മംഗളൂരു:അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയത്തിന്റെ വിലയില്‍ ഇടിവ് നേരിടുന്ന സാഹചര്യത്തില്‍ ക്രൂഡോയില്‍ ശേഖരിച്ചുവെയ്ക്കുമെന്ന് സ്വതന്ത്ര ചുമതലയുള്ള പെട്രോളിയം പ്രകൃതി വാതക വകുപ്പ് സഹമന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്. ക്രൂഡോയില്‍ ശേഖരണത്തിനായുള്ള പ്രത്യേക നിലവറയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
ആദ്യഘട്ടത്തില്‍ മൂന്നുനിലവറകളാണ് നിര്‍മ്മിക്കുക. ഇന്ത്യന്‍ സ്ട്രാറ്റജിക് പെട്രോളിയം റിസര്‍വ്സ് ലിമിറ്റഡിന്റെ (ഐഎസ്പിആര്എല്) നേതൃത്വത്തിലാണ് ഈ പദ്ധതി പൂര്‍ത്തീകരിക്കുന്നത്.
രാജ്യത്ത് ഉര്ജ്ജസുരക്ഷ ഉറപ്പുവരുത്തുന്നതിനായാണ് ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നതെന്ന് പ്രധാന് അറിയിച്ചു. അഞ്ച് ദശലക്ഷം മെട്രിക് ടണ്‍ ക്രൂഡോയില്‍ ശേഖരിക്കാന്‍ ശേഷിയുള്ളതാണ് ഈ നിലവറകള്‍.
വിശാഖപട്ടണം, മംഗളൂരു, ഉഡുപ്പിയിലെ പാദുര്‍ എന്നിവിടങ്ങളിലാണ് നിലവറ നിര്‍മ്മാണം നടന്നുവരുന്നത്. ഈ പദ്ധതിയ്ക്കായി 3958 കോടി രുപയാണ് കേന്ദ്രസര്‍ക്കാര്‍ വകയിരുത്തിയിരിക്കുന്നത്. ക്രൂഡോയില്‍ കമ്പനികളും മറ്റും ശേഖരിച്ചുവെയ്്ക്കുന്നതു കൂടാതെയാണ് ഇത്.
മംഗളൂരുവില്‍ നിര്‍മ്മാണം നടക്കുന്ന ഗുഹ ഈവര്‍ഷം ഒക്ടോബറില്‍ പൂര്‍ത്തീകരിക്കും. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലതാഴ്ന്നിരിക്കുന്ന സ്ഹചര്യത്തില് എണ്ണശേഖരണം നടത്തുന്നതിനുള്ള സമയമാണിപ്പോള്‍. എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡോയിലിന്റെ വിലയില്‍ വന്‍ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ബാരലിന് 107 ഡോളര്‍ എന്ന നിലയിലായിരുന്ന ക്രൂഡ് ഓയിലിന് ഇപ്പോള്‍ 60 ഡോളറാണ് വില.
ഭാവിയില്‍ പെട്രോളിയം ഉത്പന്നങ്ങള്‍ക്കായി മറ്റുരാജ്യങ്ങളെ ആശ്രയിക്കാതെ സ്വയംപര്യാപ്തത കൈവരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ക്രൂഡോയില്‍ ശേഖരിക്കാന്‍ കേന്ദ്രം തീരുമാനിച്ചത്. ഭാരതത്തിന്റെ വ്യവസായ തലസ്ഥാനമാണ് മംഗളൂരു. പെട്രോളിയം ഉത്പന്നങ്ങള്‍ക്കായുള്ള വ്യസസായശാല ഉള്‍പ്പടെ പ്രത്യേകസാമ്പത്തിക മേഖലയുടെ വിവിധ വ്യവസായ യൂണിറ്റുകളും ഇവിടെ സ്ഥിതി ചെയ്യുന്നുണ്ട്. ഇതു കൂടാതെ പ്രധാനമന്ത്രിയുടെ മെയ്ക് ഇന്‍ ഇന്ത്യയില്‍ മംഗളൂരു നഗരത്തിന് നല്‍കിയിരിക്കുന്ന പ്രാധാന്യം ചെറുതൊന്നുമല്ലെന്നും പ്രധാന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: