ശ്രീനഗര്‍: പാര്‍ലമെന്റ് ആക്രമണകേസില്‍ വധശിക്ഷക്ക് വിധേയനായ കൊടുംഭീകരന് അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കശ്മീരിലേക്ക് കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പ്രമേയത്തിന് ജമ്മുകശ്മീര്‍ നിയമസഭ അനുമതി നിഷേധിച്ചു. 2001ലെ പാര്‍ലമെന്റാക്രമണക്കേസിലെ മുഖ്യപ്രതിയായ ഈ കൊടുംഭീകരനെ 2013 ഫെബ്രുവരി ഒമ്പതിനാണ് തീഹാര്‍ ജയിലില്‍ തൂക്കികൊന്നത്.
സ്വതന്ത്ര എംഎല്‍എ എഞ്ചീനിയര്‍ റഷീദാണ് അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കശ്മീരില്‍ കൊണ്ടുവരണമെന്നാവശ്യപ്പെട്ട് പ്രമേയംകൊണ്ടുവന്നത്.കുടുംബത്തിന്റെ മതപരമായ ചടങ്ങുകള്‍ക്കായി ഭൗതികാവശിഷ്ടം കശ്മീരില്‍ കൊണ്ടുവരണമെന്നാണ് ഇയാള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പ്രമേയം അവതരണാനുമതി നല്‍കാതെ തള്ളിക്കളഞ്ഞതിനെതിരെ സഭയില്‍ ഇയാള്‍ ബഹളം കൂട്ടിയതിനെതുടര്‍ന്ന് മാര്‍ഷലുകള്‍ സഭയില്‍ നിന്നും പുറത്താക്കി. എന്തുകൊണ്ടാണ് പ്രമേയം തള്ളിക്കളഞ്ഞതെന്ന് ചോദിച്ച് സ്പീക്കറുടെ നേരെ ഒച്ചവെക്കുന്നുണ്ടായിരുന്നു. ഇയാളുടെ ബഹളം അരമണിക്കൂറോളം തുടര്‍ന്നു.
ദേവേന്ദ്ര റാണ ഉള്‍പ്പടെയുള്ള നാഷണല്‍ കോണ്‍ഫറന്‍സ് അംഗങ്ങളുമായും പിഡിപി അംഗങ്ങളുമായും വാക്കേറ്റം നടന്നു. സ്പീക്കറെ റഷീദ് ഹിന്ദു വര്‍ഗ്ഗീയവാദിയെന്ന് വിളിച്ചതായി ബിജെപി എംഎല്‍എമാര്‍ ആരോപിച്ചു.
കഴിഞ്ഞദിവസം സ്പീക്കര്‍ കവിന്ദ്ര ഗുപ്ത വിളിച്ചുചേര്‍ത്ത സര്‍വ്വകക്ഷി യോഗത്തില്‍ ഈ പ്രമേയം ചര്‍ച്ചക്ക് എടുക്കേണ്ടന്ന് തീരുമാനിച്ചിരുന്നു.
സഭാനടപടികള്‍ തടസ്സപ്പെടുത്തി റഷീദിന്റെ ബഹളം തുടര്‍ന്നതോടെ സ്പീക്കര്‍ ഇയാളെ സഭക്ക് പുറത്താക്കാന്‍ മാര്‍ഷലുകള്‍ക്ക് നിര്‍ദ്ദേശം നല്കി. ഇതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇയാളെ സഭക്ക് പുറത്താക്കുകയും ചെയ്തു.
അഫ്സല് ഗുരുവിന്റെ ഭൗതികാവശിഷ്ടം കൊണ്ടുവരുന്നത് സംബന്ധിച്ച തന്റെ പ്രമേയത്തിന് മന:പൂര്‍വ്വം സഭയില്‍ അനുമതി നല്‍കിയില്ലായെന്നാണ് റഷീദ് എംഎല്‍എ പുറത്ത് വാര്‍ത്താലേഖകരോട് പറഞ്ഞത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: