ന്യൂദല്‍ഹി: മത്സ്യബന്ധനമേഖലയെപ്പറ്റി പഠിക്കുന്നതിനായി യുപിഎ സര്‍ക്കാരിന്റെ കാലത്ത് നിയമിച്ച ഡോ.മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് കേന്ദ്രസര്‍ക്കാര്‍ തള്ളിക്കളഞ്ഞേക്കും. റിപ്പോര്‍ട്ട് നടപ്പാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് പാര്‍ലമെന്റില്‍ പറഞ്ഞതിനു പിന്നാലെ ഇന്നലെ നടന്ന സംസ്ഥാന ഫിഷറീസ് മന്ത്രിമാരുടെ യോഗത്തിലും റിപ്പോര്‍ട്ടിനെ അനുകൂലിക്കാത്ത നിലപാട് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചു. യോഗത്തിന് ശേഷം പാര്‍ലമെന്റില്‍ മാധ്യമപ്രവര്‍ത്തകരെ കണ്ട കേന്ദ്രകൃഷിമന്ത്രി രാധാമോഹന്‍സിങ് മീനാകുമാരി കമ്മീഷന്റെ കണ്ടെത്തലുകളോട് കേന്ദ്രസര്‍ക്കാരിന് യോജിപ്പില്ലെന്ന് വ്യക്തമാക്കി.
രാജ്യത്തിന്റെ തീരദേശമേഖലയിലെ 9 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടേയും ഫിഷറീസ് മന്ത്രിമാരുടേയും യോഗമാണ് കേന്ദ്രസര്‍ക്കാര്‍ വിളിച്ചു ചേര്‍ത്തത്. കേന്ദ്രകൃഷിമന്ത്രിക്കു പുറമേ പ്രതിരോധ വകുപ്പ് മന്ത്രി മനോഹര്‍ പരീഖറും കൃഷിസഹമന്ത്രിമാരും 9 സംസ്ഥാനങ്ങളിലെയും ഫിഷറീസ് മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു.
ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ ഉള്‍പ്പെടെയുള്ള ബിജെപി ഭരണത്തിലുള്ള സംസ്ഥാനങ്ങള്‍ മീനാകുമാരി കമ്മീഷന്റെ കണ്ടെത്തലുകളോട് പൂര്‍ണ്ണമായും വിയോജിപ്പ് പ്രകടിപ്പിച്ചു. വിദേശ ട്രോളിംഗുകള്ക്ക് മത്സ്യസമ്പത്ത് കൂടുതലുള്ള പ്രദേശത്ത് അനുമതി നല്‍കാനുള്ള മീനാകുമാരി കമ്മീഷന്റെ നിര്‍ദ്ദേശങ്ങളെയും എല്ലാ സംസ്ഥാനങ്ങളും എതിര്‍ത്തു.
ആഴക്കടല്‍ മത്സ്യബന്ധനത്തിനായി കൂടുതല്‍ ബോട്ടുകള്‍ക്ക് അനുമതി നല്‍കണമെന്ന മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ടിലെ വ്യവസ്ഥകള്‍ നടപ്പാക്കരുതെന്ന് ഗുജറാത്ത് ഫിഷറീസ് മന്ത്രി യോഗത്തില്‍ ആവശ്യപ്പെട്ടു. നിലവിലുള്ള 908 ആഴക്കടല്‍ മത്സ്യബന്ധന ബോട്ടുകള്‍ക്ക് പുറമേ 270 ബോട്ടുകള്‍ക്കു കൂടി അനുമതി നല്കണമെന്നുള്ള ശുപാര്‍ശയെ കേരളവും യോഗത്തില്‍ എതിര്‍ത്തു. ട്രോളിംഗ് നിരോധനം 45ല്‍ നിന്ന് 61ആക്കി ഉയര്‍ത്തണമെന്ന ആവശ്യത്തെയും കേരളം എതിര്‍ത്തു.
എന്നാല്‍ മറ്റു സംസ്ഥാനങ്ങള്‍ക്ക് രണ്ടുമാസത്തെ ട്രോളിംഗ് നിരോധന നിര്‍ദ്ദേശത്തോട് എതിര്‍പ്പില്ല. എന്നാല്‍ ജൂലൈ 31ന് തന്നെ ട്രോളിംഗ് നിരോധനം അവസാനിപ്പിക്കണെന്ന് എല്ലാ സംസ്ഥാനങ്ങളും യോഗത്തില്‍ ഐക്യകണ്ഠേന ആവശ്യപ്പെട്ടു. നിലവില്‍ ചില സംസ്ഥാനങ്ങളില്‍ ട്രോളിംഗ് നിരോധനം ആഗസ്ത് 15വരെ നീളുന്നുണ്ട്.
പ്രൊഫ.കെ.വി തോമസ് കേന്ദ്രഫിഷറീസ് മന്ത്രിയായിരുന്ന കാലത്ത് യുപിഎ സര്‍ക്കാര്‍ നിയോഗിച്ച ഡോ.മീനാകുമാരി കമ്മീഷന് 2013 ആഗസ്ത് 1നാണ് യുപിഎ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 2004ലെ ഫിഷറീസ് നയം പുനപരിശോധിക്കുക, അന്താരാഷ്ട്ര സഹായത്താല്‍ രാജ്യത്തെ മത്സ്യസമ്പത്ത് ശരിയായ വിധത്തില്‍ വിനിയോഗിക്കുക, ആഴക്കടല്‍ മത്സ്യബന്ധനത്തിനുള്ള മാനദണ്ഡങ്ങള്‍ പുനപരിശോധിക്കുക തുടങ്ങിയ കാര്യങ്ങള്‍ പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് കേന്ദ്രഫിഷറീസ് മന്ത്രാലയം ഡോ.മീനാകുമാരിക്ക് നിര്‍ദ്ദേശം നല്‍കിയത്.
ആന്ധ്രാ, തമിഴ്നാട് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്ക് പങ്കാളിത്തമുള്ള വന്‍കിട ആഴക്കടല്‍ മത്സ്യബന്ധന യാനങ്ങള്‍ക്ക് പ്രയോജനകരമായ രീതിയില്‍ റിപ്പോര്‍ട്ടു തയ്യാറാക്കുന്നതിനായാണ് മീനാകുമാരി കമ്മീഷനെ നിയോഗിച്ചതെന്ന് ആക്ഷേപങ്ങള്‍ ഉയര്‍ന്നിരുന്നു.
എന്നാല്‍ പുതിയ കേന്ദ്രസര്‍ക്കാര്‍ മീനാകുമാരി കമ്മീഷന് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുകയാണെന്ന് ആരോപിച്ച് കേരളാ എംപിമാര്‍ പാര്‍ലമെന്റിലും പുറത്തും ബഹളമുണ്ടാക്കിയതോടെയാണ് വിഷയത്തില്‍ സംസ്ഥാനങ്ങളുടെ നിലപാടറിയാന്‍ കേന്ദ്രം ഇന്നലെ യോഗം വിളിച്ചു ചേര്‍ത്തത്. കേരളത്തില്‍ നിന്ന് മന്ത്രി കെ.ബാബുവും വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മാരപാണ്ഡ്യന്‍, ഡയറക്ടര്‍ മിനി ആന്റണി എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: