ടീഷണേഴ്സ് അസോസിയേഷന് കേന്ദ്ര, സംസ്ഥാന കമ്മറ്റി ശബ്ദമുയര്‍ത്തിയത് ഹീനമായി നടപടിയായി. സംഘടനയില്‍ മനുഷ്യത്വമുള്ളവരാരും ഇല്ലേ?
രാമചന്ദ്രന് പാണ്ടിക്കാട്, മഞ്ചേരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: