ആനയെഴുന്നള്ളിപ്പിനെതിരെ പതിവു തെറ്റാതെ ഇക്കുറിയും പൊതു താത്പര്യഹര്‍ജിയുമായി ചിലര്‍ കോടതിയിലെത്തി. തൃശ്ശൂര്‍ പൂരത്തിനുമുന്‍പ് ഇപ്പോള്‍ ഇത് സ്ഥിരം പരിപാടിയായിരിക്കുന്നു.
പൂരത്തിന് ഒന്നോ രണ്ടോ ആഴ്ച മുന്‍പ് കൃത്യമായും ഇക്കൂട്ടര്‍ പത്രപ്രസ്താവനയും പൊതുതാത്പര്യ ഹര്‍ജിയുമായി ഇറങ്ങും. പതിവുപോലെ പൂരം കഴിയുന്നതോടെ ഇവരുടെ ആന പ്രേമവും അന്തരീക്ഷത്തില്‍ അലിഞ്ഞില്ലാതാകും.
ആനയെഴുന്നളളിപ്പിനെ എതിര്‍ക്കുന്നവര്‍ രണ്ടു കാര്യങ്ങളാണ് പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്. ഒന്ന് ആനകളെ വെയിലത്ത് മണിക്കൂറുകളോളം നിര്‍ത്തുന്നു, പീഡിപ്പിക്കുന്നു എന്നത്. രണ്ടാമത്തേത് എഴുന്നള്ളിപ്പിനിടെ ഉണ്ടാകുന്ന ആനയിടച്ചിലും അപകട മരണങ്ങളും വര്‍ദ്ധിക്കുന്നു എന്നത്.
ആനകള്‍ക്കെതിരായ ക്രൂരത അവസാനിപ്പിക്കേണ്ടതു തന്നെയാണ്. എന്നാല്‍ അതോടൊപ്പം മറ്റു മൃഗങ്ങള്‍ക്കെതിരായ ക്രൂരതകള്‍ക്കെതിരെയും ശബ്ദമുയരേണ്ടതല്ലേ.
ആനകള്‍ക്ക് നേരെയുണ്ടാകുന്ന പീഡനങ്ങളേക്കാള്‍ പതിന്മടങ്ങ് ക്രൂരതകളാണ് കേരളത്തില്‍ അറവുമാടുകള്‍ക്കു നേരെ നടക്കുന്നത്. എന്തുകൊണ്ടാണ് ഇക്കൂട്ടര്‍ ഇത് കണ്ടില്ലെന്ന് നടിക്കുന്നത്.
ബീഫ് ഫെസ്റ്റിവല്‍ പോലുള്ള പൊള്ളത്തരങ്ങള്‍ക്ക് കയ്യടിക്കുന്നു. ദിവസങ്ങളോളം പട്ടിണിക്കിട്ട് ജീവഛവമാക്കിയ ശേഷം മാടുകളെ അതി ക്രൂരമായി തല്ലിക്കൊന്ന് തിന്നുന്നതിനെ ന്യായീകരിക്കുന്നു. കുറഞ്ഞപക്ഷം ഇക്കൂട്ടര്‍ അതിനെതിരെക്കൂടി ശബ്ദമുയര്‍ത്തേണ്ടതല്ലേ.അതുണ്ടാകുന്നില്ല.
മൃഗസംരക്ഷണത്തിന് പ്രത്യേക വകുപ്പുകള്‍ തന്നെയുളള നാടാണ് നമ്മുടേത്. ഈ നിയമങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് അറവുമാടുകള്‍ക്ക് നേരെയുള്ള ക്രൂരത അരങ്ങേറുന്നത്. പക്ഷേ അതാര്‍ക്കും പ്രശ്നമല്ല.
ഇക്കൂട്ടരുടെ ആന പ്രേമത്തിന്റെ ഹിഡന്‍ അജണ്ട വെളിപ്പെടേണ്ടതാണ്. ലോകത്തെ ഏറ്റവും വലിയ സൗന്ദര്യ-കലാമേളകളിലൊന്നായി അംഗീകരിക്കപ്പെട്ടതാണ് തൃശ്ശൂര്‍ പൂരം.നാള്‍തോറും അതിന്റെ അന്താരാഷ്ട്ര പ്രശസ്തിയും വ്യാപ്തിയും ഏറി വരുന്നു. കേരളത്തിന്റെ മുഖമുദ്രയായി പൂരത്തിന്റെ ഇമേജറികള്‍ മാറിയിരിക്കുന്നു. കാല -ദേശാതിവര്‍ത്തിയായി വളരുന്ന പൂരപ്പെരുമ പലരേയും അസ്വസ്ഥരാക്കുന്നു.
ആനയെഴുന്നള്ളിപ്പിനെതിരെ പൊതുതാത്പര്യ ഹര്ജികളുമായെത്തുന്ന മൃഗസ്നേഹികള്‍ക്കു പിന്നില്‍ അസ്വസ്ഥമായ ഈ മനസ്സുകളാണുള്ളത്.
ഇനി പ്രശ്നത്തിന്റെ മറുവശം. ആനകള്‍ക്ക് ദോഷകരമായ എന്തെങ്കിലും ക്ഷേത്ര എഴുന്നള്ളിപ്പുകളുടെ ഭാഗമായുണ്ടെങ്കില്‍ അത് തിരുത്തപ്പെടേണ്ടതാണ്. അതിന് എഴുന്നള്ളിപ്പ്ുകള് തന്നെ ഇല്ലാതാക്കുകയല്ല വേണ്ടത്.
അവക്ക് മതിയായ ഭക്ഷണവും വെള്ളവും നല്‍കണം. വെയിലത്തു നിര്‍ത്തരുത്. തുടര്‍ച്ചയായി മണിക്കൂറുകളോളം നിര്‍ത്തരുത്, ഇടക്ക് പാദങ്ങളില്‍ വെള്ളം ഒഴിച്ച് തണുപ്പിക്കണം. ഇതൊക്കെ ചെയ്യാവുന്നതാണ്.ചെയ്യേണ്ടതാണ്. ആനകളെ പ്രകോപിപ്പിക്കാതിരിക്കാന്‍ പൂരാസ്വാദകരും കമ്മിറ്റിക്കാരും പ്രത്യേകം ശ്രദ്ധിക്കണം. ആന ഓടിയുണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാനും മുന്‍കരുതലെടുക്കേണ്ടതാണ്.
ആനകളെ മതിയായ രീതിയില്‍ തളച്ച് നിര്‍ത്തണം. ഇക്കാര്യങ്ങളെല്ലാം ബന്ധപ്പെട്ടവര്‍ തീരുമാനിച്ചാല്‍ നടപ്പിലാക്കാവുന്നതേയുള്ളൂ. പാപ്പാന്മാരുടെ മദ്യാപനമാണ് ആനകളെ പലപ്പോഴും പ്രകോപിപ്പിക്കുന്നത്. ഇതിനും കര്‍ശന നിയന്ത്രണം വേണം. മദ്യപിച്ച് ആനകളെ ഉപദ്രവിക്കുന്ന പാപ്പാന്മാരെ ഒഴിവാക്കുക തന്നെ വേണം.
കേരളത്തില്‍ ആനയിടഞ്ഞതുമൂലമുണ്ടാകുന്നതിന്റെ എത്രയോ ഇരട്ടി മരണങ്ങള് റോഡപകടങ്ങല്‍ മൂലമുണ്ടാകുന്നു. ഇതിന്റെ പേരില്‍ വാഹന ഗതാഗതം നിരോധിക്കാന്‍ ആരും ആവശ്യപ്പെടില്ല. വിമാന ദുരന്തവും ട്രെയിന്‍ അപകടങ്ങളും തുടര്‍ക്കഥയാകുമ്പോഴും ആരും അതൊന്നും നിരോധിക്കാന്‍ ആവശ്യപ്പെടുന്നില്ല. വേണ്ടത് ദുരന്തങ്ങള്‍ ഒഴിവാക്കാനുള്ള മുന്‍കരുതലും തയ്യാറെടുപ്പുമാണ്. ആനയിടയുന്നതു മൂലമുണ്ടാകുന്ന ദുരന്തങ്ങള്‍ ഒരുപരിധിവരെ കുറക്കാന്‍ ഈ ശ്രദ്ധ വഴി കഴിയും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: