ന്യൂദല്‍ഹി: കേരളത്തിലെയുള്‍പ്പെടെ നേഴ്സിംഗ് റിക്രൂട്ട്മെന്റ് തട്ടിപ്പിന് തടയിട്ട് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്. വിദേശത്തേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റുകള്‍ ഇനി മുതല്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴി മാത്രമേ നടത്താവൂ എന്ന് കേന്ദ്രവിദേശകാര്യമന്ത്രാലയം ഉത്തരവിറക്കി. അഹമ്മദാബാദില്‍ നടന്ന ദേശീയ പ്രവാസി ദിവസ് സമ്മേളനത്തിലെ പ്രധാന ആവശ്യമായി ഉയര്‍ന്ന വിഷയം പരിഗണിച്ചാണ് ഉത്തരവ്.
നോര്‍ക്ക റൂട്ട്സ്, ഓവര്‍സീസ് ഡവലപ്മെന്റ് എംപ്ലോയ്മെന്റ് പ്രമോഷന് കണ്‍സല്‍റ്റന്റ്(ഒഡിഇപിസി) എന്നിവ വഴിയായിരിക്കും ഇനി മുതല്‍ വിദേശരാജ്യങ്ങളിലേക്കുള്ള നേഴ്സുമാരുടെ റിക്രൂട്ട്മെന്റുകള്‍ നടത്തുക. ഏപ്രില്‍ 30 മുതല്‍ ഇത് പ്രാബല്യത്തില്‍ വരും. വിദേശരാജ്യങ്ങളിലേക്ക് നേഴ്സുമാരുടെ റിക്രൂട്ട്മെന്റ് നടത്തണമെങ്കില്‍ ഇനി മുതല്‍ സ്ഥാപനം കേന്ദ്രവിദേശകാര്യമന്ത്രാലയത്തില്‍ രജിസ്റ്റര്‍ ചെയ്യണം.
രജിസ്ട്രേഷനില്ലാത്ത സ്ഥാപനങ്ങള്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കും. സ്വകാര്യ ഏജന്‍സികള്‍ വഴിയുള്ള റിക്രൂട്ട്മെന്റാണെങ്കിലും കേന്ദ്രവിദേശകാര്യമന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. വിദേശത്തേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റിന്റെ പേരില്‍ ഇടനിലക്കാരും യോഗ്യതയില്ലാത്ത ഏജന്‍സികളും കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ് നടത്തിക്കൊണ്ടിരുന്നത്.
പുതിയ കേന്ദ്രഉത്തരവ് ജോലിതേടി വിദേശത്തേക്ക് പോകുന്ന നേഴ്സുമാര്‍ക്ക് ജോലിസുരക്ഷിതത്വം ഉറപ്പുനല്‍കുന്നു. സിറിയയിലെ മലയാളി നേഴ്സുമാരുടെ പ്രശ്നങ്ങളും പുതിയ ഉത്തരവിറക്കാന്‍ കേന്ദ്രവിദേശകാര്യമന്ത്രാലയത്തെ പ്രേരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: