ന്യൂദല്‍ഹി: ഉത്തര്‍ പ്രദേശിലെ നഗരവികസന മന്ത്രിയും സമാജ്വാദി പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാവുമായ അസം ഖാനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട പ്ലസ് വണ്‍ വിദ്യാര്‍ത്ഥി അറസ്റ്റില്‍.
ബറേലി ജില്ലയിലെ വുഡ്റോ സ്കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായ വിക്കി ഖാനെയാണ് രാംപൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 14 ദിവസത്തെ റിമാന്റില്‍ രാംപൂര്‍ ജില്ലാ ജയിലിലാണ് വിക്കി ഇപ്പോഴുള്ളത്. കുറ്റം തെളിയിക്കപ്പെട്ടാല്‍ മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷയും പിഴയും ലഭിച്ചേക്കാം.
മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ഹസാഹത് അലി നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഐടി നിയമത്തിലെ 66 എ വകുപ്പും മറ്റ് പല വകുപ്പുകളും പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
മന്ത്രിയുടെ പേരില്‍ ഒരാള്‍ ഹിന്ദുക്കളുടെയും മുസ്ലീങ്ങളുടെയും വികാരത്തെ വ്രണപ്പെടുത്തുന്ന രീതിയിലുള്ള പോസ്റ്റ് ഫേസ്ബുക്കിലിട്ട വിവരം താനാണ് പോലീസിനെ അറിയിച്ചതെന്ന് ഹസാഹത് അലി വ്യക്തമാക്കി. വിവാദമായ ഈ പോസ്റ്റ് മന്ത്രിയുടെ പ്രതിച്ഛായ കളങ്കപ്പെടുത്താനുള്ള ശ്രമമാണെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാല്‍ വിക്കി ഫേസ്ബുക്കില്‍ കണ്ട ഒരു പോസ്റ്റ് ഷെയര്‍ ചെയ്യുകയായിരുന്നെന്നും അവനല്ല അത് അപ്ലോഡ് ചെയ്തതെന്നും കുട്ടിയുടെ മാതാപിതാക്കള്‍ പറഞ്ഞു. താന്‍ പോസ്റ്റ് ചെയ്തതിന്റെ യഥാര്‍ത്ഥ അര്‍ത്ഥമെന്താണെന്ന് അറിയില്ലെന്നാണ് ചോദ്യം ചെയ്തപ്പോള്‍ കുട്ടി പറഞ്ഞതെന്ന് രാംപൂര്‍ പോലീസ് സൂപ്രണ്ട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: