ന്യൂദല്‍ഹി: സര്‍ക്കാര്‍ സേവനങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് നിര്‍ബന്ധമല്ലെന്ന് വീണ്ടും സുപ്രീംകോടതി. ഇതുസംബന്ധിച്ച് 2013 സപ്തംബര്‍ 23ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ് പാലിക്കാന്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും നിര്‍ദേശം നല്‍കണമെന്നും കേന്ദ്ര സര്‍ക്കാരിനോട് പരമോന്നത കോടതി ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയ യുപിഎ സര്‍ക്കാരിന്റെ നടപടിക്കെതിരായ ഹര്‍ജികളിലെ വാദത്തിനിടെയാണ് കോടതി നടപടി.
ആധാര്‍ നിര്‍ബന്ധമല്ലെന്ന് കാണിച്ച് ചീഫ് സെക്രട്ടറിമാര്‍ക്ക് കേന്ദ്രം കത്തയയ്ക്കണമെന്ന് ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അധ്യക്ഷനായ ബെഞ്ചാണ് നിര്‍ദേശിച്ചത്. ചില സംസ്ഥാനങ്ങള്‍ ഉത്തരവ് പാലിക്കുന്നില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ രഞ്ജിത് കുമാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കര്‍ശന നിര്‍ദേശം നല്കാന് കോടതി ആവശ്യപ്പെട്ടത്.
ഇതുസംബന്ധിച്ച സര്‍ക്കുലര്‍ സംസ്ഥാനങ്ങള്‍ക്ക് വീണ്ടും നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. ദല്‍ഹി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വിവാഹ രജിസ്ട്രേഷനും മറ്റുമായി ആധാര്‍ കാര്‍ഡ് ആവശ്യപ്പെടുന്നെന്ന് മുതിര്‍ന്ന അഭിഭാഷകന് ഗോപാല്‍ സുബ്രഹ്മണ്യം ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: