നിത്യാനിത്യം മനസ്സിലാക്കി ജീവിച്ചാലേ സദാ ശാന്തി അനുഭവിക്കുവാന്‍ കഴിയൂ. പാമ്പു കൊത്തുന്നതാണെങ്കില്‍ക്കൂടി അതിനെ പാലൂട്ടിയാണു വളര്‍ത്തുന്നത്. പക്ഷേ, പാമ്പിനാണു പാലൂട്ടുന്നതെന്നു നമ്മളറിയണം. പാമ്പെപ്പോഴും അതിന്റെ സ്വഭാവം കാണിക്കും. നമ്മള് ആരോടു സഹകരിക്കുമ്പോഴും അവരുടെ സ്വഭാവം ഇന്നതാണെന്നു മനസ്സിലാക്കിയിരുന്നാല്‍ പിന്നെ ദുഃഖിക്കേണ്ടിവരില്ല. പ്രപഞ്ചത്തോടു ബന്ധിക്കുന്നെങ്കില്‍ ആ തത്ത്വം മനസ്സിലാക്കിവേണം ബന്ധിക്കുവാന്‍.
താന്‍ സൂക്ഷിക്കുന്നതു തന്റെ സ്വന്തം പണമല്ലെന്നു ബാങ്കു മാനേജര്‍ക്കു നന്നായി അറിയാം. അതിനാല്‍ ലക്ഷക്കണക്കിനു രൂപ മറ്റുള്ളവര്‍ക്കു നല്കുമ്പോള് അദ്ദേഹത്തിനു തെല്ലും വിഷമമില്ല. പണം സൂക്ഷിക്കുക എന്നത് തന്റെ കര്‍ത്തവ്യമാണെന്നുള്ള ബോധം അദ്ദേഹത്തിനുണ്ട്. ലോണിനുവേണ്ടി അദ്ദേഹത്തെ പലരും സമീപിക്കുന്നു. മാനേജര്‍ക്കു എന്തു നല്കുവാനും അവര്‍ക്കു മടിയില്ല.
പക്ഷേ, അവരുടെയൊന്നും ശരിയായ സ്നേഹമല്ല. അവരൊന്നും ശരിയായ ബന്ധുക്കളല്ല, തന്റെ ഭാര്യയും കുട്ടികളും വീട്ടിലുണ്ട്. ഇത് അദ്ദേഹത്തിനു നന്നായി അറിയാം. ഈ വരുന്നവരുടെയൊക്കെ സ്നേഹം കാര്യസാധ്യത്തിനുവേണ്ടി മാത്രമുള്ളതാണ്. കാര്യം സാധിച്ചു കഴിഞ്ഞാല്‍ കൃത്രിമമാര്‍ഗത്തിലൂടെ തന്നെ ജയിലിലടയ്ക്കാന്പോലും അവര്‍ മടിക്കില്ല എന്നും അദ്ദേഹത്തിനറിയാം. ഇതുപോലെയാണു മറ്റുള്ളവരുടെ സ്നേഹം. അവര്‍ സ്നേഹിക്കുന്നത് അവരുടെ സന്തോഷത്തിനും നമ്മളെ നശിപ്പിക്കുന്നതിനുംവേണ്ടി മാത്രമാണ്.
ഈശ്വരനാടു നമ്മുടെ യഥാര്‍ത്ഥ ബന്ധു ആത്മാവ് മാത്രമേയുള്ളൂ നമുക്ക് ബന്ധുവായിട്ട്. ഈ തത്ത്വം മനസ്സിലാക്കി ജീവിച്ചാല്‍ നമുക്ക് അശാന്തി ഉണ്ടാകില്ല. മോക്ഷത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുവാന്‍ കഴിയും. ഇങ്ങനെ ബന്ധനങ്ങളില്‍നിന്നുള്ള മോചനമാണ് മോക്ഷം. അതിനാല്‍ എല്ലാം ഒരു ഡ്യൂട്ടിയായി കണ്ടുകൊണ്ടു, മനസ്സിനെ പരമാത്മാവില്‍ നിര്‍ത്തി, പ്രതീക്ഷകള്‍ ഒന്നുംവയ്ക്കാതെ കര്‍മ്മങ്ങള്‍ ചെയ്തു ജീവിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: