ബംഗളൂരു: ഡി.കെ. രവി കുമാറിന്റെ ആക്സമികവും ദാരുണവുമായ മരണത്തിന്റെ കാരണം തേടുന്നവരുടെ സംശയം നീളുന്നത് മലയാളിയായ കര്‍ണാടക ആഭ്യന്തരമന്ത്രി കെ. ജെ. ജോര്‍ജിലേക്ക്. സിബിഐ അന്വേഷണമില്ലെന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് ജോര്‍ജ്. തന്റെ കുടുംബത്തിന്റെ ബിസിനസ് ബന്ധങ്ങളിലെ കള്ളക്കളികള്‍ പുറത്തുവരാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജോര്‍ജ് ഇത്തരമൊരു നിലപാടെടുക്കുന്നതെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.
ജോര്‍ജിന്റെ കുടുംബാംഗങ്ങളുടെ ഉടമസ്ഥതയിലെ കേളചന്ദ്ര ഗ്രൂപ്പിന് റിയല്‍ എസ്റ്റേറ്റ് കമ്പനിയായ എംബസി ഗ്രൂപ്പുമായി കൂട്ടുബിസിനസുണ്ട്. എബംസി ഗ്രൂപ്പാകട്ടെ രവിയുടെ കര്‍ശനനിരീക്ഷണത്തിലും അന്വേഷണത്തിലുമുണ്ടായിരുന്ന സ്ഥാപനങ്ങളില്‍ പ്രധാനിയും. സിബിഐ വന്നാല്‍ രവി നടപടിയെടുത്തതും എടുക്കാന്‍ ആലോചിച്ചതുമായ എല്ലാ കമ്പനികളും അന്വേഷണ പരിധിയില്‍വരും. അവയുടെ ഉടമകളും പ്രധാന ജീവനക്കാരുമെല്ലാം ചോദ്യം ചെയ്യപ്പെടും. അങ്ങനെയെങ്കില്‍ താനും തനിക്ക് വേണ്ടപ്പെട്ടവരും ചിലപ്പോള്‍ കുടുങ്ങുമെന്ന് ജോര്‍ജ് ഭയപ്പെടുന്നു.
ശരിക്കുപറഞ്ഞാല്‍ എടുത്തുചാട്ടങ്ങളിലൂടെയും തിടുക്കപ്പെട്ട തീരുമാനങ്ങളിലൂടെയും മുഖ്യമന്ത്രി സിദ്ധരാമയ്യയും ജോര്‍ജും വിന വിളിച്ചുവരുത്തുകയായിരുന്നു. രവി മരിച്ച് അധിക സമയം കഴിയുംമുന്പേ അതൊരു ആത്മഹത്യയാണെന്നു സിറ്റി പോലീസ് കമ്മീഷണര്‍ പ്രഖ്യാപിക്കുന്നു. പിന്നാലെ വ്യക്തിപരമായ കാരണങ്ങളാലാണ് രവി ജീവന് വെടിഞ്ഞതെന്ന് സര്‍ക്കാരിന്റെ വിളംബരം, രവിയുടെ ബന്ധുക്കളുടെ മൊഴിപോലും രേഖപ്പെടുത്താന്‍ മെനക്കെടാതെയുള്ള പ്രവൃത്തി. രവിക്ക് വ്യക്തിപരമായ പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്ന് ഭാര്യയടക്കമുള്ളവര്‍ പറഞ്ഞതോടെ കര്‍ണാടക സര്‍ക്കാര്‍ പ്രതിരോധത്തിലാവുകയും ചെയ്തു.
ക്രൈം ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിനെയാണ് (സിഐഡി) കേസിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചത്. അധികം വൈകാതെ സിഐഡി തലവനെ നീക്കി സിദ്ധരാമയ്യയും ജോര്‍ജും സങ്കീര്‍ണതയുടെ ആവരണത്തെ ഒരിക്കല്‍ക്കൂടി സ്വയം എടുത്തണിഞ്ഞു. ജനം തെരുവിലിറങ്ങാന്‍ അധികമൊന്നും വേണ്ടിയിരുന്നില്ല. ഈ സാഹചര്യത്തില്‍ കേസ് സിബിഐയ്ക്കു വിട്ട് ജനരോഷത്തില്‍ നിന്ന് രക്ഷനേടുകയാവും സര്‍ക്കാരിനു മുന്നിലെ ഏകവഴി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: