അല്പസമയത്തിനു ശേഷം രാമന്‍ ആസ്ഥാനമണ്ഡപത്തിലെത്തിച്ചേര്‍ന്നു. പിതാവിനെയും വസിഷ്ഠ വിശ്വാമിത്രാദി മഹര്‍ഷിമാരെയും പണ്ഡിതന്മാരെയും മറ്റു ഗുരുജനങ്ങളെയും യഥായോഗ്യം വന്ദിച്ചശേഷം വിനയത്തോടെ മാറിനിന്നു. ആസനസ്ഥനാകാന്‍ പിതാവു പറഞ്ഞപ്പോള്‍ ഭൃത്യന്മാര്‍ നിലത്തുവിരിച്ച വസ്ത്രത്തിന്മേല്‍ ഉപവിഷ്ടനായി. രാമന്റെ സമീപത്ത് സ്വല്പം മാറി താനും സഹോദരങ്ങളും ഉപവിഷ്ടനായി.
അച്ഛന്റേയും വസിഷ്ഠന്റേയും ഉപദേശങ്ങള്‍ക്കുശേഷം വിശ്വാമിത്രന്‍ രാമനോടായി പറഞ്ഞു. ”കുമാരാ, നിന്റെ ഹൃദയത്തില്‍ ആധികള്‍ തുളച്ചുകയറിയിരിക്കുന്നു. അതെന്താണെന്നും ഏതുവിധത്തിലുള്ളതാണെന്നും തുറന്നു പറയുക. നമുക്ക് പരിഹാരമുണ്ടാക്കാം. മനോവിചാരങ്ങള്‍കൊണ്ട് നീ ക്ലേശിക്കേണ്ടതില്ല. വസ്തുതകള്‍ തുറന്നുപറഞ്ഞാല്‍ നിന്റെ ഇഷ്ടങ്ങള്‍ എളുപ്പത്തില്‍ സാധിച്ചുതരുന്നതാണ്.”
പ്രകാശപൂര്‍ണ്ണമായ മഹര്‍ഷിയുടെ മുഖത്തിന്റെ തേജസ്സും അദ്ദേഹത്തിന്റെ മധുരമായ വാക്കുകളും രാമനെ വല്ലാതാകര്‍ഷിച്ചു. മഹര്‍ഷിയുടെ മുന്നില്‍ അഞ്ജലീബദ്ധനായി ഇരുന്നു പ്രതിവചിച്ചു. തീര്‍ത്ഥാടനത്തിന്നു പോയതും കണ്ട പല കാഴ്ചകളും ദൃശ്യപ്രപഞ്ചത്തിന്റെ മനോഹാരിത തന്നെ ആകര്‍ഷിക്കാതിരുന്നതും ക്ഷണഭംഗുരമായ സുഖഭോഗങ്ങളില്‍ മനസ്സുവെക്കുന്ന മനുഷ്യനും അനര്‍ത്ഥകാരണമായ ധനത്തെ കൊതിക്കുന്നവരുടെ മനോനിലയും തന്നെ വല്ലാതെ ചിന്തിപ്പിക്കുന്നെന്ന് അറിയിച്ചു. രാമന്‍ തുടര്‍ന്നു.
പരിചില്‍പഠിച്ചിതു വിദ്യയും സദാചാര-
പരനായ്തീര്‍ന്നു; പിെന്ന തീര്‍ത്ഥമാടുവാന്‍ വേണ്ടി
തരസാപാരാവാര മേഖലയായീടുന്നീ
ദ്ധരണീതലം നന്നായ് ചുറ്റിസ്സഞ്ചരിച്ചിതു
ഇക്കാലംകൊണ്ടു സംസാരാസ്ഥയിങ്ങില്ലാതായി
ട്ടുള്‍ക്കാമ്പിലൊരു ചിന്തയിങ്ങനെയുണ്ടായി മേ
എന്താണിങ്ങൊരു സുഖം സംസാരസ്വഭാവമി
തെന്തഹോ നിരൂപിച്ചാല്‍ പ്രാണിവര്‍ഗ്ഗങ്ങള്‍ക്കെല്ലാം
മരിച്ചീടുവാനായി ജ്ജനിക്കുന്നിതു ഭൂമൗ
മരിച്ചീടുന്നുപിന്നെ ജ്ജനിക്കുന്നതിന്നായും
ഇക്കാണും ചരാചരമായുള്ള പദാര്‍ത്ഥനഘ
മൊക്കെയുമസ്ഥിരമാണില്ല സംശയമേതും.
എന്താണീ ലോകത്തിന്റെ സ്വരൂപം. മനുഷ്യന്‍ മരിക്കാനായി ജനിക്കുകയും ജനിക്കാനായി മരിക്കുകയും ചെയ്യുന്നു. സുഖഭോഗങ്ങള്‍ നശ്വരങ്ങളും ദുരന്തപര്യവസായിയുമായി മാറുന്നു. ധനം, ദാരിദ്ര്യം, ശത്രുപീഡ, രോഗം മുതലായവയില്‍പെട്ടുഴലുന്നവര്‍ വഞ്ചന പ്രവര്‍ത്തിക്കുകയും ദുഃഖങ്ങളെ ജനിപ്പിക്കുകയും ചെയ്യുന്നു. അവിവേകിയ്‌ക്ക് ശാസ്ത്രബോധവും സുഖലോലുപന് ആത്മബോധവും രോഗിക്ക് ശരീരവും ഭാരമുള്ളതായിത്തോന്നും. സ്ഥിരമായ സുഖമോ ശാന്തിയോ നല്‍കാത്തതും ഏറ്റവും ഗുണഹീനവുമായ ഈ ആയുസ്സ് പോലെ വര്‍ജ്യമായി ലോകത്ത് മറ്റൊന്നുമുള്ളതായി തോന്നുന്നില്ല.
ശാരീരികവും മാനസികവുമായ ആഗ്രഹങ്ങള്‍ അഹങ്കാരംമൂലം ഉണ്ടാവുകയും അത് പിന്നീട് ദുഃഖകാരണമായിത്തീരുകയും ചെയ്യുന്നു. എന്റെ ഹൃദയം തെരുവില്‍ ഓടിനടക്കുന്ന നായയെപ്പോലെ അങ്ങോട്ടും ഇങ്ങോട്ടും ഓടിനടക്കുന്നു. ദുരാശാബന്ധിതമായ എന്റെ ശൂന്യമായ മനസ്സ് കൂട്ടംപിഴച്ച് പോയി വേട്ടക്കാരന്റെ വലയിലകപ്പെട്ട മാനിനെപ്പോലെ കരഞ്ഞുകൊണ്ടിരിക്കുന്നു.
മനസ്സുള്ളപ്പോള്‍ മൂന്നു ലോകങ്ങളുമുണ്ട്. മനസ്സില്ലെങ്കില്‍ ഒന്നുമില്ല.
നശ്വരമായ ശരീരത്തിന്റെ രൂപമെന്താണ്. സ്വഭാവമെന്താണ്. എപ്പോഴെന്നറിയാതെ വീണുപോകുന്ന ദേഹം ദുഃഖകാരണം തന്നെയാണ്. അഹങ്കാരിയെന്ന ഗൃഹസ്ഥന്റെ വാസസ്ഥലമാണ് ശരീരം. രാഗദ്വേഷാദികളായ പരിചാരകരോടുകൂടിയ ഈ ദേഹഗേഹത്തെ ഞാന്‍ ഭയപ്പെടുന്നു. എല്ലാ ആധിവ്യാധികളുടേയും വാസസ്ഥലവും ജരാനരകളുടെ ആക്രമണ സ്ഥാനവുമായ ഈ ദേഹഗേഹത്തെ ഞാന്‍ വെറുക്കുന്നു.
സമ്പത്തുകൊണ്ടും രാജ്യംകൊണ്ടും പലവിധ മനോരഥങ്ങളെക്കൊണ്ടും ഫലമെന്ത്. അകവും പുറവും രക്തമാംസാദി വസ്തുക്കളാല്‍ നിര്‍മ്മിതമായതും നശിക്കുന്നതുമായ ഈ ദേഹത്തിന് എന്തെങ്കിലും ഒരു ഗുണം പറയാന്‍ പറ്റുമോ? പണ്ഡിതനും, പാമരനും, കുചേലനും, കുബേരനും, വാര്‍ദ്ധക്യം മരണം മുതലായ ദേഹധര്‍മ്മങ്ങള്‍ ഒരുപോലെയാണ്. ദുഃഖസുഖങ്ങളുടെ അനുഭവങ്ങളുടെ അളവിനും ഒരു കടുകിട വ്യത്യാസമില്ല. ദോഷസാമഗ്രികളുടെ കൂമ്പാരമെന്ന് കുപ്രസിദ്ധമായ ഈ ദേഹത്തെ ഞാന്‍ എല്ലാവിധത്തിലും വലിച്ചെറിയുന്നു.
ബാലാവസ്ഥ സുഖമെന്നു കരുതുന്നവരുണ്ട്.
പക്ഷെ എന്തിനേയും നേരിടാനുള്ള ശക്തിയില്ലായ്‌മ, ആപത്തുകള്‍, ഭക്ഷണാദികളോടുള്ള ആര്‍ത്തി, വേണ്ടപോലെ സംസാരിക്കാനുള്ള കഴിവില്ലായ്‌മ, കളികളിലും കളിപ്പാട്ടങ്ങളിലുമുള്ള മോഹം, അവ ലഭിക്കാത്തതിലുള്ള ഇച്ഛാഭംഗം, അതുമൂലമുള്ള ദുഃഖം, മുതിര്‍ന്നവരില്‍നിന്നുള്ള പീഡനങ്ങള്‍ എന്നിവകൊണ്ട് ബാല്യകാലം എങ്ങിനെയാണ് സുഖാനുഭവങ്ങള്‍ ഉള്ളതാകുന്നത്. അല്പംകൊണ്ട് വശപ്പെടുകയും അതുപോലെത്തന്നെ പിണങ്ങുകയും ബാലസ്വഭാവമാണ്. ഗുരുക്കന്മാരില്‍ നിന്നും മാതാപിതാക്കളില്‍നിന്നും, ബന്ധുമിത്രാദികളില്‍ നിന്നും കുട്ടിക്കാലത്ത് ഭയമല്ലാതെ മറ്റെന്താണ് ലഭിക്കുന്നത്? ഇങ്ങനെ ശൈശവത്തിലെ അനര്‍ത്ഥങ്ങള്‍ പിന്നിട്ടുകഴിയുമ്പോള്‍ കാമപ്പിശാചിന്റെ പിടിയില്‍പെട്ട് സുഖഭോഗങ്ങളിലുള്ള അത്യാര്‍ത്തിനിമിത്തം അധഃപതനത്തിന്റെ രംഗഭൂമിയായ യൗവനാവസ്ഥയെ പ്രാപിക്കുന്നു.
യൗവനാവസ്ഥയില്‍ മാറിമാറി ഉദിച്ചസ്തമിക്കുന്നതും സദാ മാറിക്കൊണ്ടിരിക്കുന്നതുമായ മനോവൃത്തിക്കടിമപ്പെട്ട് മന്ദബുദ്ധിയായ അവന്‍ ദുഃഖത്തിന്നു മേല്‍ ദുഃഖങ്ങള്‍ ഏറ്റുവാങ്ങുന്നു. പലവിധ വിഭ്രമങ്ങളെ ഇളക്കിവിട്ട് കാമപ്പിശാചിന്റെ ബാധയേറ്റ് വിവേകം നശിച്ച് പരവശനായി മധുരവും ഹൃദ്യവും അതോടൊപ്പം തന്നെ തിക്തവും നിന്ദിതവുമായ ദോഷങ്ങള്‍ക്ക് കാരണമായി യൗവനം മാറുന്നു. ഒരുത്തന്റെ ബുദ്ധി വളരെ നിര്‍മ്മലവും, പരിഷ്‌കൃതവും
പരിശുദ്ധവുമാണെങ്കില്‍ പോലും മഴക്കാലത്തെ നദികളിലെ വെള്ളംപോലെ യൗവനത്തില്‍ കലങ്ങിമറിയാതിരിക്കുകയില്ല. യൗവനമെന്ന മൃഗതൃഷ്ണയ്‌ക്കു പിന്നാലെ ഓടി ഓടി മനസ്സാകുന്ന മൃഗം വിഷയക്കുണ്ടില്‍ പതിച്ച് പരിതപിക്കുന്നു. യൗവനം മൂര്‍ദ്ധന്യനിലയിലേക്കെത്തുന്നതോടെ ദുഃഖദായകങ്ങളായ കാമങ്ങളും വര്‍ദ്ധിക്കുന്നു.അഭിമാനംമൂലമുള്ള അജ്ഞാനത്താല്‍ യൗവനത്തെ ആരാണോ താലോലിക്കുന്നത് അവന്‍ പിന്നീട് പശ്ചാത്താപത്തിന്റെ പടുകുഴിയില്‍ സ്വയം ചെന്നുചാടുന്നു.
മറിച്ച് സദാചാരങ്ങളെ ലംഘിക്കാതെ യൗവനദുഃഖങ്ങളെ മറികടക്കുന്നവന്‍ മഹാനും പൂജ്യനുമായ പുരുഷനായിത്തീരുന്നു. പക്ഷെ വിനയത്തോടുകൂടി സദാചാരതല്പരനായി കരുണയെ മുന്‍നിര്‍ത്തി മനസ്സിനെ അടക്കി ഗുണങ്ങളെ കൈവിടാതെ പാലിക്കേണ്ട ശോഭനമായ യൗവനാവസ്ഥ ആകാശകുസുമംപോലെ കണ്ടുകിട്ടാന്‍ ഏറെ ദുഷ്‌കരമാണ്.
കളികളിലുള്ള അഭിലാഷവും മോഹവും കുറയുന്നതിന്നുമുമ്പുതന്നെ ബാല്യത്തെ യൗവനം വന്ന് വീഴുങ്ങുന്നു. ഭോഗലാലസമായ ആശകള്‍ അനുഭവിച്ച് തൃപ്തിവരുന്നതിന്നു മുമ്പുതന്നെ യൗവനത്തെ വാര്‍ദ്ധക്യവും കീഴ്‌പ്പെടുത്തുന്നു. താമരപ്പൂക്കളെ മഞ്ഞുമഴപോലെയും പുഴ മരങ്ങളെ കടപുഴക്കുന്നതുപോലെയും വാര്‍ദ്ധക്യം ദേഹത്തെ നശിപ്പിക്കുന്നു.
ഈ അവസ്ഥയില്‍ ഒരുവനെ ഭാര്യയും പുത്രന്മാരും മിത്രങ്ങളും ബന്ധുക്കളും എന്നുവേണ്ട ഭൃത്യജനങ്ങള്‍ പോലും ഭ്രാന്തനെയെന്നപോലെ വര്‍ജിക്കുന്നു. പക്ഷെ ആ അവസ്ഥയിലും മനസ്സിനെ ചുട്ടുപൊള്ളിക്കുന്ന പല അഭിലാഷങ്ങളും വളര്‍ന്നുകൊണ്ടിരിക്കുമെന്നതാണ് ദയനീയ സത്യം. ശിരസ്സാകുന്ന കുമ്പളങ്ങയെ ജരയെന്ന ചാമ്പല്‍പൊതിയുമ്പോള്‍ ഉടമസ്ഥനായ കാലന്‍ പാകമായോ പാകമായോ എന്ന് പരിശോധിച്ചുകൊണ്ട് ഭക്ഷിക്കാന്‍ അടുക്കുന്നു.
… തുടരും
















