വാരാണസി: മാസാന്ത്യത്തോടെ വിദേശത്ത് കള്ളപ്പണ നിക്ഷേപമുള്ള കൂടുതലാളുകളുടെ പേരും വിവരങ്ങളും പുറത്തുവിടുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി അറിയിച്ചു.
മുന്‍ സര്‍ക്കാരിന് ചെറുവിരലനക്കാന്‍ പോലുമാകാത്ത ഈ കള്ളപ്പണവിഷയത്തില്‍ പത്തുമാസത്തിനിടെ മോദി സര്‍ക്കാരിന് ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാനായെന്ന് ജെയ്റ്റ്ലി പറഞ്ഞു. അടുത്ത രണ്ടുമാസത്തിനകം കള്ളപ്പണം തിരിച്ചുപിടിക്കലിന് പര്യാപ്തമായ അതിശക്തനിയമം കൊണ്ടുവരുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
രാജ്യത്ത് വികസനവും പുരോഗതിയും തടസപ്പെടുത്തുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതെന്ന് ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഭൂവിനിയോഗ നിയമത്തെ എതിര്‍ക്കാന്‍വേണ്ടി മാത്രമാണ് കോണ്‍ഗ്രസ് എതിര്‍ക്കുന്നത്. പ്രത്യേകിച്ച് ഒരു കാരണവുമില്ല.
ഗംഗാ ശുചീകരണമാണ് മോദി സര്‍ക്കാരിന്റെ അജണ്ടകളിലൊന്ന്. അടുത്തിടെ നടന്ന ഗംഗാ നദീതട അതോറിറ്റിയുടെ യോഗത്തില്‍ നടന്ന വിലയിരുത്തലില്‍ വ്യക്തമായത് കാണ്‍പൂര്‍ മുതല്‍ വാരാണസിവരെയുള്ള ഭാഗമാണ് ഏറ്റവും മലിനമയമെന്നാണ്. വരുന്ന മൂന്നു വര്‍ഷത്തില്‍ ഗംഗാ ശുചീകരണ പ്രവര്‍ത്തനരംഗത്ത് വമ്പന്‍ മാറ്റമാണുണ്ടാകാന്‍ പോകുന്നതെന്ന് ജെയ്റ്റ്ലി പറഞ്ഞു.
കല്‍ക്കരി ഖനി ലേലത്തില്‍ നിന്നു കിട്ടിയ വമ്പിച്ച ലാഭത്തുക ഖനിയുള്പ്പെട്ട മേഖലയുടെ വികസനത്തിനും ഏറ്റവും പിന്നാക്ക പ്രദേശത്തെ ക്ഷേമത്തിനും വിനിയോഗിക്കുമെന്നും ജെയ്റ്റ്ലി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: