തിരുവനന്തപുരം: സ്പീക്കറും മുന്‍മന്ത്രിയും സര്‍വ്വാദരണീയനായ കോണ്‍ഗ്രസ് നേതാവുമായിരുന്ന ജി. കാര്ത്തികേയന് കൈരളിയുടെ ആദരാഞ്ജലി. ഇന്നലെ രാവിലെ പത്തരയോടെ ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ അന്തരിച്ച അദ്ദേഹത്തിന്റെ ഭൗതിക ശരീരം ഇന്ന് വൈകീട്ട് ആറരയ്ക്ക് തൈക്കാട് ശാന്തികവാടത്തില്‍ സംസ്ക്കരിക്കും. കക്ഷിരാഷ്ട്രീയ ദേദമില്ലാതെ വലിയൊരു സൗഹൃദ വലയത്തിന് ഉടമയായ കാര്ത്തികേയന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ നാനാതുറയിലുള്ളവര്‍ തലസ്ഥാന നഗരയിലേക്ക് ഒഴുകിയെത്തുകയാണ്.
ഇന്നലെ വൈകീട്ടാണ് കാര്‍ത്തികേയന്റെ മൃതദേഹം തിരുവനന്തപുരത്ത് എത്തിച്ചത്. വിമാനത്താവളത്തില്‍ നിന്ന് അലങ്കരിച്ച വാഹനത്തില്‍ ഔദ്യോഗിക വസതിയായ നീതിയിലേക്ക് കൊണ്ടുവന്ന് പൊതുദര്‍ശനത്തിന് വെച്ചു. ഇന്ന് രാവിലെ ഒമ്പതിന് നിയമസഭയില്‍ പൊതുദര്‍ശനം. തുടര്‍ന്ന് കെപിസിസി ആസ്ഥാനത്തും ദര്‍ബാള്‍ ഹാളിലും ആര്യനാട് ഗവ. സ്കൂളിലും കാര്‍ത്തികേയന്റെ വസതിയായ അഭയത്തിലും പൊതുദര്‍ശനത്തിന് വെച്ചശേഷം ശാന്തികവാടത്തിലേക്ക് കൊണ്ടുപോകും.
കരളിലെ അര്‍ബുദം ദേദമാക്കാന്‍ റോബോട്ടിക് സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള റേഡിയേഷന് ചികിത്സയ്ക്കായാണ് ബംഗളൂരുവിലെ ഹെല്‍ത്ത് കെയര്‍ ഗ്ലോബല്‍ ആശുപത്രിയില്‍ 66 കാരനായ കാര്‍ത്തികേയനെ പ്രവേശിപ്പിച്ചത്. എന്നാല്‍ ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് റേഡിയേഷന് ചികിത്സ തുടരാനായില്ല. കരളില്‍ വിഷാംശം കണ്ടെത്തിയതിനാല്‍ ഹെപ്പറ്റിക് ഡയാലിസിസിന് വിധേയമാക്കിയിരുന്നു. ഒരാഴ്ചയായി വെന്റിലേറ്ററിലായിരുന്നു.
ഇന്നലെ രാവിലെ ആരോഗ്യനില വഷളായി. 10.30ഓടെ അന്ത്യം സംഭവിച്ചു.
മരണസമയത്ത് ഭാര്യ ഡോ.എം.ടി. സുലേഖയും (ഡയറക്ടര്‍, ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്സിറ്റി വിദൂര വിദ്യാഭ്യാസ വിഭാഗം) മക്കളായ അനന്തപത്മനാഭനും (എന്‍ജിനീയര്‍, ജക്കാര്‍ത്ത) ശബരീനാഥനും (മാനേജര്‍ – എച്ച്ആര്‍, ടാറ്റ, മുംബൈ) ആശുപത്രിയിലുണ്ടായിരുന്നു.
കരള്‍ രോഗബാധയെത്തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കാര്‍ത്തികേയനെ കഴിഞ്ഞ ഒക്ടോബറില്‍ അമേരിക്കയിലെ മയോ ക്ലിനിക്കില്‍ ചികിത്സക്ക് വിധേയമാക്കുകയുണ്ടായി. മടങ്ങിയെത്തിയ അദ്ദേഹത്തിന്റെ നില അല്‍പ്പം മെച്ചപ്പെട്ടെങ്കിലും വീണ്ടും രോഗം കടുത്തു.
നിയമസഭാ സമ്മേളനം നടക്കുന്നതിനിടെയാണ് അന്ത്യം. അസുഖത്തെത്തുടര്‍ന്ന് ഡിസംബറിലെ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുത്തിരുന്നില്ല. ഫെബ്രുവരിയില്‍ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗെയിംസിന്റെ ഉദ്ഘാടന ചടങ്ങാണ് അവസാനം പങ്കെടുത്ത പൊതുപരിപാടി.
അരുവിക്കര മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമാണ്.
ആറാം തവണയാണ് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1982ല്‍ തിരുവനന്തപുരം നോര്‍ത്ത്, 1991, 1996, 2001, 2006 വര്‍ഷങ്ങളില്‍ ആര്യനാട് എന്നീ മണ്ഡലങ്ങളില്‍ നിന്ന് വിജയിച്ചു. 1995ലെയും 2001ലെയും ആന്റണി മന്ത്രിസഭകളിലംഗമായിരുന്നു. വൈദ്യുതി, സാംസ്ക്കാരികം, സിവില്‍ സപ്ലൈസ് വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. ദീര്‍ഘകാലം നിയമസഭാകക്ഷി ഉപനേതാവിന്റെ പദവിയും വഹിച്ചു. 2011ല്‍ സ്പീക്കറായി നിയോഗിക്കപ്പെട്ടു.
എന്‍.പി. ഗോപാലപിള്ളയുടെയും എല്‍. വനജാക്ഷി അമ്മയുടെയും മകനായി 1949 ജനുവരി 20ന് വര്‍ക്കലയിലാണ് കാര്‍ത്തികേയന്റെ ജനനം. ബിരുദ പഠനത്തിനുശേഷം നിയമ ബിരുദ പഠനം പൂര്‍ത്തിയാക്കി. വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെയായിരുന്നു പൊതുപ്രവര്‍ത്തന രംഗത്ത് ചുവടുവച്ചത്.
കെഎസ്യുവില് യൂണിറ്റ് തലംമുതല്‍ സംസ്ഥാന പ്രസിഡന്റുവരെയായി പ്രവര്‍ത്തിച്ചു. കേരള സര്‍വകലാശാല സെനറ്റില്‍ വിദ്യാര്‍ഥി പ്രതിനിധി, സര്‍വകലാശാല യൂണിയന് ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, കെപിസിസി വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, എഐസിസി അംഗം തുടങ്ങിയ ചുമതലകളും വഹിച്ചു.
വായനയും യാത്രയും സംഗീതവും സിനിമയും ഫുട്േബാളുമൊക്കെ ആസ്വദിച്ചിരുന്ന സഹൃദയനായിരുന്നു കാര്ത്തികേയന്. ഉറച്ച നിലപാടുകളും അദ്ദേഹത്തെ വേറിട്ടുനിര്‍ത്തി. കെ. കരുണാകരന്റെ ഒപ്പം നിലകൊണ്ട അദ്ദേഹം പിന്നീട് ലീഡറുമായി അകലുകയും എ ഗ്രൂപ്പിനെ കൈവിട്ട് തിരുത്തല്‍വാദി ഗ്രൂപ്പില്‍ ചേരുകയും ചെയ്തു.
രമേശ് ചെന്നിത്തല ഐ ഗ്രൂപ്പ് ശക്തമാക്കിയപ്പോള്‍ കാര്ത്തികേയന് സജീവ ഗ്രൂപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറിനിന്നു.
സ്പീക്കര്‍ സ്ഥാനം രാജിവെക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് 2014 ജൂലൈയില്‍ കാര്ത്തികേയന് പത്രസമ്മേളനം നടത്തി പരസ്യമായി പ്രഖ്യാപിച്ചത് കോണ്‍ഗ്രസിനെ ഞെട്ടിച്ചിരുന്നു. എന്നാല്‍ ഹൈക്കമാന്‍ഡ് രാജിക്ക് അനുമതി നല്കാത്തതിനാല് സ്ഥാനത്ത് തുടര്‍ന്നു. സ്പീക്കറായിരിക്കെ മരിക്കുന്ന ആദ്യയാളാണ് കാര്ത്തികേയന്.
സ്പീക്കറുടെ നിര്യാണത്തില്‍ അനുശോചിച്ച് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും ഇന്നലെ ഉച്ചയ്ക്കുശേഷം അവധി നല്കി. സംസ്ഥാനത്ത് ഒരാഴ്ചത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു. വിയോഗത്തിലുള്ള അനുശോചക സൂചകമായി എംജി സര്‍വ്വകലാശാല കലോത്സവം നിര്‍ത്തിവെച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: