കൊല്‍ക്കത്ത:ശ്രീരാമകൃഷ്ണ മിഷന്റെ ആസ്ഥാനമായ ബേലൂര്‍ മഠത്തില്‍ കഴിഞ്ഞദിവസമുണ്ടായ ബോംബ് സ്ഫോടനത്തില്‍ പശ്ചിമ ബംഗാളിലെ മമതാസര്ക്കാരിന് നിസംഗത.
മറ്റ് മതങ്ങളുടെ സ്ഥാപനങ്ങളില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടായാല്‍ ഓടിയെത്തി നടപടി സ്വീകരിക്കുന്ന മുഖ്യമന്ത്രി മമതാ ബാനര്‍ജി ബേലൂര്‍ മഠത്തിലെ സ്ഫോടനക്കേസില്‍ പക്ഷപാതപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് വ്യാപകമായ ആക്ഷേപമുയര്‍ന്നിട്ടുണ്ട്.
സ്ഫോടനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരിന്റെ താത്പര്യമില്ലായ്മക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നിരുന്നു. സര്‍ക്കാരും മുഖ്യധാരാമാധ്യമങ്ങളും മതേതരത്വത്തിന്റെ പേരിലാണ് മൗനം പാലിക്കുന്നത്.
ന്യൂനപക്ഷങ്ങളുടെ പ്രശ്നങ്ങളില്‍ അമിതമായ താത്പര്യം കാണിക്കുന്ന മമതയാണ് ബേലൂര്‍ മഠത്തിന്റെ കാര്യത്തില്‍ വിമുഖത കാണിക്കുന്നത്. സ്വാമി വിവേകാനന്ദന് സ്ഥാപിച്ച രാമകൃഷ്ണ മഠത്തിന്റെയും മിഷന്റെയും ആസ്ഥാനമാണ് ബേലൂര്‍ മഠം. സ്ഫോടനമുണ്ടായപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി ഡെറിക് ഒബ്രിയന്‍ ട്വിറ്ററില്‍ മഠത്തെ പരിഹസിക്കുകയാണ് ചെയ്തത്.
കഴിഞ്ഞദിവസം പ്രാര്‍ത്ഥനാസമയത്ത് വൈകുന്നേരം 5.30ന് ക്ഷേത്രത്തിനുപുറത്ത് ചെരുപ്പുകള്‍ സൂക്ഷിക്കുന്ന സ്ഥലത്താണ് രണ്ട് വീര്യംകുറഞ്ഞ ബോംബുകള്‍ പൊട്ടിത്തെറിച്ചത്. ആര്‍ക്കും അപകടമുണ്ടായില്ല. സംഭവമറിഞ്ഞ് പോലീസ് പാഞ്ഞെത്തുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. എന്നാല്‍ പ്രമുഖ പത്രങ്ങള്‍ സംഭവത്തെ നിസാരവത്കരിച്ചാണ് കണ്ടത്.
ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ചെറിയ പ്രശ്നങ്ങള്‍പോലും പര്‍വ്വതീകരിച്ച് കാണിക്കുന്ന മാധ്യമങ്ങളാണ് ബേലൂര്‍ മഠത്തിലെ സ്ഫോടനകാര്യത്തില് ഇരട്ടത്താപ്പ് നയം സ്വീകരിച്ചതെന്നാണ് അത്ഭുതകരം.
മാധ്യമങ്ങളുടെ ഇരട്ടത്താപ്പ് നയത്തെ സോഷ്യല്‍ മീഡിയ ചോദ്യംചെയ്യുന്നുണ്ട്. ഭാരതീയര്‍ മുഴുവന്‍ ആദരിക്കുന്ന ബേലൂര്‍ മഠത്തിലെ സ്ഫോടനത്തിനാണ് ഈ ദുരവസ്ഥ. സ്ഫോടത്തിനെതിരെ മൗനംപാലിക്കുന്ന മമതക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.
പള്ളികള്‍ക്കുനേരെ ആക്രമണമുണ്ടായപ്പോള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയ തൃണമൂല്‍ എംപിയാണ് മഠത്തില്‍ സ്ഫോടനമുണ്ടായപ്പോള്‍ അതിനെ വിമര്‍ശിക്കുന്നത്. പശ്ചിമബംഗാളിലെ ഭരണകക്ഷിയായ തൃണമൂലിന്റെ രണ്ട് മുഖമാണ് ഇത് കാണിക്കുന്നത്.
വോട്ടുബാങ്ക് രാഷ്ട്രീയമാണ് ഇവര്‍ പുലര്‍ത്തുന്നതെന്നും വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. സംസ്ഥാനസര്‍ക്കാരും മാധ്യമങ്ങളും സ്ഫോടനത്തെക്കുറിച്ച് മൗനംപാലിക്കുമ്പോള്‍ സോഷ്യല്‍ മീഡിയ സ്ഫോടനത്തിനെതിരെ ശക്തമായി രംഗത്തുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: