ന്യൂദല്‍ഹി: പാക്കിസ്ഥാന്റെ റിപ്പബ്ലിക് ദിനാഘോഷങ്ങളില്‍ പങ്കെടുക്കുന്നതിനായി കാശ്മീരി വിഘടനവാദികളെ ക്ഷണിച്ച പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിന്റെ നടപടി പ്രകോപനകരമായി. പാക് ദിനാഘോഷ ചടങ്ങുകള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ആശംസകള്‍ നേര്ന്നതിനു പിന്നാലെ കേന്ദ്രവിദേശകാര്യസഹമന്ത്രി ജനറല്‍ വി.കെ സിങിന്റെ നേതൃത്വത്തിലുള്ള ഭാരത പ്രതിനിധികള്‍ ദല്‍ഹിയിലെ ഹൈക്കമ്മീഷണര്‍ ഓഫീസിലെത്തിയിട്ടും വിഘടനവാദികളെ ചടങ്ങില്‍ ഉള്‍പ്പെടുത്തിയ ബാസിതിന്റെ നടപടികളാണ് പ്രകോപനം സൃഷ്ടിച്ചിരിക്കുന്നത്.
ആരെയൊക്കെ പാക്കിസ്ഥാന് ചര്‍ച്ചകള്‍ക്ക് ക്ഷണിച്ചാലും ഭാരതവുമായി പാക്കിസ്ഥാന് നടത്തുന്ന ചര്‍ച്ചകളില്‍ ഒരിക്കലും മൂന്നാം കക്ഷി ഉണ്ടാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരിച്ചതിനു പിന്നാലെയാണ് കേന്ദ്രവിദേശകാര്യസഹമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം പാക് ദിനാഘോഷങ്ങളില്‍ പങ്കെടുത്തത്. ഭാരത-പാക് ചര്‍ച്ചകളില്‍ പുറത്തുനിന്നുള്ള ആര്‍ക്കും യാതൊരു പങ്കുമുണ്ടാകില്ലെന്ന് കേന്ദ്രവിദേശകാര്യവക്താവ് സയ്യിദ് അക്ബറുദ്ദീന്‍ അറിയിച്ചു.
വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തി സമാധാന ശ്രമങ്ങളെ അട്ടിമറിക്കുന്ന പാക്കിസ്ഥാന്റെ സ്ഥിരം നിലപാട് കണക്കിലെടുക്കാതെ മുന്നോട്ടു പോകുന്ന കേന്ദ്രസര്‍ക്കാര്‍ വിഘടനവാദികളുമായി എത്ര തവണ പാക്കിസ്ഥാന് ചര്‍ച്ച നടത്തിയാലും അതൊന്നും ഭാരതവുമായി നടത്തുന്ന ചര്‍ച്ചകളില്‍ പ്രയോജനം ചെയ്യില്ലെന്ന സന്ദേശവും നല്കുന്നു.
ഹൂറിയത്ത് കോണ്‍ഫറന്‍സ് ചെയര്മാന് മിര്‍വൈസ് ഉമര്‍ ഫറൂഖ് അടക്കമുള്ള വിഘടനവാദി നേതാക്കള്‍ക്ക് ഞായറാഴ്ച രാത്രി വിരുന്നു നല്കി പ്രകോപനം സൃഷ്ടിച്ചിട്ടും തിങ്കളാഴ്ച രാവിലെ പാക് ദിനാഘോഷങ്ങള്‍ക്ക് ആശംസകള്‍ നേരുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസാ സന്ദേശമാണ് പാക്കിസ്ഥാന് ലഭിച്ചത് എന്നത് ശ്രദ്ധേയമായി. ഭീകരവാദവും അതിക്രമങ്ങളും ഇല്ലാതാകുന്ന അന്തരീക്ഷത്തില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്ന പരിഹാരം സാധ്യമാക്കണമെന്നും മോദി പാക് പ്രധാനമന്ത്രി നവാസ് ഷെരീഫിനയച്ച സന്ദേശത്തില്‍ വ്യക്തമാക്കി.
ജമ്മുകാശ്മീരില്‍ കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന ആക്രമണങ്ങള്‍ അവസാനിപ്പിക്കണമെന്ന ആവശ്യം പരിഗണിക്കാതെ വിഘടനവാദികളുമായി ചര്‍ച്ച നടത്തുന്ന പാക് നടപടി അന്താരാഷ്ട്ര സമൂഹത്തിനു മുന്നിലെത്തിക്കാനും കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടുണ്ട്. വിഘടനവാദികളുമായി കൂടിക്കാഴ്ച നടത്തിയിട്ട് പാക്കിസ്ഥാന് യാതൊരു പ്രയോജനവുമില്ലെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: