കൊച്ചി: ഇടവപ്പാതിയോടൊപ്പം ജൂണ്‍ ആദ്യവാരത്തിലാരംഭിക്കേണ്ട നെല്‍ക്കൃഷിക്കുവേണ്ടി നിലമൊരുക്കുന്നതിനായി ഓരുവെളളം വറ്റിക്കുവാനുളള നടപടികള്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഉടന്‍ തുടക്കം കുറിക്കണമെന്ന് പൊക്കാളി സംരക്ഷണസമിതി ആവശ്യപ്പെട്ടു. കളക്ടറുടെ ഉത്തരവ് ലംഘിക്കുന്ന പാടശേഖര സമിതികള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമേ പൊക്കാളി നെല്‍ക്കൃഷിക്ക് അനുയോജ്യമായ സാഹചര്യം സൃഷ്ടിക്കപ്പെടുകയുളളൂ.
പൊക്കാളിപ്പാടങ്ങളിലെ മത്സ്യക്കൃഷി ഏപ്രില്‍ 15-നകം അവസാനിപ്പിക്കണമെന്ന പൊക്കാളി നിലവികസന ഏജന്‍സിയുടെ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടറുടെ ഉത്തരവാണ് ലംഘിച്ചിരിക്കുന്നതെന്ന് സമിതി ചൂണ്ടിക്കട്ടി. പാടശേഖരങ്ങളുടെ പുറംബണ്ടുകള്‍ ബലപ്പെടുത്തുവാനും മോട്ടറും പെട്ടിയും പറയും സ്ഥാപിക്കുവാനുമായി വര്‍ഷംതോറും പൊതുഖജനാവിലെ കോടിക്കണക്കിന് രൂപയാണ് ചിലവിടുന്നത്.
എന്നാല്‍ ഈ പ്രവര്‍ത്തികളിലൂടെ നെല്‍ക്കൃഷി ഫലപ്രദമാക്കുന്നതിനുപകരം ഓരുജല മത്സ്യവാറ്റ് നിരന്തരം നിലനിര്‍ത്തുവാനാണ് പലപ്പോഴും പാടശേഖരസമിതികള്‍ ശ്രമിക്കുന്നത്. ജില്ലാകളക്ടറുടെ ഉത്തരവില്‍ നിര്‍ദ്ദേശിച്ചിരിക്കുന്നതുപോലെ സര്‍ക്കാരിന്റെ നയം ലംഘിക്കുന്ന നിലമുടമകള്‍ക്ക് ഫിഷറീസ് വകുപ്പിന്റെ അനുമതിയോ മറ്റ് ധനസഹായങ്ങളോ നല്‍കരുതെന്ന് യോഗം ആവശ്യപ്പെട്ടു.
സമിതിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വര്‍ഗ്ഗീസുകുട്ടി മുണ്ടുപറമ്പില്‍, റോജി ആറാട്ടുകുളങ്ങര, സേവ്യര്‍ തറയില്‍, അഡ്വ.ഫ്രാന്‍സിസ് നിക്‌സണ്‍, പുഷ്പന്‍ കണ്ണിപ്പുറത്ത്, ആലുങ്കല്‍ ജേക്കബ്, അഡ്വ.ഗാസ്പര്‍ കളത്തുങ്കല്‍, തിലകന്‍ തറേപറമ്പില്‍, ഷൈന്‍ പരിമളത്ത്, ബാബു പളളിപ്പറമ്പില്‍, ഉണ്ണി ചിറയില്‍ തുടങ്ങിയവര്‍ സംസാരിച്ചു.
















