കൊല്‍ക്കത്ത: ശതകോടികളുടെ ശാരദാ ചിട്ടിത്തട്ടിപ്പ് കേസ് അന്വേഷിക്കുന്ന സിബിഐ സംഘം തൃണമൂല്‍ കോണ്‍ഗ്രസിന്റെ സാമ്പത്തിക വിവരങ്ങള്‍ ഹാജരാക്കുവാന്‍ നോട്ടീസ് നല്കി. 2010 മുതല്‍ 2014 വരെയുള്ള മുഴുവന്‍ കണക്കുകളും ഹാജരാക്കുവാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്. പാര്‍ട്ടിക്ക് ലഭിക്കുന്ന സംഭാവനകള്‍, പരസ്യങ്ങള്‍, പാര്‍ട്ടി മുഖപത്രത്തിന്റെ വില്പന, പെയ്ന്റിങ്ങുകളുടെ വില്പന തുടങ്ങിയ വിവരങ്ങളാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി സുബ്രത ബക്ഷിക്കാണ് സ്പീഡ് പോസ്റ്റില്‍ സിബിഐ നോട്ടീസ് അയച്ചിരിക്കുന്നത്. ടിഎംസി ഭവനിലേക്ക് സിബിഐ ഫോണില്‍ വിളിച്ച് ഇക്കാര്യങ്ങള്‍ ആവശ്യപ്പെട്ടതിലുള്ള പ്രതിഷേധം മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രകടിപ്പിച്ചതിനെതുടര്‍ന്നാണ് സിബിഐ നോട്ടീസ് അയച്ചത്.
ക്രിമിനല്‍ നിയമത്തിലെ സെക്ഷന്‍ 91 അനുസരിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്. മമതാ ബാനര്‍ജിയുടെ പെയ്ന്റിങ്ങുകളുടെ വില്പന സംബന്ധിച്ച് പ്രത്യേകിച്ച് എടുത്ത് പറഞ്ഞിട്ടില്ല. അതേസമയം ഇതുസംബന്ധിച്ച് മമതക്ക് മറുപടി പറയേണ്ടിവരും. ശാരദാ ചിട്ടിത്തട്ടിപ്പ് കേസില്‍ നിരവധി തൃണമൂല്‍ നേതാക്കളെ സിബിഐ ചോദ്യംചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: