ന്യൂദല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ കൊടുമുടിയായ എവറസ്റ്റിനെ ഭാരത സൈന്യം മാലിന്യമുക്തമാക്കുന്നു. എവറസ്റ്റ് കീഴടക്കിയതിന്റെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് ശുചീകരിക്കാനൊരുങ്ങുന്നത്.
30 പേരടങ്ങുന്ന പര്‍വ്വതാരോഹകരുടെ വിദഗ്ധ സമിതിയെയാണ് അതിനായി നിയോഗിച്ചിരിക്കുന്നത്. ഓക്സിജന്‍ സിലിണ്ടര്‍ അടക്കം ടണ്‍കണക്കിന് മാലിന്യങ്ങളാണ് പ്രതിവര്‍ഷം ആയിരത്തോളമടങ്ങുന്ന യാത്രികര്‍ ഇവിടെ ഉപേക്ഷിച്ചുമടങ്ങുന്നത്. ഇതില്‍ ജീര്‍ണ്ണിക്കാത്ത അവശിഷ്ടങ്ങള്‍ നീക്കം ചെയ്യാനാണ് പദ്ധതി തയ്യാറാക്കുന്നത്.
ഇതിലൂടെ 4000 കിലോഗ്രാം മാലിന്യം വരെ എവറസ്റ്റില്‍ നിന്നും നീക്കം ചെയ്യാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സംഘത്തിനു നേതൃത്വം നല്കുന്ന മേജര്‍ മനോജ് രണ്‍വീര്‍ സിങ് ജാംവാള്‍ പറഞ്ഞു. സംഘത്തിലെ ഓരോ അംഗവും 10 കിലോഗ്രാം മാലിന്യം ശേഖരിക്കും. ഇങ്ങനെ ശേഖരിക്കുന്ന മാലിന്യം നേപ്പാളിലെ നാംചേ ബസാറില്‍ സംസ്കരിക്കാനാണ് പദ്ധതി. ലോകത്തിലെ ഏറ്റവും വലിയ മാലിന്യക്കൂമ്പാരമായാണ് ഇപ്പോള്‍ എവറസ്റ്റിനെ കണക്കാക്കുന്നത്. ഇതുകൂടാതെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സ്വച്ഛ ഭാരത് പദ്ധതി എല്ലായിടത്തും വ്യാപിപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്നും മേജര്‍ ജാംവാള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: