മുംബൈ: സര്‍ക്കാരിന്റെ പുകയില വിരുദ്ധ പ്രചാരണ പരസ്യത്തിലെ മുഖം സുനിത തോമര്‍ അന്തരിച്ചു. മുംബൈയിലെ ടാറ്റ മെമ്മോറിയല്‍ ആശുപത്രിയില്‍ ബുധനാഴ്ച പുലര്‍ച്ചെ നാലുമണിയോടെയാണ് 28കാരിയായ സുനിത അന്ത്യശ്വാസം വലിച്ചത്.
രണ്ടു പിഞ്ചുകുട്ടികളുടെ അമ്മ കൂടിയാണ് സുനിത. ശ്വാസതടസ്സവും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മൂന്നു ദിവസം മുന്‍പാണ് സുനിതയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ദിവസങ്ങള്‍ക്കുള്ളില്‍ 12 കിലോ തൂക്കമാണ് കുറഞ്ഞത്.
പുകയില ഉപഭോഗം മൂലം രാജ്യത്ത് വര്‍ഷംതോറും മരണപ്പെടുന്ന 10 ലക്ഷത്തില്‍ ഒരാളായി സുനിതയും. സുനിതയുടെ പ്രചാരണം ലക്ഷക്കണക്കിന് ആളുകളെ ഈ ദുശീലത്തില്‍ നിന്ന് മാറിചിന്തിക്കാന്‍ പ്രേരിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്ന് അവരെ ചികിത്സിച്ച ഡോക്ടര്‍ പങ്കജ് ചതുര്‍വേദി പറഞ്ഞു.
തന്റെ വ്യക്തിജീവിതത്തിലെ ദുരിതം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് കത്തെഴുതുമെന്നൂം അവര്‍ പറഞ്ഞിരുന്നു. അന്ത്യനാളുകളിലും പുകയില വിരുദ്ധ പോരാട്ടം നടത്തിയാണ് സുനിത മരണത്തിന് കീഴടങ്ങിയത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് സുനിത കത്തെഴുതിയിരുന്നു. സിഗരറ്റ് പായ്ക്കറ്റുകളില്‍ വലിയ അക്ഷരത്തില്‍ മുന്നറിയിപ്പ് നല്‍കണമെന്ന ആരോഗ്യമന്ത്രാലയത്തിന്റെ ഉത്തരവ് താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കണമെന്ന സമിതിയുടെ നിര്‍ദേശം ഞെട്ടിക്കുന്നതും നിരുത്തരവാദപരവുമാണെന്ന് മോദിക്കെഴുതിയ കത്തില്‍ പറയുന്നു.
വലിയ മുന്നറിയിപ്പുകള്‍ തന്നെപോലെയുള്ള നിരപരാധികളുടെ ജീവന് രക്ഷിക്കാന്‍ സഹായിക്കും. പുകയിലയുടെ ദൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുമെന്ന് കരുതുന്നതായും കത്തില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: