തങ്ങളെ ആദ്യം കൊണ്ടുപോയത് വൈവസ്വതമനുവിന്റെ ഛായാ ചിത്രത്തിനു മുന്നിലേക്കാണ്. വിവസ്വാന് (സൂര്യന്‍) സൃഷ്ടാവിന്റെ മകളായ ‘സംജ്ഞ’യിലുണ്ടായ പുത്രനാണ് വൈവസ്വതമനു. അദ്ദേഹമാണ് ആദ്യത്തെ രാജാവും രാജധര്‍മ്മങ്ങളെ വ്യവസ്ഥാപിച്ചതും. അതിനുമുമ്പ് കയ്യൂക്കുള്ളവന്‍ കാര്യക്കാരന്‍ അഥവാ തന്നിലെളിയത് തനിക്കിര എന്ന വ്യവസ്ഥിതിയോടെയാണ് ജീവിച്ചിരുന്നത്.
നിയമങ്ങളും വ്യവസ്ഥകളും ക്രോഡീകരിച്ചതും രാജധര്‍മ്മങ്ങളേയും മറ്റു നിയമവ്യവസ്ഥകളേയും സ്ഥാപിച്ചതും വൈവസ്വതമനു ആയിരുന്നു. അദ്ദേഹത്തിന്റെ പിന്‍ഗാമികളില്‍ പ്രസിദ്ധരായിരുന്നു. വംശസ്ഥാപകനായ ഇക്ഷ്വാകു, ഇന്ദ്രസംരക്ഷകനായ കാകുല്‍സ്ഥന്‍, മഹായാഗ ദീക്ഷിതനായ നിമി, വിശ്വവിജയിയായ മാന്ധാതാവ് മുതലായ രാജാധീശ്വരന്മാര്‍ ഈ വംശത്തിലെ സമുന്നത കീര്‍ത്തിസ്തംഭങ്ങളായിരുന്നു ത്യാഗമൂര്‍ത്തിയായ ദിലീപന്‍, ദിഗ്‌വിജയിയായ രഘു, പ്രേമസംയുക്തനായ അജന്‍ എന്നീ രാജശ്രേഷ്ഠന്മാര്‍.
ശ്രീ കളിയാടുന്ന അയോദ്ധ്യ മഹാവിശാലമായ കോസല രാജ്യത്തിലെ സുന്ദരമായ കേന്ദ്രമായിരുന്നു. സമ്പല്‍ സമൃദ്ധവും, നയനമനോഹരവുമായ ഈ രാജനഗരി ആകൃതിയിലും പ്രകൃതിസൗന്ദര്യത്തിലും മനോഹരമായിരുന്നു. വലിയ വലിയ പര്‍വതങ്ങളും ചെറിയ ചെറിയ കുന്നിന്‍കൂട്ടങ്ങളും വലുതും ചെറുതുമായ വൃക്ഷലതാദികളും പൂക്കളുടേയും, തളിരുകളുടേയും പരിമളം പരത്തുന്ന വള്ളിക്കുടിലുകളും അരുമയേറിയ അരുവികളും, സ്ഫടികസമാനമായ ജലംനിറഞ്ഞ പൂമ്പൊയ്‌കകളും അയോദ്ധ്യയുടെ പ്രകൃതിഭംഗിക്ക് മകുടംചാര്‍ത്തുന്നവയായിരുന്നു.
ഉയര്‍ന്നുനില്‍ക്കുന്ന പ്രൗഢഗംഭീരമായ കോട്ടകളും, ആഴത്തിലുള്ള കിടങ്ങുകളും, രാജകുടുംബങ്ങളും മണിമാളികകളും വൈദികപുരോഹിതന്മാരുടെ വിശ്രമകേന്ദ്രങ്ങളും, സചിവസദനങ്ങളും, മഹാമന്ത്രശാലകളും അയോദ്ധ്യയുടെ പ്രൗഢി വിളിച്ചോതുന്ന പ്രത്യക്ഷ ലക്ഷണങ്ങളായിരുന്നു.
ശാസ്ത്രപണ്ഡിതന്മാര്‍ക്കും കവികള്‍ക്കും മറ്റു കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും അയോദ്ധ്യയില്‍ വേറെവേറെ സങ്കേതങ്ങള്‍ ഉണ്ടായിരുന്നു. ആപണവീഥികളും, വാണിജ്യസ്ഥാപനങ്ങളും, ദേവാലയങ്ങള്‍, ഭജനമഠങ്ങള്‍, സത്രങ്ങള്‍ തുടങ്ങിയവും അയോദ്ധ്യാനഗരിയെ അലങ്കരിച്ചിരുന്നു.
അങ്ങനെ പ്രകൃതിരമണീയവും പ്രൗഢഗംഭീരവുമായ അയോദ്ധ്യ ഭരിച്ചിരുന്ന രാജാക്കന്മാരില്‍ പ്രസിദ്ധനായ ഒരു രാജാവായിരുന്നു ത്യാഗമൂര്‍ത്തിയായ ദിലീപന്‍. അദ്ദേഹത്തിന്റെ ഛായാചിത്രത്തിന്നുമുന്നില്‍ തങ്ങള്‍ നാലുപേരും പകച്ചുനിന്നിട്ടുണ്ട്. വിരിഞ്ഞ മാറിടം, കാളകളുടേതുപോലുള്ള ഉയര്‍ന്ന ചുമലുകള്‍. നല്ല ഇയരം. നീണ്ട കൈകള്‍. അങ്ങനെ ക്ഷാത്രധര്‍മ്മത്തെ പ്രതിബിംബിപ്പിക്കുന്ന ഒരു ആജാനബാഹു ആയിരുന്നു അദ്ദേഹം.
അദ്ദേഹത്തിന്റെ മുഖത്തെ തേജസ്സാകട്ടെ മറ്റെല്ലാ തേജസ്സുകളേയും മങ്ങലേല്പിക്കുന്ന വിധത്തിലുള്ളതായിരുന്നു ആകൃതിക്കൊത്ത ബുദ്ധിയോടും ബുദ്ധിക്കനുസൃതമായ ജ്ഞാനത്തോടും അതിനനുസരിച്ച ഉദ്യമത്തോടും ഉദ്യമത്തിനൊത്ത സമൃദ്ധിയോടും, തേജസ്സുറ്റ മനോഹരങ്ങളും, അതേസമയംതന്നെ പേടിതോന്നിപ്പിക്കുന്നതുമായ രജോഗുണത്തിന്റെ സമ്മിശ്രപ്രതികരണവുമായിരുന്നുവത്രെ അദ്ദേഹം. ധര്‍മ്മശാസനകളില്‍ അദ്ദേഹം ഒരു വിട്ടുവീഴ്ചയും ചെയ്യാന്‍ തയ്യാറല്ലായിരുന്നു. അദ്ദേഹത്തിന്റെ പ്രജകളും ധര്‍മ്മശാസനകള്‍ക്കെതിരായി ഒരണുവിട പോലും ചലിക്കാനും തയ്യാറായിരുന്നില്ല. അദ്ദേഹം നികുതി പിരിച്ചിരുന്നത് പ്രജകളുടെ ക്ഷേമത്തിനും ഐശ്വര്യത്തിന്നും വേണ്ടിയായിരുന്നു.
ശാസ്ത്ര വിഷയങ്ങളില്‍ തുളഞ്ഞുകയറുന്ന ബുദ്ധിയും, വില്ലില്‍കെട്ടിയ ഞാണും മാത്രമായിരുന്നു അദ്ദേഹം ഭരണകാര്യങ്ങളില്‍ ഉപയോഗപ്പെടുത്തിയിരുന്നത്. സൈന്യം അദ്ദേഹത്തിന് ഒരു ആഢംബരവസ്തുവായിരുന്നു. ഭയമില്ലാത്ത ആത്മാവിനെ കാത്തുകൊണ്ടും, ധര്‍മ്മത്തെ സേവിച്ചുകൊണ്ടും ലോപമില്ലാതെ ധനം സമ്പാദിച്ചുകൊണ്ടും~ഒട്ടും ആസക്തിയില്ലാതെ സുഖമനുഭവിച്ചു കൊണ്ടുമാണ് അദ്ദേഹം ജീവിച്ചത്.
രാജധര്‍മ്മമായ പുരുഷാര്‍ത്ഥ സാധനമായ ആത്മരക്ഷ തന്നെയായിരുന്നു അദ്ദേഹത്തിന് പരമപ്രധാനം. അദ്ദേഹം അത് കാര്യലോഭാദികളുടെ ഒട്ടും കലര്‍പ്പില്ലാത്തവിധം ആ കടമകള്‍ നിറവേറ്റി. അദ്ദേഹം വാദിക്കാതെയും തര്‍ക്കിക്കാതെയും. മൗനിയായിക്കൊണ്ടും, കരുത്തനാണങ്കിലും അത് പ്രകടിപ്പിക്കാതെ ക്ഷമകൊണ്ടും, മേനിപറച്ചിലിലല്ലാതെ വിഷയസുഖങ്ങളാല്‍ ആകര്‍ഷിക്കപ്പെടാതെ വിനയത്തോടും തന്റെ സര്‍വ്വകഴിവുകളും ഗുണങ്ങളും പ്രജകളുടെ ക്ഷേമത്തിനു വേണ്ടി മാത്രം ചെലവഴിച്ചു.
പക്ഷെ സകലവിധ കഴിവുകളുളള ധര്‍മ്മിഷ്ഠനായ അദ്ദേഹത്തിന് സന്താനമില്ലാത്തതിനാല്‍ വളരെ ദു:ഖം അനുഭവപ്പെട്ടിരുന്നു. രാജ്യത്തിന് അനന്തരാവകാശി ഇല്ലെന്നത് മാത്രമല്ല പുത്രനില്ലാതെ വന്നാല്‍ തനിക്കും തന്റെ പൂര്‍വ്വികര്‍ക്കും ലഭിക്കേണ്ട പിതൃതര്‍പ്പണം പോലും സാധിക്കാതെ വരുമല്ലോ എന്ന ചിന്തയും അദ്ദേഹത്തെ അലട്ടിക്കൊണ്ടിരുന്നു. മഗധവംശയായ സുദക്ഷിണയായിരുന്നു അദ്ദേഹത്തിന്റെ പത്‌നി. പുത്രലാഭത്തിനു വേണ്ടി ഇരുവരും പല വ്രതങ്ങളും കൈക്കൊണ്ടിരുന്നെങ്കിലും പുത്രലാഭം സാധ്യമാകാതെ നീണ്ടുപോയി.
അവസാനം ഒരു ദിവസം രാജ്യഭരണ ഭാരം മന്ത്രിമാരില്‍ നിക്ഷേപിച്ച് ആ ദമ്പതിമാര്‍ പുത്രലാഭത്തിനായി ബ്രഹ്മപൂജ നിര്‍വഹിച്ച ശേഷം കുലഗുരുവായ വസിഷ്ഠ മഹര്‍ഷിയുടെ ആശ്രമത്തിലേക്ക് യാത്രയായി. വളരെ കുറച്ചു പേരെ മാത്രം അകമ്പടി ചേര്‍ത്ത് വഴിനീളെയുളള കാഴ്ചകള്‍ റാണിക്ക് വിവരിച്ച് കൊടുത്തുകൊണ്ട് തികച്ചും നിര്‍മല മനസ്സോടെ അവര്‍ സന്ധ്യയോടടുപ്പിച്ച് വസിഷ്ഠാശ്രമത്തില്‍ എത്തിച്ചേര്‍ന്നു. സന്ധ്യാവന്ദനത്തിന് ശേഷം അരുന്ധതിയുമൊത്ത് ആ ആശ്രമത്തിനുള്ളില്‍ വിശ്രമിച്ചിരുന്ന വസിഷ്ഠനെ അകത്തുകടന്ന് ഇരുവരും പാദം തൊട്ട് വന്ദിച്ചു. അതിഥി സല്‍ക്കാരത്തിനു ശേഷം മഹര്‍ഷി അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ തുടങ്ങി പരസ്പരം കുശലം പറച്ചിലിനുശേഷം രാജാവ് മഹര്‍ഷിയുടെ മുന്നില്‍ തന്റെ വിട്ടൊഴിയാത്ത ദു:ഖകാരണം അറിയിച്ചു.
പുത്രോല്‍പ്പാദനം നടത്താന്‍ കഴിയാത്ത താന്‍ എപ്രകാരം ഈ ദു:ഖത്തില്‍ നിന്നും കരകേറുമെന്നും,അതിനുളള പ്രതിവിധി പറഞ്ഞുതരണമെന്നും അദ്ദേഹത്തോട് അഭ്യര്‍ത്ഥിച്ചു. രാജാവിന്റെ പരാതി ശ്രവിച്ച ശേഷം കണ്ണുമടച്ച് ധ്യാനനിരതനായ മഹര്‍ഷി അല്പനേരത്തിനുശേഷം രാജാവിന്റെ അനപത്യദു:ഖത്തിന്റെ കാരണം കണ്ടെത്തി അദ്ദേഹത്തെ ധരിപ്പിച്ചു.
പണ്ടൊരിക്കല്‍ ഇന്ദ്രന്റെ അഭ്യര്‍ത്ഥനമാനിച്ച് ദേവലോകത്തെത്തിയ അങ്ങ് അവിടുത്തെ സേവകഴിഞ്ഞ് മടങ്ങുന്ന വഴിക്ക് കല്പകവൃക്ഷ ചുവട്ടില്‍ കിടന്ന് വിശ്രമിച്ചിരുന്ന കാമധേനുവിനെ കണ്ടിട്ടും അവളെ ആദരിക്കാതെയും, ബഹുമാനിക്കാതെയും അവളുടെ മുന്നില്‍ ക്കൂടി കടന്ന് പോവുകയുണ്ടായി. മനസ്സില്‍ മറ്റു രാജ്യകാര്യങ്ങളും അതോടൊപ്പം ഋതുസ്‌നാനം കഴിഞ്ഞ് തന്നെ കാത്തിരിക്കുന്ന സുദക്ഷിണയെ ക്കുറിച്ചുളള ചിന്തയുമായിരുന്നു അങ്ങയെ കാമധേനുവിനെ ആദരിക്കാതെ അവിടെനിന്നും നടന്നു നീങ്ങാന്‍ ഇടയാക്കിയത്. അന്ന് കാമധേനുവിനെ അനാദരിച്ചത് കൊണ്ടാണ് ഇന്ന് താങ്കള്‍ക്ക് ഈ അഭിലാഷത്തിന് വിഘ്‌നം വന്നിരിക്കുന്നത്.
പൂജ്യന്മാരെ ആദരിക്കാതെ, അവരോട് അനാദരവ് കാട്ടിയാല്‍ അത് ശ്രേയസ്സിനെ തന്നെ തടഞ്ഞുനിര്‍ത്തുന്നു. ഇതാണ് നിനക്ക് വന്നു ചേര്‍ന്നിരിക്കുന്ന വിപത്ത്. കാമധേനുവിനെ പ്രീതിപ്പെടുത്തുകയല്ലാതെ നിനക്ക് മറ്റു പോംവഴികള്‍ ഒന്നുംതന്നെയില്ല. പക്ഷെ ഇപ്പോള്‍ കാമധേനുവാകട്ടെ പാതാളത്തില്‍ നടക്കുന്ന ഒരു സത്രത്തിന് വരുണന് ഹവിസ്സുനല്‍കാനായി പോയിരിക്കുകയാണ.് അവള്‍ എന്ന് വരുമെന്നോ, എത്രനാള്‍ ആകുമെന്നോ പറയാന്‍ സാധ്യമല്ല എന്നുമാത്രമല്ല അങ്ങോട്ടുളള വഴികളെല്ലാം സര്‍പ്പങ്ങള്‍ അടച്ചിരിക്കുകയാണ്. പക്ഷെ മറ്റൊരു വഴിയുണ്ട്.
”എന്താണത്” ദിലീപന്‍ വിനയപൂര്‍വ്വം ചോദിച്ചു. തന്റെ ദു:ഖം തീര്‍ക്കുന്നതിന് ഒരു വഴി ഉണ്ടെന്നറിഞ്ഞപ്പോള്‍ അതെന്താണെന്നറിയാനുളള ജിജ്ഞാസ രാജാവില്‍ അങ്കുരിച്ചു. രാജാവിന്റെ ആകാംക്ഷാ പൂര്‍വമുളള ചോദ്യം കേട്ടപ്പോള്‍ ഒരു ചെറുപുഞ്ചിരിയോടെ വസിഷ്ഠന്‍ ഇപ്രകാരം പറഞ്ഞു. കാമധേനു ഇല്ലെങ്കിലും അവളുടെ മകളായ നന്ദിനി ഇവിടെയുണ്ട്. നന്ദിനിയെ കാമധേനുവിനെപ്പോലെ കണ്ട് അവളുടെ (കാമധേനുവിന്റെ) പ്രതിനിധിയായി ഭാവിച്ചു വ്രതശുദ്ധിയോടെ സേവിക്കുക അവള്‍ നിങ്ങളില്‍ പ്രീതയായാല്‍ നിങ്ങളുടെ അഭിഷ്ടം സാധിച്ചു തരാതിരിക്കില്ല.
അങ്ങനെ ചെയ്യാം രാജാവ് അറിയിച്ചു. അതിനുവേണ്ടി ഞങ്ങള്‍ എന്താണ് ചെയ്യേണ്ടത്?
അങ്ങ് കാട്ടിലെ ജീവിതചര്യ പൂണ്ട്, അതായത് കാട്ടില്‍ കിട്ടുന്ന ഫലമൂലാദികള്‍ ഭക്ഷിച്ച് രാജകീയമായ ആഢംബരങ്ങളോ പരിചാരകന്മാരോ ഇല്ലാതെ മരവുരി ധരിച്ചു കാട്ടിലേക്ക് അഴിച്ചു വിടുന്ന നന്ദിനിയുടെ പിന്നാലെ നടന്ന് അവളെ സംരക്ഷിക്കണം. അങ്ങയുടെ ധര്‍മ്മപത്‌നിയും വ്രതശുദ്ധയായി പ്രഭാതത്തിന് നന്ദിനിയെ പൂജിച്ച് തപോവനത്തില്‍ നിന്നും കാടുവരെ നന്ദിനിയെ കൊണ്ടുവിടാന്‍ വരികയും വൈകുന്നേരം തിരിച്ചുവരുമ്പോള്‍ തപോവനത്തിന്റെ അതിര്‍ത്തിയില്‍ വന്ന് അവളെ എതിരേല്‍ക്കുകയും ചെയ്യണം.
നന്ദിനി സന്തുഷ്ടയാകുന്നതുവരെ അതായത് അവള്‍ പ്രസാദിക്കുന്നതുവരെ ഈ നിഷ്ഠ തുടരണം. സദാ സമയവും കാട്ടില്‍ അങ്ങ് അവളോടൊത്ത് അവളുടെ പിന്നാല ഒരു സേവകനെപ്പോലെ നടക്കണം. അതിന്റെ ഫലമയി അങ്ങേക്ക് അങ്ങയുടെ വംശപാരമ്പര്യം തുടരാന്‍ സാധിക്കും.
ഇതു കേട്ട മഹാരാജാവിന് ആശ്വാസമായി എല്ലാം അങ്ങയുടെ ആജ്ഞപോലെ എന്ന് സമ്മതിച്ച് പത്‌നീസമേതനായി ഗുരുപാദങ്ങൡ ശിരസ്സുകളര്‍പ്പിച്ചു. വസിഷ്ഠന്‍ ആ രാജദമ്പതികളെ ഉറങ്ങുവാനായി പറഞ്ഞുവിട്ടു ഗുരു നിര്‍ദ്ദേശിച്ച പര്‍ണ്ണശാലയില്‍ ചെന്ന് അവര്‍ ദര്‍ഭ വിരിച്ച് അതില്‍ കിടന്നു.
…. തുടരും
















