തിരുവനന്തപുരം: ഹാരിസണ്‍ മലയാളം പ്ലാന്റേഷന് അനധികൃതമായി ബിഷപ്പ് യോഹന്നാന് മറിച്ചുവിറ്റ ചെറുവള്ളി എസ്റ്റേറ്റ് ഭൂമി ഭൂരഹിതരുടെ പേരിലാക്കി നല്‍കാമെന്ന് പറഞ്ഞ് സന്നദ്ധസംഘടനയുടെ മറവില്‍ കോടികള്‍ തട്ടി.
ആള് കേരളാ ചേരമര്‍ ക്രിസ്ത്യന്‍ സന്നദ്ധസംഘം എന്ന പേരില്‍ രൂപീകരിച്ച സംഘടനയുടെ മറവിലാണ് ഇടുക്കി, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളില്‍ നിന്ന് മൂവായിരത്തിലധികം പേരില്‍ നിന്ന് പണം തട്ടിയെടുത്തത്. ഭൂരഹിതരായ നിര്‍ദ്ധനരാണ് തട്ടിപ്പിനിരയായവരില്‍ എറെയും. ഇവരില്‍ നിന്ന് 2500 രൂപ മുതല്‍ 50000 രൂപ വരെ ചെറുവള്ളി എസ്റ്റേറ്റില്‍പ്പെടുന്ന ഒരേക്കര്‍ ഭൂമി വീതം പതിച്ചു നല്‍കാമെന്ന് പറഞ്ഞ് വാങ്ങിയെടുത്താണ് സംഘടന തട്ടിപ്പു നടത്തിയത്.
2013 ഏപ്രിലിലാണ് തട്ടിപ്പിന് തുടക്കം. ചേരമര്‍ ക്രിസ്ത്യന്‍ സംഘത്തിന്റെ പ്രസിഡന്റ് എ.ടി. പൊടിയന് ഭാരവാഹികളായ എ.കെ. തുളസീധരന്‍, അബ്രഹാം ജോസഫ്, പി.എ. രാജു, എം.എം. ഐസക്, ജോസ് ജോസഫ് തുടങ്ങിയവരടങ്ങിയ സംഘമാണ് തട്ടിപ്പ് നടത്തിയത്. ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്കെതിരായ കേസില്‍ തങ്ങള്ക്കനുകൂലവിധിയുണ്ടെന്നും സുപ്രീംകോടതിയിലും ഹൈക്കോടതിയിലുമായി കേസ് നടത്തിയതുവഴി തങ്ങള്‍ക്ക് ലഭിക്കുന്ന ഭൂമി ഒരേക്കര്‍ വീതം 50 സെന്റില്‍ താഴെ പട്ടയമില്ലാത്ത ഭൂമിയുള്ളവര്‍ക്ക് നല്‍കുമെന്നും പറഞ്ഞ് അപേക്ഷകരെ ക്ഷണിച്ചായിരുന്നു തട്ടിപ്പിന് തുടക്കം.
ആദ്യം തിരിച്ചറിയല്‍ കാര്‍ഡും ഫോട്ടോയും 600 രൂപ വീതവും വാങ്ങിയ സംഘം മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുപ്രീംകോടതിയില്‍ തോട്ടഭൂമി തങ്ങള്‍ക്ക് ലഭിക്കാനായി 10 ലക്ഷം കെട്ടിവയ്ക്കണമെന്നും സുപ്രീംകോടതിയിലെ വക്കീല്‍ഫീസ് നല്‍കണമെന്നും പറഞ്ഞ് അപേക്ഷകരില്‍ നിന്ന് 2500 രൂപ മുതല്‍ 50000 രൂപ വരെ പിരിച്ചെടുക്കുകയായിരുന്നു.
2012ല്‍ എ.ടി. പൊടിയന്റെ നേതൃത്വത്തില്‍ ചെറുവള്ളി എസ്റ്റേറ്റ് കൈമാറാന്‍ ശ്രമിച്ചതിനെതിരെ കേസുണ്ടായിരുന്നു. പൊടിയനടക്കമുള്ളവര് ആജീവനാന്തം എസ്റ്റേറ്റില്‍ പ്രവേശിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് ബിഷപ്പ് യോഹന്നാന്റെ ഗോസ്പല്‍ ഫോര്‍ ഏഷ്യാ സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളിയിരുന്നു. ഈ വിധിയും രാജഭരണകാലത്തെ പവര്‍ ഓഫ് അറ്റോര്‍ണിയുടെ കോപ്പിയും മറ്റും കാണിച്ചാണ് പ്രതികള്‍ അപേക്ഷകരെ കബളിപ്പിച്ചത്.
ഭൂമി ലഭിക്കാതെ ചില അപേക്ഷകര്‍ പരാതിയുന്നയിച്ചപ്പോള്‍ ചേരമര്‍ ക്രിസ്ത്യന്‍ സംഘത്തിന്റെ പേരില്‍ ഭൂമി ലഭിക്കില്ലെന്ന് പറഞ്ഞ് ആള്‍കേരളാ ഭൂരഹിത കര്‍ഷക തൊഴിലാളി സംഘം എന്ന പേരില്‍ പുതിയ സംഘടനയുണ്ടാക്കിയും അപേക്ഷകരെ കബളിപ്പിച്ചു. ഇടുക്കിയില്‍ മാത്രം ആയിരത്തോളം പേര് ഇങ്ങനെ കബളിപ്പിക്കപ്പെട്ടു. കഞ്ഞിക്കുഴി പ്രദേശത്തുമാത്രം 400 പേര് സംഘത്തിന്റെ കെണിയില്‍പ്പെട്ടു. ഇവിടെ അപേക്ഷകരെ സംഘടിപ്പിച്ച മായാദേവി, ശാന്തമ്മ എന്നിവര്‍ പരാതി നല്‍കിയപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: