ന്യൂദല്‍ഹി: രാജ്യതലസ്ഥാനത്തെ പ്രമുഖ വ്യക്തികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് നടത്തിയ വിവരശേഖരണം വിവാദമാക്കി കോണ്‍ഗ്രസ്. രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തി വിവരങ്ങള്‍ ശേഖരിച്ചതാണ് കോണ്‍ഗ്രസിനെ ചൊടിപ്പിച്ചത്. ‘ആത്മാന്വേഷണ’ത്തിനായി വിദേശത്തേക്ക് പോയ രാഹുല്‍ ഗാന്ധിയെപ്പറ്റി പോലീസ് അന്വേഷിച്ചത് രാഷ്ട്രീയ ഗൂഢാലോചന ആണെന്നാണ് കോണ്‍ഗ്രസ് ആരോപണം.
രാഹുല്‍ഗാന്ധിയുടെ വസതിയിലെത്തിയ പോലീസ് ഉദ്യോഗസ്ഥന് രാഹുലിന്റെ രൂപം, കണ്ണിന്റെയും മുടിയുടെയും നിറം എന്നിവ ഓഫീസ് ജീവനക്കാരോട് ചോദിച്ചു. രാഹുല്‍ഗാന്ധിയുടെ പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ആവശ്യപ്പെട്ടിരുന്നു എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്.
എന്നാല്‍ വീരപ്പമൊയ്ലി, എല്‍.കെ അദ്വാനി, കെ.ചന്ദ്രശേഖര റാവു ഉള്‍പ്പെടെയുള്ള മുതിര്‍ന്ന രാഷ്ട്രീയക്കാരുടെ വീടുകളിലെത്തി വിവരം ശേഖരിച്ചിരുന്നതായും രാഹുല്‍ഗാന്ധിയെ ലക്ഷ്യമിട്ട് മാത്രമായിരുന്നില്ല പരിശോധനയെന്നും ദല്‍ഹി പോലീസ് കമ്മീഷണര്‍ ബി.എസ് ബാസി പറഞ്ഞു.
രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ചതിനു പിന്നില്‍ എന്തെങ്കിലും തെറ്റായ നടപടികളില്ല. യാതൊരുവിധ രാഷ്ട്രീയ സമ്മര്‍ദ്ദങ്ങളും ഉണ്ടായിട്ടില്ലെന്നും പ്രധാനമന്ത്രിയുടേയും ആഭ്യന്തരമന്ത്രിയുടേയും ഓഫീസില്‍ നിന്നും ഇത്തരത്തില്‍ രാഹുലിന്റെ വിവരങ്ങള്‍ തേടണമെന്ന നിര്‍ദ്ദേശം ഉണ്ടായിട്ടില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.
രണ്ടുപോലീസുകാരാണ് രാഹുല്‍ഗാന്ധിയുടെ വസതിയില്‍ പോയത്. ബീറ്റ് ഓഫീസര്‍ രാമേശ്വര്‍ ദയാല്‍ മാര്‍ച്ച് 12ന് രാഹുലിന്റെ വിവരങ്ങള്‍ ശേഖരിച്ചു. ബീറ്റ് ഓഫീസര്‍മാര്‍ നേരിട്ട് വ്യക്തികളില്‍ നിന്നല്ല വിവരങ്ങളെടുക്കുന്നത്, മറിച്ച് അവരുടെ കുടുംബാംഗങ്ങളില്‍ നിന്നോ ജീവനക്കാരില്‍ നിന്നോ ആണ്. മാര്‍ച്ച് 12ന് കൃഷ്ണന്പാല് ഗുജ്ജാര്‍, നരേഷ് അഗര്‍വാള്‍, എം.വീരപ്പ മൊയ്ലി, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖരറാവു എന്നിവരുടെ വീടുകളിലും ബീറ്റ് ഓഫീസര്‍ രാമേശ്വര്‍ ദയാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. ബിജെപി ദേശീയ പ്രസിഡന്റ് അമിത് ഷാ, കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധി എന്നിവരുടെയെല്ലാം വിവരങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്.
നേതാക്കളുടെ വസതിയ്ക്ക് മുമ്പിലായി സമരങ്ങളോ പ്രതിഷേധങ്ങളോ ഉണ്ടാകുമ്പോള്‍ വേഗത്തില്‍ നേതാക്കളുടെ വസതി പോലീസിന് കണ്ടെത്താന്‍ ഇത്തരം ബീറ്റ് പോലീസ് വിവരങ്ങളാണ് പരിശോധിക്കുന്നത്, പോലീസ് കമ്മീഷണര്‍ അറിയിച്ചു.
എല്ലാത്തിനെയും രാഷ്ട്രീയ കണ്ണോടെ കാണുന്നതാണ് കോണ്‍ഗ്രസിന്റെ പ്രശ്നമെന്ന് ബിജെപി പ്രതികരിച്ചു. വിഷയത്തെ രാഷ്ട്രീയവല്‍ക്കരിക്കരുതെന്നും ബിജെപി ആവശ്യപ്പെട്ടു. തിങ്കളാഴ്ച പാര്‍ലമെന്റ് സമ്മേളിക്കുമ്പോള്‍ രാഹുല്‍ഗാന്ധിയുടെ വിവരങ്ങള്‍ ശേഖരിച്ച സംഭവത്തില്‍ പ്രതിഷേധിക്കാനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.
ആഭ്യന്തരമന്ത്രി രാജ്നാഥ്സിങോ പ്രധാനമന്ത്രി നരേന്ദ്രമോദിയോ വിഷയത്തില്‍ പ്രസ്താവന നടത്തണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു. രാഹുല്‍ഗാന്ധിയുടെ തിരോധാനം സംബന്ധിച്ച ചര്‍ച്ചകളെ കോണ്‍ഗ്രസ് അതിശക്തമായാണ് എതിര്‍ക്കുന്നത്. രാഹുലിന്റെ അവധിയെ പരിഹസിച്ചെന്നു പറഞ്ഞ് പാര്‍ലമെന്ററികാര്യമന്ത്രി വെങ്കയ്യ നായിഡു മാപ്പുപറയണമെന്നാവശ്യപ്പെട്ട് ബജറ്റ് അവതരണദിനത്തില്‍ കോണ്‍ഗ്രസ് അംഗങ്ങള്‍ ലോക്സഭയില്‍ ബഹളം വെച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: