ന്യൂദല്‍ഹി: തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്ത രാഷ്ട്രീയപാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് ആലോചിക്കുന്നു. കഴിഞ്ഞ 5-10 വര്‍ഷത്തിനിടയില്‍ ഒരു തെരഞ്ഞെടുപ്പില്‍പോലും മത്സരിക്കാത്ത പാര്‍ട്ടികളുടെ രജിസ്ട്രേഷനാണ് റദ്ദാക്കുക.
രാജ്യത്തെ 1,600 രാഷ്ട്രീയ പാര്‍ട്ടികളില്‍ 200ല്‍ താഴെ പാര്‍ട്ടികള്‍ മാത്രമാണ് തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്.
ഇതാണ് ജനാധിപത്യ പ്രക്രിയയില്‍ പങ്കെടുക്കാത്ത പാര്‍ട്ടികളുടെ അംഗീകാരം റദ്ദാക്കാന്‍ ആലോചിക്കാന്‍ കാരണമെന്ന് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ എച്ച്.എസ് ബ്രഹ്മ പറഞ്ഞു. കഴിഞ്ഞ അഞ്ചുവര്‍ഷമോ ഏഴുവര്ഷമോ പത്തുവര്ഷമോ ആയി തെരഞ്ഞെടുപ്പ് പ്രക്രിയകളിലൊന്നും പങ്കെടുക്കാതിരിക്കുന്ന പാര്‍ട്ടികളുടെ രജിസ്ട്രേഷന് സ്വാഭാവികമായും റദ്ദാകുന്നതരത്തിലുള്ള ക്രമീകരണം കൊണ്ടുവരുമെന്ന് കൊല്‍ക്കത്തയില്‍ നടന്ന സമ്മേളനത്തില്‍ പ്രസംഗിക്കവേയാണ് മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷന് അറിയിച്ചിരിക്കുന്നത്.
രണ്ടുമൂന്ന് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഏതെങ്കിലുമൊരു ലോക്സഭാ സീറ്റിലും മത്സരിക്കാത്ത പാര്‍ട്ടികള്‍ക്കെതിരായി ഗൗരവകരമായ നടപടികളിലേക്ക് കടക്കുന്നതിനെപ്പറ്റി ചിന്തിച്ചുതുടങ്ങിയതായി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറയുന്നു. ഇതിനായി സമ്മര്‍ദ്ദം ചെലുത്താന്‍ കമ്മീഷന് ഉദ്യേശിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. തങ്ങള്‍ മത്സരിക്കുന്നുണ്ട്, പക്ഷേ വിജയിക്കുന്നില്ല എന്ന ന്യായത്തില്‍ കാര്യമില്ലെന്ന് പറഞ്ഞ ബ്രഹ്മ, പഞ്ചായത്ത്,മുനിസിപ്പല്‍ തെരഞ്ഞെടുപ്പുകളില്‍ പോലും ഇവര്‍ മത്സരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും കൂട്ടിച്ചേര്‍ത്തു.
വ്യാജ രാഷ്ട്രീയപാര്‍ട്ടികളില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുതിയ നിലപാട് സമ്മര്ദ്ദമുണ്ടാക്കുമെന്നുറപ്പാണ്. ഒന്നുകില്‍ സജീവ രാഷ്ട്രീയ പ്രക്രിയകളിലേക്ക് തിരികെ എത്തേണ്ടിവരും. അല്ലെങ്കില്‍ പാര്‍ട്ടിയുടെ അംഗീകാരം റദ്ദാകും.
വരുമാന നികുതി ഇളവ് ഉള്‍പ്പെടെ നിരവധി സൗജന്യങ്ങളാണ് രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിലവില്‍ ലഭിക്കുന്നത്. പലരും പഴയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് ഉപയോഗിച്ച് ഇത്തരം സൗജന്യങ്ങള്‍ ഇപ്പോഴും ഉപയോഗിക്കുന്നുമുണ്ട്. ഇതിനെല്ലാം പുതിയ തീരുമാനത്തോടെ അന്ത്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: