തിരുവനന്തപുരം: മാര്‍ച്ച് 13 2015: കേരള നിയമസഭയുടെ ചരിത്രത്തിലെ മഹാനാണക്കേടിന്റെ നാള്. ഉന്തും തള്ളും അടിയും പിടിയും കടിയും നടന്ന സഭയില്‍ ബജറ്റ് അവതരിപ്പിച്ചെന്ന് ഭരണപക്ഷവും അവതരിപ്പിച്ചിട്ടില്ലെന്ന് പ്രതിപക്ഷവും അവകാശവാദം മുഴക്കി. കെ.എം. മാണിയെ സഭയിലെത്തിച്ച് ബജറ്റ് വായിപ്പിച്ച് ഭരണപക്ഷം വിജയമാഘോഷിച്ചപ്പോള്‍ സഭയുടെ അകവും പുറവും യുദ്ധസമാനമാക്കി പ്രതിപക്ഷവും ജയം അവകാശപ്പെട്ടു. സഭയില്‍ നടന്ന സംഘര്‍ഷത്തില്‍ ഒമ്പത് പ്രതിപക്ഷ എംഎല്‍എമാര്‍ക്കും 12 വാച്ച് ആന്‍ഡ് വാര്‍ഡുകള്‍ക്കും പരിക്കേറ്റു.
വി. ശിവന്‍കുട്ടി, കെ.അജിത്ത്, വി.എസ്. സുനില്‍ കുമാര്‍, ടി.വി. രാജേഷ്, സി. ദിവാകരന്, കെ.എസ്. സലീഖ, കെ.കെ. ലതിക, ഗീതാ ഗോപി, ഇ.എസ്. ബിജിമോള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കോണ്‍ഗ്രസ് എംഎല്‍എ കെ. ശിവദാസന്‍ നായര്‍ക്ക് എല്‍ഡിഎഫിലെ ജമീലാ പ്രകാശത്തിന്റെ കടിയേറ്റു. തോമസ് ഐസക്കും ഗീതാ ഗോപിയും നിലത്തുവീണു. സ്പീക്കറുടെ ഡയസില്‍ കയറിയ പ്രതിപക്ഷ എംഎല്‍എമാര്‍ കസേര എടുത്തെറിയുകയും മൈക്കും കമ്പ്യൂട്ടറും അടിച്ചുതകര്‍ക്കുകയും ചെയ്തു.
ചരിത്രത്തിലുണ്ടായിട്ടില്ലാത്ത കൈയാങ്കളികള്ക്കാണ് സഭയും ജനകോടികളും സാക്ഷ്യം വഹിച്ചത്. മാണിയെ ബജറ്റ് അവതരിപ്പിക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി സഭയ്ക്കകത്തുതന്നെ തങ്ങിയ പ്രതിപക്ഷം രാവിലെ ആറു മണിയോടെ നടുത്തളത്തിലിറങ്ങി. എട്ടുമണിയോടെ പ്രദീപ് കുമാറിന്റെയും ടി.വി. രാജേഷിന്റെയും സുനില്‍ കുമാറിന്റെയും നേതൃത്വത്തില്‍ മാണിക്കെതിരെ പ്ലക്കാര്‍ഡുകളുമായി മുദ്രാവാക്യം വിളികള്‍ മുഴങ്ങി. സഭയിലേക്കു വന്ന മാണിക്ക് ആദ്യം അകത്ത് കയറാനായില്ല.
വാച്ച് ആന്‍ഡ് വാര്‍ഡുമായി എം.എ. ബേബിയുടെ നേതൃത്വത്തിലുള്ള എംഎല്‍എമാര്‍ ഉന്തും തള്ളുമായി. ഇ.പി. ജയരാജന്റെയും എ.കെ. ബാലന്റെയും ജെയിംസ് മാത്യുവിന്റെയും നേതൃത്വത്തില്‍ പതിനഞ്ചോളം എംഎല്‍എമാര്‍ സ്പീക്കറുടെ ഡയസിലേക്കു ചാടിക്കയറി. സ്പീക്കര്‍ വരുന്ന വാതില്‍ ഉപരോധിച്ചു. മാണി ഇതുവഴി കടന്നുവരുമെന്ന കണക്കുകൂട്ടലിലായിരുന്നു ഈ നീക്കം.
തോമസ് ഐസക്, ജി. സുധാകരന്, എളമരം കരീം, കെ.ടി. ജലീല്‍ അടക്കമുള്ളവര്‍ സ്പീക്കറുടെ ഡയസിലേക്കുള്ള പടിക്കെട്ടില്‍ ഇരുപ്പുറച്ചു. ഇതിനിടെ, ജമീലാ പ്രകാശത്തിന്റെ നേതൃത്വത്തില്‍ ബിജിമോളും കെ.കെ. ലതികയും സലീഖയും ഗീതാഗോപിയും ഐഷാ പോറ്റിയുമടങ്ങുന്ന വനിതാ എംഎല്‍എമാര്‍ മുഖ്യമന്ത്രിയുടെ ഇരിപ്പിടത്തിനു സമീപത്തേക്ക് കുതിച്ചു. മുഖ്യമന്ത്രി ഇരുന്നതിനു തൊട്ടടുത്തെത്തിയ ജമീലാ പ്രകാശത്തെ ശിവദാസന്‍ നായര്‍ പിടിച്ചുനിര്‍ത്തി. ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. തുടര്‍ന്ന് ജമീലാ പ്രകാശം ശിവദാസന്‍ നായരുടെ വലതുതോളില്‍ കടിച്ചു. ഇതോടെ ശിവദാസന്‍ നായരും മറ്റ് എംഎല്‍എമാരും ചേര്‍ന്ന് ജമീലാപ്രകാശത്തെയും സംഘത്തെയും പിടിച്ചുതള്ളി. തള്ളലിന്റെ ആഘാതത്തില്‍ ഗീതാഗോപി നിലത്തുവീണു.
സ്പീക്കറുടെ ഡയസിന്റെ വലതുവശത്തുകൂടെ വാച്ച് ആന്‍ഡ് വാര്‍ഡ് ഇരച്ചുകയറി. പടിക്കെട്ടിലിരുന്ന തോമസ് ഐസക്കും സുധാകരനും എളമരം കരീമും ജലീലും അടക്കമുള്ള എംഎല്‍എമാര്‍ ഇവരെ പിടിച്ചുതള്ളി. ഉന്തിനും തള്ളിനുമിടയില്‍ തോമസ് ഐസക്ക് നിലത്തുവീണു.
സ്പീക്കര്‍ എന്‍. ശക്തന് പുറത്തുവരാനൊരുങ്ങിയതോടെ പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കറുടെ വാതിലിനു നേരെ പ്രതിഷേധം ശക്തമാക്കി. ഇതിനിടെ കുഞ്ഞഹമ്മദ് മാസ്റ്ററും കെ. രാധാകൃഷ്ണനും അടക്കമുള്ള സംഘം സ്പീക്കറുടെ കസേര മറിച്ചിട്ടു. കസേര ഇ.പി. ജയരാജന് ഡയസിനു പുറത്തേക്ക് വലിച്ചെറിഞ്ഞു. വി. ശിവന്‍കുട്ടി എംഎല്‍എയും കെ. അജിത്തും പ്രദീപ്കുമാറും ജെയിംസ് മാത്യുവും അടങ്ങുന്നവര്‍ സ്പീക്കറുടെ മേശപ്പുറത്തെ കമ്പ്യൂട്ടറും മെക്കും മറ്റുപകരണങ്ങളും തകര്‍ത്തെറിഞ്ഞു. ഡയസിലുണ്ടായിരുന്ന ഫയലുകള്‍ എടുത്തെറിഞ്ഞു.
ശിവന്‍കുട്ടിയും അജിത്തും ഡയസിനുമുകളില്‍ കയറിനിന്ന് വാച്ച് ആന്‍ഡ് വാര്‍ഡുമായി സംഘര്‍ഷത്തിലേര്‍പ്പെട്ടു. ഈ ബഹളത്തിനിടയില്‍ ട്രഷറി ബഞ്ചിന്റെ സമീപത്തെ വാതിലിലൂടെ മാണി ബജറ്റ് പെട്ടിയുമായി അകത്തുകയറി മന്ത്രി സി.എന്‍. ബാലകൃഷ്ണന്റെ സീറ്റിലിരുന്നു. മുഖ്യമന്ത്രി സ്പീക്കര്‍ക്ക് കത്ത് നല്കി പരസ്പരം മാറ്റിയ സീറ്റായിരുന്നത്. ബഹളത്തിനിടെ സ്പീക്കര്‍ക്ക് ഇരിക്കാന്‍ ഡയസില്‍ ചീഫ് മാര്‍ഷല്‍ മറ്റൊരു കസേരയുമായെത്തി. കനത്ത സുരക്ഷാ വലയത്തിലെത്തിയ സ്പീക്കര്‍ മൈക്കില്ലാത്തതിനാല്‍ എഴുന്നേറ്റു നിന്ന് ധനമന്ത്രിയോട് ബജറ്റ് അവതരിപ്പിക്കാന്‍ പറയുകയും കൈകൊണ്ട് ആംഗ്യം കാട്ടുകയും ചെയ്തു. തുടര്‍ന്ന് മാണി ബജറ്റ് വായിച്ചു. വായന തുടരുന്നതിനിടെ വാച്ച് ആന്‍ഡ് വാര്‍ഡും പ്രതിപക്ഷ അംഗങ്ങളും തമ്മില്‍ ഏറ്റുമുട്ടലും തുടരുന്നുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: