ന്യൂദല്‍ഹി: വിഘടനവാദി നേതാവായ മസ്രത് ആലമിന്റെ മോചനവുമായി ബന്ധപ്പെട്ട് ജമ്മുകശ്മീര്‍ സര്‍ക്കാരിനോട് കേന്ദ്രആഭ്യന്തരമന്ത്രാലയം വിശദീകരണം തേടി. എന്തു സാഹചര്യത്തിലാണ് വിഘടനവാദി നേതാവിനെ മോചിപ്പിച്ചതെന്ന് വ്യക്തമാക്കണമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ആവശ്യപ്പെട്ടു. അപകടകാരിയായ മസ്രത് ആലമിന്റെ മോചനത്തിനെതിരായ ഐബി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍.
മസ്രത് ആലത്തിന്റെ മോചനത്തിനെതിരെ ജമ്മുകശ്മീര്‍ പോലീസും നിലപാട് സ്വീകരിച്ചിട്ടുണ്ട്. പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് മുഖ്യമന്ത്രി മസ്രത് ആലത്തിനെ മോചിപ്പിക്കുന്നതിനായി തീരുമാനമെടുത്തത്. സയ്യിദ് അലിഷാ ഗിലാനിയേക്കാള് അപകടകാരിയായ വിഘടനവാദി നേതാവാണ് മസ്രത് ആലമെന്ന് ജമ്മുകശ്മീര്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. 2010ലെ ആലം നേതൃത്വം നല്കിയ കല്ലെറിയല്‍ സമരത്തില്‍ 112പേരാണ് കൊല്ലപ്പെട്ടിരുന്നത്.
ഇതേത്തുടര്‍ന്നാണ് ഇയാളെ ബാരാമുള്ളയിലെ ജയിലില്‍ തടവിലാക്കിയത്.
മസ്രത് ആലത്തെ മോചിപ്പിച്ച മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സെയ്ദിനെതിരെ ബിജെപി സംസ്ഥാനഘടകം ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ബിജെപിയുമായി ആലോചിക്കാതെയാണ് ഇത്തരത്തിലൊരു തീരുമാനമെന്ന് സംസ്ഥാന പ്രസിഡന്റ് ജുഗല്‍കിഷോര്‍ ശര്‍മ്മ പറഞ്ഞു. ബിജെപിയോട് ആലോചിക്കാതെയെടുത്ത തീരുമാനമാണ് മസ്രത് ആലത്തിന്റെ മോചനത്തിന് പിന്നിലെന്നും പാര്‍ട്ടിയുടെ അഭിപ്രായം മോചനത്തിനെതിരാണെന്നും സംസ്ഥാന അദ്ധ്യക്ഷന്‍ പറഞ്ഞു.
സര്‍ക്കാര്‍ തീരുമാനത്തിനെതിരെ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ പ്രതിഷേധ പ്രകടനവും നടന്നു. രാജ്യദ്രോഹിയായ ആലത്തെ മോചിപ്പിച്ച സര്‍ക്കാര്‍ നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്ന് എംഎല്‍എയും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ രവീന്ദര്‍ റാണ പറഞ്ഞു. ശനിയാഴ്ചയാണ് അഞ്ചുവര്‍ഷമായി ബാരാമുള്ളയില്‍ ജയിലില്‍ കഴിയുന്ന ആലമിനെ സര്‍ക്കാര്‍ മോചിപ്പിച്ചത്. മസ്രത് ആലത്തെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന ആവശ്യവും ബിജെപി നേതൃത്വം ഉയര്‍ത്തി.
സര്‍ക്കാരല്ല കോടതിയാണ് തന്റെ മോചനം സാധ്യമാക്കിയതെന്ന് മുസ്ലിംലീഗ് നേതാവായ മസ്രത് ആലം പറഞ്ഞു. ബിജെപി-പിഡിപി സഖ്യ സര്‍ക്കാര്‍ താഴ്വരയില് നിലവില്‍ വന്നതു കൊണ്ട് സ്ഥിതിഗതികളില്‍ യാതൊരു മാറ്റവുമില്ലെന്നും കഴിഞ്ഞ 20 വര്‍ഷമായി ജയിലില്‍ കിടന്നും മോചിതനായും പലതവണ കഴിഞ്ഞിട്ടുണ്ടെന്നും ആലം പറഞ്ഞു. പൊതുമിനിമം പരിപാടിയുടെ അടിസ്ഥാനത്തില്‍ എല്ലാവിഭാഗക്കാരുമായി ചര്‍ച്ച നടത്തണമെങ്കില്‍ അവരെ ജയിലില്‍ നിന്നും മോചിപ്പിക്കേണ്ടതുണ്ടെന്ന് പിഡിപി വക്താവ് നയീം അക്തര്‍ പറഞ്ഞു.
അതിനിടെ ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറില്‍ എഴുതിയ ലേഖനത്തില്‍ സിബിഐ മുന്‍ മേധാവി ജോഗീന്ദര്‍ സിങ് ജമ്മുകശ്മീര്‍ മുഖ്യമന്ത്രി ഭാരതീയനാണോ അല്ലയോ എന്നു സംശയമാണെന്ന് വിശേഷിപ്പിച്ചു. ഇരട്ടത്താപ്പാണ് മുഫ്തി മുഹമ്മദ് സെയ്ദിന്റെ നിലപാടുകളെല്ലാമെന്നും 3.70 ഹിന്ദു-സിഖ് വിഭാഗക്കാരാണ് കശ്മീരില്‍ നിന്നും അടിച്ചോടിക്കപ്പെട്ടതെന്നും അവരുടെ പുനരധിവാസം എത്രയും വേഗം സാധ്യമാക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും ജോഗീന്ദര്‍സിങ് ലേഖനത്തിലൂടെ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: