കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ കന്യാസ്ത്രീയെ മാനഭംഗം ചെയ്ത സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടുന്നതായി മുഖ്യമന്ത്രി മമത ബാനര്‍ജി അറിയിച്ചു. എഴുപത്തിയൊന്നുകാരിയായ കന്യാസ്ത്രീയെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിന്റെ ഗൗരവം പരിഗണിച്ചതാണ് അന്വേഷണം സിബിഐക്ക് വിടുന്നതെന്നും സര്‍ക്കാര്‍ സിബിഐക്ക് എല്ലാ സഹകരണവും നല്‍കുമെന്നും മമത ബാനര്‍ജി ട്വിറ്ററിലൂടെ അറിയിച്ചു.
കോണ്‍വെന്റ് സ്ഥിതി ചെയ്യുന്ന റാണാഘാട്ട് അതിര്ത്തിയോടടുത്തായതിനാലും സിബിഐയാകും നല്ലതെന്ന് മമത പറഞ്ഞു. പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടും പൊലീസിന് ഒരാളെപ്പോലും അറസ്റ്റു ചെയ്യാനാകാത്തത് പ്രതിഷേധത്തിനിടയാക്കിയ സാഹചര്യത്തില്‍ കൂടിയാണ് കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചത്.
അതിനിടെ പീഡനത്തിനിരയായ കന്യസ്ത്രീയെ അശുപത്രിയില്‍ സന്ദര്‍ശിച്ച സിബിസിഐ പ്രസിഡന്റ് കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമ്മിസ് കാതോലിക്ക ബാവ ക്രൈസ്തവസമൂഹത്തിന്റെ പൂര്‍ണപിന്തുണ അറിയിച്ചു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ഈ ക്രൂരകൃത്യത്തിന് പിന്നിലുള്ളവരുടെ ഉദ്ദേശ്യവും അന്വേഷിക്കണമെന്ന് ക്ലിമ്മിസ് കാതോലികാ ബാവ പറഞ്ഞു.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മിഷന് പശ്ചിമബംഗാള്‍ ചീഫ് സെക്രട്ടറിയോടും സംസ്ഥാന പോലീസ് മേധാവിയോടും രണ്ടാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: