ബംഗളൂരു: കര്‍ണാടകയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഐഎഎസ് ഓഫീസര്‍ ഡി.കെ. രവി കുമാറിന്റെ കുടുംബത്തെ ദുരന്തം വിട്ടൊഴിയുന്നില്ല. രവിയുടെ വേര്‍പാടില്‍ മനംനൊന്ത് അദ്ദേഹത്തിന്റെ അമ്മായിയും ജീവന് വെടിഞ്ഞു.
ഹൃദയാഘാതംമൂലം ഇന്നലെയായിരുന്നു അവരുടെ മരണം. രവിയുടെ മരണവാര്‍ത്ത അറിഞ്ഞശേഷം അമ്മായി ജലപാനംപോലും നടത്തിയിട്ടില്ലെന്ന് പറയപ്പെടുന്നു. മരുമകന്റെ അകാല വിയോഗം ഉള്‍ക്കൊള്ളാന്‍ അവര്‍ക്കു സാധിച്ചിരുന്നില്ലെന്ന് അടുത്ത ബന്ധുക്കള്‍ പറഞ്ഞു.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് രവിയുടെ മാതാവ് ഗൗരമ്മയെയും ആശുപത്രിയില്‍ പ്രവേശിച്ചു. രവിയുടെ അച്ഛനൊപ്പം കര്‍ണാടക നിയമസഭയ്ക്കു മുന്നില്‍ പ്രതിഷേധ സമരം നടത്തിയ ഗൗരമ്മ മൂന്നു ദിവസമായി ഭക്ഷണമൊന്നും കഴിച്ചിരുന്നില്ലത്രെ. ഏറെ ക്ഷീണിതയായ അവരെ തുങ്കൂര്‍ ജില്ലയിലെ ഒരു പ്രാദേശിക ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
അതിനിടെ, രവിയെ വ്യക്തിപരമായി കരിവാരിതേയ്ക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ നിഗമനങ്ങളുമായി അന്വേഷണസംഘം രംഗത്തെത്തി. തനിക്കൊപ്പം സിവില്‍ സര്‍വീസ് ബാച്ചിലുണ്ടായിരുന്ന ഒരു സ്ത്രീക്ക് മരണദിവസം ഒരു മണിക്കൂറിനുള്ളില്‍ 44 തവണ രവി ഫോണ്‍ ചെയ്തെന്നും മെസേജുകള്‍ അയച്ചെന്നും പോലീസ് പറയുന്നു. ദക്ഷിണ കര്‍ണാടകയില്‍ ജോലിനോക്കുന്ന ഈ വനിതാ ഐഎഎസ് ഓഫീസറെ പോലീസ് ഉടന്‍ ചോദ്യംചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്. രവിയുടെ ഫെയ്സ്ബുക്ക് പേജില്‍ ഈ സ്ത്രീയെപ്പറ്റി പരാമര്‍ശിച്ചിട്ടുള്ളതായും പറയപ്പെടുന്നു.
സഹപാഠിയോടുള്ള വഴിവിട്ട ബന്ധമാണ് രവിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമമായി പോലീസിന്റെ നീക്കം വിലയിരുത്തപ്പെടുന്നു. സാഹസികനും സാമൂഹിക പ്രതിബദ്ധതയുള്ളവനുമായ ഒരു ഐഎഎസ് ഓഫീസര്‍ ഇത്തരം നിസാര പ്രശ്നങ്ങളുടെ പേരില്‍ ജീവന്വെടിയുമോയെന്നതാണ് പ്രസക്തമായ ചോദ്യം. കേസിലെ അന്വേഷണ വിവരങ്ങള്‍ പുറത്തുവിടുന്നതും വിമര്‍ശിക്കപ്പെട്ടുകഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: