ന്യൂദല്‍ഹി: ആഭ്യന്തരയുദ്ധം രൂക്ഷമായ യെമനില്‍ ഭാരതം നടത്തിയ രക്ഷാദൗത്യത്തെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.
പ്രതിരോധ,വിദേശകാര്യ വകുപ്പുകളും മറ്റു സംഘടനകളും നടത്തിയ രക്ഷാദൗത്യം കാണിക്കുന്നത് സ്വന്തം പൗരന്മാരെ രക്ഷിക്കാനുള്ള രാജ്യത്തിന്റെ കഴിവിനെയാണെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ പറഞ്ഞു.
കര- നാവിക സേനകള്‍, വിദേശകാര്യ, ഷിപ്പിംഗ്, റെയില്‍വേ മന്ത്രാലയങ്ങള്‍, സംസ്ഥാന സര്‍ക്കാരുകള്‍ ,എയര്‍ഇന്ത്യ എന്നിവ തമ്മിലുള്ള നിരന്തര സഹകരണം രക്ഷാപ്രവര്‍ത്തനങ്ങളെ വലിയൊരളവില്‍ സഹായിച്ചുവെന്ന് ചൂണ്ടിക്കാട്ടിയ പ്രധാനമന്ത്രി ഇതു തുടരണമെന്നും ആവശ്യപ്പെട്ടു. ദിവസങ്ങളായി ജിബുട്ടിയില്‍ തങ്ങുന്ന വിദേശകാര്യസഹമന്ത്രി ജനറല്‍ വി കെ സിങിനെയും ഒഴിപ്പിക്കല്‍ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപ്പിച്ച വിദേശകാര്യമന്ത്രി സുഷമാസ്വരാജിനെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഭാരതീയര്‍ അല്ലാത്ത നിരവധി പേരെയും യെമനില്‍ നിന്ന് രക്ഷപ്പെടുത്തിഎന്നറിഞ്ഞതില് ഏറെ സന്തോഷമുണ്ടെന്ന് നരേന്ദ്ര മോദി പറഞ്ഞു. ആപത്തില്‍പ്പെടുന്ന നമ്മുടെ ആള്‍ക്കാര്‍ക്ക് സേവനം നല്‍കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ഭാരതത്തിന്റെ സന്നദ്ധതയെയാണ് യെമനിലെ ഒഴിപ്പിക്കല്‍ ശ്രമങ്ങളില്‍ പ്രതിഫലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: