ന്യൂദല്‍ഹി: സംവരണത്തിന്റെ അടിസ്ഥാനം ജാതി മാത്രമല്ലെന്നും സാമ്പത്തിക-സാമൂഹിക പിന്നാക്കാവസ്ഥകൂടി പരിഗണിക്കണമെന്നും സുപ്രീംകോടതി. ലോക്സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുന്പ,് പ്രബലരായ ജാട്ട് വിഭാഗത്തെ പിന്നോക്ക സമുദായമായി പ്രഖ്യാപിച്ച് സംവരണം ഏര്‍പ്പെടുത്തിയ യുപിഎ സര്‍ക്കാര്‍ ഉത്തരവും പരമോന്നത കോടതി റദ്ദാക്കി. രാജ്യത്തെ ജാതി സംവരണത്തിനെതിരായ സുപ്രധാന ഉത്തരവായി കോടതി വിധി മാറി.
ഒരു വിഭാഗത്തിന്റെ പിന്നോക്കാവസ്ഥയ്ക്ക് ജാതി ഘടകമാണെങ്കിലും മുഖ്യകാരണമായി കണക്കാക്കാനാവില്ലെന്ന് കോടതി നിരീക്ഷിച്ചു. സാമൂഹികവും സാമ്പത്തികവും വിദ്യാഭ്യാസപരവുമായ കണക്കുകള്‍കൂടി അടിസ്ഥാനപ്പെടുത്തിവേണം ഒബിസി സംവരണം നല്‍കേണ്ടത്. ഒബിസി സംവരണവുമായി ബന്ധപ്പെട്ട മണ്ഡല് കമ്മീഷന് ശുപാര്‍ശകള്‍കൂടി ഉദ്ധരിച്ചായിരുന്നു ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, രോഹിന്‍ടണ്‍ ഫാലി നരിമാന് എന്നിവരുടെ ബെഞ്ച് വിധി പറഞ്ഞത്. സാമ്പത്തികവും സാമൂഹികവുമായി ഉന്നത നിലയിലെത്തിയ ക്രൈസ്തവ-മുസ്ലിം വിഭാഗങ്ങള്‍ സംവരണാനുകൂല്യങ്ങള്‍ നേടിയെടുക്കുന്ന കേരളമുള്‍പ്പെടെയുള്ള വികസിത സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നിര്‍ദേശം പരിഗണിക്കേണ്ടിവരും.
ഏതെങ്കിലും സമുദായത്തെ തെറ്റായ രീതിയില്‍ സംവരണ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതിനെ അടിസ്ഥാനമാക്കി തുടര്‍ന്നും അത്തരത്തില്‍ സംവരണം നല്‍കാനാവില്ല.
അര്‍ഹതയില്ലാത്തവര്‍ക്ക് സംവരണം നല്‍കുന്നത് നീതിനിഷേധവും ഭരണഘടനാ ലംഘനവുമാണ്. എന്നാല്‍ സംവരണം ആവശ്യമായ പുതിയ വിഭാഗങ്ങള്‍ക്ക് അതു നല്‍കുക തന്നെ വേണം. അര്‍ഹതപ്പെട്ടവരെയും പുതുതായി ഉരുത്തിരിയുന്ന സാമൂഹ്യ വിഭാഗങ്ങളെയും സംവരണപ്പട്ടികയില്‍ ഉള്‍പ്പെടുത്തുന്ന കാര്യം കേന്ദ്രം പരിഗണിക്കണം, കോടതി നിര്‍ദേശിച്ചു.
രാഷ്ട്രീയമായി സംഘടിതരായ ജാട്ടുകള്‍ക്ക് മറ്റു പിന്നാക്കക്കാരുടെ സംവരണത്തെ ഇല്ലാതാക്കാന്‍ സാധിക്കും. ജാട്ട് വിഭാഗത്തിന് ഒബിസി സംവരണം നല്‍കുന്നത് അതിനാല്‍ തന്നെ അനുവദിക്കാനാവില്ല, കോടതി വ്യക്തമാക്കി. ദേശീയ പിന്നാക്ക വിഭാഗ കമ്മീഷന്റെ കണ്ടെത്തലുകളെ മറികടന്നുള്ള തീരുമാനമാണ് ജാട്ടുകളുടെ കാര്യത്തില്‍ അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചത്. 2014 മാര്‍ച്ച് 4ന് പുറത്തിറക്കിയ വിജ്ഞാപനം നീതിയുക്തമല്ല, കോടതി ഉത്തരവില്‍ പറയുന്നു.
ബീഹാര്‍, ഗുജറാത്ത്, ഹരിയാന, ഹിമാചല്‍ പ്രദേശ്, മധ്യപ്രദേശ്, ദല്‍ഹി, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാനിലെ ഭരത്പൂര്‍,ധോല്‍പൂര്‍ ജില്ലകള്‍ എന്നിവിടങ്ങളിലാണ് കേന്ദ്ര നിര്‍ദേശ പ്രകാരം ജാട്ടുകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയത്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മാതൃകാപെരുമാറ്റച്ചട്ടം നിലവില്‍വരുന്നതിന്റെ തലേദിവസമായിരുന്നു കേന്ദ്ര സര്‍ക്കാര്‍ വിജ്ഞാപനം. യുപിഎ സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ ഒബിസി റിസര്‍വേഷന്‍ രക്ഷാസമിതിയുള്പ്പെടെ നല്കിയ ഹര്‍ജി പരിഗണിച്ച കോടതി ദേശീയ പിന്നാക്ക വിഭാഗകമ്മീഷന്റെ കണ്ടെത്തലുകള്‍ അവഗണിച്ച് എന്തിനാണ് ജാട്ട് സംവരണമെന്ന് ഏപ്രില്‍ 1ന് ചോദിച്ചിരുന്നു. രാഷ്ട്രീയമായും സാമൂഹികമായും ഏറെ മുന്‍പന്തിയില്‍ നില്ക്കുന്ന ജാട്ട് വിഭാഗത്തിന് സംവരണം നല്‍കിയതിനു പിന്നില്‍ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രമാണെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: