ദാവണ്‍ഗരെ: വലിയൊരു ട്രെയിനപകടം ഒഴിവാക്കിയതിന്റെ ആശ്വാസത്തിലാണ് സിദ്ധേഷ്. വിവരമറിഞ്ഞെത്തിയ ജനങ്ങളുടെ അഭിനന്ദനം, സ്കൂള്‍ അധികൃതരുടെ അനുമോദനം… ആകെ ത്രില്ലടിച്ചിരിക്കുകയാണ് സിദ്ധേഷ്.
ദാവണ്ഗരെക്കടുത്ത് ആവര്ഗരെയില് ഗവ. പ്രൈമറി സ്കൂള്‍ നാലാം കഌസ് വിദ്യാര്‍ഥിയാണ് ഒന്‍പതു വയസുകാരനായ സിദ്ധേഷ്. ഞായറാഴ്ച രാവിലെയാണ് വലിയൊരു അപകടം ഒഴിവാക്കിയത്. റെയില്‍വേ ട്രാക്കില്‍ നിന്ന് കഷ്ടിച്ച് 50 മീറ്റര്‍ അകലെ ഓലഷെഡില് ഹോട്ടല്‍ നടത്തുകയാണ് സിദ്ധേഷിന്റെ പിതാവ് മഞ്ജുനാഥ്. രാവിലെ ആറരയ്ക്ക് ഹോട്ടലിലേക്ക് വരുന്നതിനിടെയാണ് സാധാരണയില്‍ നിന്ന് വ്യത്യസ്തമായ ശബ്ദത്തോടെ ഒരു ട്രെയിന്‍ കടന്നുപോയത് കണ്ടത്.
അപ്പോഴാണ് പാളത്തിലെ വലിയ വിള്ളല്‍ സിദ്ധേഷ് കണ്ടത്. അവന് കടയിലേക്ക് ഓടി. അച്ഛനോട് കാര്യം പറഞ്ഞു, എന്നാല്‍ നാലാം കഌസുകാരന്റെ കളിതമാശയായിട്ടേ അച്ഛന് ഇതെടുത്തുള്ളൂ. എന്നാല്‍ അവന് അച്ഛനെ നിര്‍ബന്ധിച്ച് പിടിച്ചുവലിച്ചാണ് സ്ഥലത്തേക്ക് കൊണ്ടുപോയത്. അവിടെയെത്തിയപ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസിലാക്കിയത്. ആ സമയത്താണ് മറ്റൊരു ട്രെയിന്‍ വരുന്ന വിവരം അവന് മനസിലാക്കിയത്. തന്റെ ചുവപ്പു ടീ ഷര്‍ട്ട് ഉൗരിപ്പിടിച്ച് അവന് ട്രാക്കില്‍ കയറി നിന്നു.
ചുവപ്പു തുണി കണ്ട് ഹൂബഌ ചിത്രദുര്‍ഗ ട്രെയിന്‍ നിര്‍ത്തുകയും ചെയ്തു. വിവമറിഞ്ഞ് അധികൃതര്‍ എത്തി. വെല്‍ഡിംഗിലെ പ്രശ്നമാണ് കാരണമെന്നും ഇത് ദുരന്തത്തിന് വഴിവെയ്ക്കാമായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. സിദ്ധേഷിന്റെ സമയോചിത പ്രവത്തനത്തെ റെയില്‍വേ അധികൃതര്‍ അനുമോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: