ന്യൂദല്‍ഹി: പശ്ചിമബംഗാളില്‍ കന്യാസ്ത്രി കൂട്ടമാനഭംഗത്തിന് ഇരയായ സംഭവത്തിലും ഹരിയാനയില്‍ ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത കേസിലും പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാന സര്‍ക്കാരുകളോട് വിശദീകരണം തേടി. രണ്ടുസംഭവങ്ങളിലും നടുക്കം രേഖപ്പെടുത്തിയ പ്രധാനമന്ത്രി എത്രയുംവേഗം റിപ്പോര്‍ട്ട് നല്‍കണമെന്ന് ബംഗാള്‍,ഹരിയാന സര്‍ക്കാരുകളോട് ആവശ്യപ്പെടുകയും ചെയ്തു. ഹരിയാനയിലെ സംഭവത്തില്‍ മുഖ്യപ്രതി അടക്കം രണ്ടുപേരെ പോലീസ് അറസ്റ്റുചെയ്തിട്ടുണ്ട്. എന്നാല്‍ ബംഗാളില്‍ സിസിടിവി ദൃശ്യങ്ങളടക്കം ലഭിച്ചിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തിട്ടില്ല.
ഇരുസംഭവങ്ങളിലും ഇതുവരെ സ്വീകരിച്ച നടപടികള്‍ വ്യക്തമാക്കി റിപ്പോര്‍ട്ട് നല്‍കാനാണ് പിഎംഒ സംസ്ഥാനങ്ങള്‍ക്ക് നല്കിയ നിര്‍ദ്ദേശം. എന്നാല്‍ നാദിയ ജില്ലയിലെ കോണ്‍വെന്റ് സ്കൂള്‍ ആക്രമിച്ച് സ്കൂളിന്റെ ചുമതലയുള്ള 72കാരിയായ കന്യാസ്ത്രീയെ ബലാല്‍സംഗംചെയ്ത കേസില്‍ ഇതുവരെ ആരെയും അറസ്റ്റുചെയ്യാന്‍ പശ്ചിമബംഗാള്‍ പോലീസിന് കഴിഞ്ഞിട്ടില്ല. ഇതിനകം പത്തുപേരെ ചോദ്യം ചെയ്തെങ്കിലും തുമ്പു ലഭിച്ചിട്ടില്ല. പോലീസ് കാര്യക്ഷമമായ നടപടി സ്വീകരിക്കാത്തത്തില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീയെ സന്ദര്‍ശിക്കാനെത്തിയ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വാഹനവ്യൂഹം ഒരുമണിക്കൂറോളം ജനക്കൂട്ടം തടഞ്ഞിട്ടു. വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധത്തിനിടെ ബംഗാള്‍ മുഖ്യമന്ത്രി ഒരു വിദ്യാര്‍ത്ഥിനിയെ തല്ലാന്‍ ശ്രമിച്ചതും വിവാദമായി.
ഹരിയാനയിലെ ഹിസാറില്‍ നിര്‍മ്മാണത്തിലിരുന്ന ക്രിസ്ത്യന്‍ പള്ളി തകര്‍ത്ത സംഭവത്തിലെ മുഖ്യപ്രതി അനില്‍ ഗോദാരയെയും മറ്റൊരു പ്രതിയേയും പോലീസ് അറസ്റ്റ് ചെയ്തു. ഇവരെ കോടതിയില്‍ ഹാജരാക്കിയതായി ഹിസാര്‍ എസ്.പി സൗരഭ് സിങ് അറിയിച്ചു. കേസിലെ മറ്റുപ്രതികളെയും ഉടന്‍ പിടികൂടുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത സ്ഥലത്ത് നിര്‍മ്മാണത്തിലിരുന്ന പള്ളിയാണ് തകര്‍ക്കപ്പെട്ടത്. പള്ളിയിലെ പുരോഹിതനും കേസിലെ പ്രതികളും തമ്മില്‍ നിരവധി തവണ സംഘര്‍ഷം ഉണ്ടായിട്ടുണ്ടെന്ന് സംസ്ഥാന സര്‍ക്കാര്‍ നിയമസഭയില്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: