ന്യൂദല്‍ഹി: ദല്‍ഹിയിലെ വെള്ളക്കരം പത്തുശതമാനം വര്‍ധിപ്പിച്ച് ആം ആദ്മി (എഎപി) സര്‍ക്കാരിന്റെ ഉത്തരവ്. പ്രതിമാസം 20,000 ലിറ്ററിലധികം ഉപയോഗിക്കുന്നവരുടെ ബില്ലിലാണ് വര്‍ധന. ഏപ്രില്‍ 1 മുതല്‍ പുതിയ നിരക്ക് നിലവില്‍ വരും.
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിനായാണ് നിരക്ക് കൂട്ടുന്നതെന്ന് ദല്‍ഹി ജല ബോര്‍ഡ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ബോര്‍ഡിന്റെ ചെയര്മാന് സ്ഥാനമേറ്റെടുത്തതിനു പിന്നാലെയാണ് വര്‍ധനവെന്നതും ശ്രദ്ധേയം.
പ്രതിമാസം 20 കിലോലിറ്റര്‍ വരെ വെള്ളം ഉപയോഗിക്കുന്നത് ദല്‍ഹി സര്‍ക്കാര്‍ സൗജന്യമാക്കിയിരുന്നു. ഇതുമൂലമുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് 20,000 ലിറ്ററിന് മുകളില്‍ ഉപയോഗിക്കുന്നവരുടെ നിരക്ക് കൂട്ടിയത്. അത്തരക്കാര്‍ നിലവിലെ നിരക്കിനൊപ്പം പത്തുശതമാനം അധികനിരക്കും നല്‍കണം, സിസോദിയ ഒപ്പിട്ട ഉത്തരവില്‍ വ്യക്തമാക്കുന്നു.
അനധികൃതമായി ജലം ഉപയോഗിക്കുന്നവരുടെ കണക്ഷന് ശരിയായ രീതിയിലാക്കുന്നതിനുള്ള ചാര്‍ജ് 20,000 രൂപയില്‍ നിന്ന് 3,310 രൂപയാക്കി കുറച്ചിട്ടുണ്ട്. അനധികൃത വെള്ള കണക് ഷനുകള്‍ ധാരാളമുള്ള ദല്‍ഹി നിവാസികളെ തങ്ങളുടെ സംവിധാനത്തിലേക്ക് എത്തിക്കാനാണ് സര്‍ക്കാര്‍ ശ്രമം. 2011-14 കാലത്ത് വൈദ്യുതിചാര്‍ജ് വര്‍ധിപ്പിച്ചതിന് വിശദീകരണം നല്‍കണമെന്ന നിര്‍ദേശം ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിക്കും നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: