കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ മാര്‍ച്ച് 10 ന് അസിസ്റ്റന്റ് തസ്തികയിലേക്ക് ഇന്റര്‍വ്യൂ എന്ന പേരില്‍ നടക്കുന്നത് പച്ചയായ കച്ചവടമാണെന്നും അഴിമതി തടയാന്‍ ഗവര്‍ണ്ണര്‍ ഇടപെടണമെന്നും ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് ആവശ്യപ്പെട്ടു.
ഇന്റര്‍വ്യൂ ബോര്‍ഡ് അംഗങ്ങള്‍ക്ക് 20 മാര്‍ക്ക് നല്കാന് അധികാരമുണ്ട്. റാങ്ക് ലിസ്റ്റില്‍ വന്നവര്‍ക്ക് കിട്ടിയ ഏറ്റവും കുറഞ്ഞ മാര്‍ക്ക് 34.76 ശതമാനവും കൂടിയ മാര്‍ക്ക് 44 ശതമാനവുമാണ്. 10 ശതമാനത്തിന്റെ മാത്രം വ്യത്യാസം നിലനില്ക്കുമ്പോള് ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ഇടപെടല്‍ നിര്‍ണ്ണായകമാവും.
ഇന്റര്‍വ്യൂ ബോര്‍ഡിലെ 5 അംഗങ്ങളും ന്യൂനപക്ഷ വിഭാഗങ്ങളില്‍ നിന്നുമാത്രമായതും പട്ടികജാതി- മഹിളാ പ്രതിനിധ്യം ഒഴിവാക്കിയതും പ്രശ്നത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നു. വിദ്യാഭ്യാസമന്ത്രി സര്‍വകലാശാലയെ പച്ചപുതപ്പിക്കുകയും നഗ്നമായ അഴിമതിക്ക് പച്ചക്കൊടി കാണിക്കുകയും ചെയ്യുന്നുവെന്ന ആരോപണത്തെ സാധൂകരിക്കുന്നതാണീ നടപടി.
ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും നിയമനങ്ങള്‍ പിഎസ്സിക്ക് വിടാതെ നടത്തുന്ന ഇത്തരം ഇന്റര്‍വ്യൂകള്‍ പ്രഹസനങ്ങളാണ് . 10 നു നടക്കുന്ന ഇന്റര്‍വ്യൂവില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് അവസരം നഷ്ടപ്പെടാതിരിക്കാനും അഴിമതിയുടെ പഴുതടക്കാനും ഗവര്‍ണര്‍ ഇടപെടണമെന്ന് കെ.പി ശ്രീശന് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ബിജെപി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: