ന്യൂദല്‍ഹി: ദക്ഷിണഭാരതത്തിലെ സ്ത്രീകളുടെ നിറത്തേപ്പറ്റി നടത്തിയ മോശം പരാമര്‍ശത്തില്‍ മാപ്പു പറയാതെ ജെഡിയു നേതാവ് ശരദ് യാദവിന്റെ നിലപാട് രാജ്യസഭയെ ബഹളമയമാക്കി. ശരദ് യാദവ് മാപ്പ് പറയണമെന്ന് അഭ്യര്‍ത്ഥിച്ച മാനവ വിഭവശേഷി വകുപ്പ് മന്ത്രി സ്മൃത ഇറാനിയെ അധിക്ഷേപിക്കാനും ശരദ് യാദവ് തയ്യാറായി. നിന്നെപ്പറ്റി എനിക്ക് നന്നായറിയാം, ശരദ് യാദവ് സ്മൃതി ഇറാനിയെ നോക്കി പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇന്‍ഷുറന്‍സ് ബില്ലിന്മേല് നടന്ന ചര്‍ച്ചയ്ക്കിടെ നടത്തിയ ശദര് യാദവിന്റെ വിവാദ പരാമര്‍ശങ്ങളാണ് ഇന്നലെ രാജ്യസഭയില്‍ ബഹളത്തിന് കാരണമായത്. നിങ്ങളുടെ ദൈവത്തിന്റെ നിറം രവിശങ്കര്‍ പ്രസാദിന്റെ(കേന്ദ്രഐടി മന്ത്രി) പോലെ ഇരുണ്ടതാണ്. പക്ഷേ നിങ്ങളുടെ വൈവാഹികപരസ്യങ്ങളില് നല്‍കുന്നത് വെളുത്ത നിറമുള്ള വധുവിന്റെ ചിത്രമാണ്, ശരദ് യാദവ് ചര്‍ച്ചയ്ക്കിടെ കുറ്റപ്പെടുത്തി.
ദക്ഷിണഭാരതത്തിലെ സ്ത്രീകളുടെ നിറം ഇരുണ്ടതാണ്, എന്നാല്‍ അവര്‍ അവരുടെ ശരീരത്തിന്റെ നിറത്തേക്കാള്‍ സുന്ദരികളാണ്. നമുക്കത് ഇവിടെ കാണാനാവില്ല. അവര്‍ക്ക് എങ്ങനെ നൃത്തം ചെയ്യണമെന്ന് അറിയാം, ശരദ് യാദവ് തുടര്‍ന്നു. ജെഡിയു നേതാവിന്റെ പരാമര്‍ശങ്ങള്‍ അതിരു കടന്നപ്പോള്‍ ഡിഎംകെ അംഗം കനിമൊഴി അടക്കം നിരവധി വനിതാ അംഗങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഇന്നലെ വിഷയത്തില്‍ മാപ്പു പറയാന്‍ തയ്യാറല്ലെന്ന് വ്യക്തമാക്കി ശരദ് യാദവ് കൂടുതല്‍ വിവാദമുയര്‍ത്തിക്കഴിഞ്ഞു.
വിഷയത്തില്‍ ഇന്നലെ ആദ്യം സംസാരിച്ച ഐടി മന്ത്രി രവിശങ്കര്‍ പ്രസാദ് ശരദ് യാദവ് വിവാദ പ്രസ്താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. ദക്ഷിണഭാരതത്തിലെ വനിതകളേപ്പറ്റി നടത്തിയ പ്രസ്താവനയില്‍ തന്റെ പേരും ശദര് യാദവ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതില്‍ പരാതിയില്ല. പക്ഷേ സ്ത്രീകളുടെ നിറത്തെപ്പറ്റി നടത്തിയ പരാമര്‍ശങ്ങള്‍ യാദവ് പിന്‍വലിക്കണം.
യാദവിന്റെ പ്രസ്താവനയോട് പൂര്‍ണ്ണമായും വിയോജിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. പരാമര്‍ശങ്ങള്‍ പിന്‍വലിക്കാന്‍ അംഗത്തോട് ചെയര്‍ ആവശ്യപ്പെടണം. സഭ നിയന്ത്രിച്ചുകൊണ്ടിരുന്ന ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യനോട് രവിശങ്കര്‍ പ്രസാദ് അഭ്യര്‍ത്ഥിച്ചു.
സഭയിലെ മുതിര്‍ന്ന അംഗമായ ശരദ് യാദവ് ഇത്തരത്തിലുള്ള വിവാദ പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നെന്ന് തുടര്‍ന്ന് സംസാരിച്ച മാനവ വിഭവശേഷി മന്ത്രി സ്മൃതി ഇറാനി പറഞ്ഞു. സ്ത്രീകളുടെ നിറത്തെപ്പറ്റി അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ദയവു ചെയ്ത് പിന്‍വലിക്കണം, ഇറാനി കൂട്ടിച്ചേര്‍ത്തു.
ഇതിനു മറുപടിയുമായി എണീറ്റ ശരദ് യാദവ് താന്‍ വിഷയത്തില്‍ മാപ്പു പറയുന്നില്ലെന്നും പ്രസ്താവനയെപ്പറ്റി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സഭയെ അറിയിച്ചു. എന്നാല്‍ വിഷയത്തില്‍ ചര്‍ച്ച അനുവദിക്കില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ കുര്യന് വ്യക്തമാക്കി. സഭയ്ക്ക് പുറത്തും തന്റെ നിലപാടുകള്‍ ആവര്‍ത്തിച്ച ശരദ് യാദവിന്റെ നടപടി സ്ത്രീത്വത്തോടുള്ള വെല്ലുവിളിയാണെന്ന് സ്മൃതി ഇറാനി പ്രതികരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: