കോന്നി: ഹാരിസണ്‍ പ്ലാന്റേഷനിലെ കോന്നി എസ്റ്റേറ്റിലുള്ള കല്ലേലി റബര്‍ തോട്ടം കൈയേറി ഭൂസമരം നടത്തുവാനുള്ള ശ്രമം തടഞ്ഞു. വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെയാണ് 200 ഓളം വരുന്ന ആളുകള്‍ തോട്ടം കൈയേറി കുടില്‍കെട്ടി സമരം ആരംഭിക്കാന്‍ എത്തിയത്. മുന്‍കൂര്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസും തോട്ടം തൊഴിലാളികളും മേഖലയില്‍ നീരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനാല്‍ തോട്ടം കൈയേറ്റ ശ്രമം വിജയിച്ചില്ല.
രണ്ട് ബസ്സുകളിലും ഏതാനും വാഹനങ്ങളിലുമായി കല്ലേലിയില്‍ എത്തിയ ആളുകള്‍ ദ്രാവിഡ രക്ഷാസമിതിയുടെ പ്രവര്‍ത്തകരാണ്. ഇവരെ രാത്രിതന്നെ പോലീസ് മടക്കിയയച്ചു. കോന്നി-അച്ചന്‍കോവില്‍ റോഡില്‍ കല്ലേലിയിലെ വനംവകുപ്പ് ചെക്ക് പോസ്റ്റിന് സമീപമാണ് തോട്ടം കൈയേറാന്‍ ശ്രമം നടന്നത്.
കുളത്തുമണ്‍-ചെളിക്കുഴിയില്‍ വാഹനങ്ങളിലെത്തിയ സമരക്കാര്‍ കാല്‍നടയായി കല്ലേലിയിലേക്കെത്തുകയായിരുന്നു. ഇവരെ പോലീസും തോട്ടം തൊഴിലാളികളും ചേര്‍ന്ന് അതേ വാഹനങ്ങളില്‍തന്നെ മടക്കിയയക്കുകയായിരുന്നു. കുടിലുകള്‍ കെട്ടാനുള്ള പ്ലാസ്റ്റിക്ക് ഷീറ്റുകളും മറ്റ് സാമഗ്രികളും വാഹനങ്ങളിലുണ്ടായിരുന്നതായി തോട്ടം തൊഴിലാളികള്‍ പറഞ്ഞു. കല്ലേലിയിലെ ഊരാളി അപ്പൂപ്പന്‍കാവിലും ഇന്നലെ നടന്ന പത്താമുദയ പൊങ്കാല മഹോത്സവത്തിലും പങ്കെടുക്കാനെന്ന രീതിയിലാണ് സമരത്തിന് ആളുകളെത്തിയത്.
രാത്രിയിലെത്തിയവരെ മടക്കിയയച്ചെങ്കിലും പുലര്‍ച്ചയോടെ ഊരാളി അപ്പൂപ്പന്കാവിന് എതിര്‍ഭാഗത്തുള്ള റബര്‍ തോട്ടത്തിലേക്ക് ഒരുസംഘം കടന്നുകയറാന്‍ ശ്രമിച്ചെങ്കിലും ഇവരേയും പോലീസ് ഒഴിവാക്കി. ദ്രാവിഡ രക്ഷാസമിതിയുടെ നേതത്വത്തിലാണ് ഭൂസമര ശ്രമം നടന്നതെന്നും ഇതിനായി എത്തിയ ആളുകളില്‍ നിന്നും വിവിധ തുകകള്‍ സ്വീകരിച്ച് രക്ഷാസമിതി രസീത് നല്‍കിയിരുന്നതായും പോലീസ് പറഞ്ഞു.
ഹാരിസണ്‍ പ്ലാന്റേഷന്റെ ചെങ്ങറ തോട്ടത്തില്‍ 2007 ആഗസ്റ്റ് 4 ന് സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഭൂസമരം ഇപ്പോഴും തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: