ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച പുതിയ വിദേശവ്യാപാര നയത്തില്‍ കോഴിക്കോട് വിമാനത്താവളത്തെ കയറ്റുമതി-ഇറക്കുമതി കേന്ദ്രമായി പ്രഖ്യാപിച്ചു. തമിഴ്നാട്ടിലെ ആരക്കോണം കണ്ടൈനര്‍ ഡിപ്പോയും കയറ്റുമതി-ഇറക്കുമതി കേന്ദ്രമാക്കി ഉയര്‍ത്തിയിട്ടുണ്ട്.
ഗള്‍ഫ് മേഖലയില്‍ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തില്‍ മുന്നില്‍ നില്ക്കുന്ന കോഴിക്കോട് വിമാനത്താവളത്തിന്റെ വരുമാനം വന്‍തോതില്‍ വര്‍ദ്ധിക്കാന്‍ പുതിയ കേന്ദ്രതീരുമാനം സഹായിക്കും. ചരക്കുനീക്കത്തിലൂടെ നിലവില്‍ ലഭിക്കുന്നതിന്റെ നിരവധിമടങ്ങ് വരുമാനം നേടാന്‍ കേന്ദ്രസര്‍ക്കാരിന്റെ പുതിയ പ്രഖ്യാപനം വഴിതെളിച്ചിരിക്കുകയാണ്.
ഇതിനു പുറമേ വ്യാപാരചരക്ക് കയറ്റുമതി ഇന്ത്യാ സ്കീമില്‍(എംഇഐഎസ്) ഉള്‍പ്പെടുത്തി പ്രോത്സാഹനം നല്‍കേണ്ടവയുടെ പട്ടികയില്‍ റബ്ബറിനെയും കയര്‍ ഉല്‍പ്പന്നങ്ങളേയും ഉള്‍പ്പെടുത്തിയതും നേട്ടമായി. കൈത്തറി, കൈകൊണ്ടു നിര്‍മ്മിക്കുന്ന കാര്‍പ്പെറ്റ്, തേയില,കാപ്പി, മറ്റു സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയെല്ലാം ഈ വിഭാഗത്തിലുണ്ട്. 2010ലെ വിദേശ വ്യാപാര നയത്തില്‍ കയറ്റുമതി മികവിന്റെ കേന്ദ്രങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂരിലെ കൈത്തറി, ആലപ്പുഴയിലെ കയര്‍,കൊല്ലത്തെ കശുവണ്ടി, അരൂര്‍,കൊണ്ടത്തുരുത്ത്,എഴുപുന്ന, കുത്തിയതോട് എന്നിവിടങ്ങളിലെ സമുദ്രോല്‍പ്പന്നങ്ങള്‍ എന്നിവയെ ഇത്തവണയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സേവന കയറ്റുമതി പദ്ധതി(എസ്ഇഐഎസ്) വിഭാഗത്തില്‍ നേഴ്സുമാരെയും മിഡ് വൈഫ്സുമാരെയും വിദേശത്തേക്ക് റിക്രൂട്ട് ചെയ്തയക്കുന്ന സേവനദാതാക്കള്‍ക്ക് അഞ്ചുശതമാനം ആനുകൂല്യം പ്രഖ്യാപിച്ചതും സംസ്ഥാനത്തിന് നേട്ടമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: