ന്യൂദല്‍ഹി: സ്ത്രീസുരക്ഷയ്ക്കായുള്ള കേന്ദ്രപദ്ധതിയായ നിര്‍ഭയയുടെ നടത്തിപ്പു ചുമതല വനിതാ ശിശുക്ഷേമ മന്ത്രാലയത്തിന് നല്കി. ആഭ്യന്തരമന്ത്രാലയമായിരുന്നു ഇതുവരെ പദ്ധതിയുടെ നോഡല്‍ ഏജന്‍സിയുടെ ചുമതല നിര്‍വഹിച്ചിരുന്നത്. എന്നാല്‍ 3000 കോടിരൂപയുടെ നിര്‍ഭയ ഫണ്ടിന്റെ കാര്യക്ഷമമായ നിര്‍വഹണത്തിന് വനിതാ ശിശുക്ഷേമമന്ത്രാലയത്തെ പദ്ധതി ചുമതല ഏല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.
കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന് ഇതുവരെ ചെലവഴിക്കാന്‍ സാധിച്ചത് 200കോടി രൂപമാത്രമാണ്. പദ്ധതിയുടെ ഗതിവേഗം വര്‍ദ്ധിപ്പിക്കുന്നതിനായാണ് നടത്തിപ്പു ചുമതല വനിതാശിശുക്ഷേമ മന്ത്രാലയത്തെ ഏല്‍പ്പിച്ചത്. എന്നാല്‍ ഫണ്ടുകളുടെ അന്തിമ വിതരണാനുമതി നല്‍കേണ്ടത് കേന്ദ്രആഭ്യന്തരമന്ത്രാലയം തന്നെയാണ്.
പുതിയ ചുമതല ലഭിച്ചതോടെ നിര്‍ഭയ ഫണ്ടില്‍ ഉള്‍പ്പെടുത്തി പദ്ധതികള്‍ അനുവദിക്കുന്ന പ്രവര്‍ത്തനങ്ങള്‍ വനിതാ ശിശുക്ഷേമന്ത്രാലയം ചെയ്തു തുടങ്ങിയിട്ടുണ്ട്. സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ സമഗ്രമായ പദ്ധതികളാണ് നടപ്പാക്കാന്‍ ഉദ്യേശിക്കുന്നതെന്ന് മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞു. പദ്ധതി നടത്തിപ്പ് ഏറ്റെടുത്തെങ്കിലും നിര്‍ഭയ പദ്ധതി കാര്യക്ഷമമായി നടപ്പാകണമെങ്കില്‍ ഇനിയും കൂടുതല്‍ സമയം ആവശ്യമായി വരുമെന്നും മന്ത്രാലയം കണക്കുകൂട്ടുന്നു.
2012 ഡിസംബര്‍ 16ന് ദല്‍ഹിയില്‍ ബസ്സിനുള്ളില്‍ നടന്ന കൂട്ടമാനഭംഗത്തെ തുടര്‍ന്നാണ് സ്ത്രീസുരക്ഷയ്ക്കായി പ്രത്യേക ഫണ്ട് നീക്കിവെയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. പീഡനത്തിനിരയായി മരിച്ച പെണ്‍കുട്ടിയെ വിളിച്ചിരുന്ന നിര്‍ഭയ എന്ന പേരുതന്നെ പദ്ധതിക്കും ഇടുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: