കൊട്ടാരക്കര: മഴയിലും ആവേശം ചോരാതെ ആയിരങ്ങള്‍ അണിനിരന്ന സിദ്ധനരുടെ ശക്തിപ്രകടനം. സിദ്ധനര്‍ സര്‍വീസ് സൊസൈറ്റിയുടെ 58-ാമത് സിദ്ധനര്‍ ദിനാഘോഷത്തിന്റ ഭാഗമായി കൊട്ടാരക്കരയില്‍ നടത്തിയ ശക്തിപ്രകടനത്തില്‍ സംസ്ഥാനത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആയിരകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു.
ഇന്നലെ വൈകിട്ട് 3.30 ഓടെ പുലമണില്‍ നിന്ന് പ്രകടനമാരംഭിച്ചപ്പോള് തന്നെ മഴ വില്ലനായി എത്തിയെങ്കിലും സ്ത്രീകളും കുട്ടികളുമടങ്ങുന്ന നിര മഴയെ കൂസാതെ വരിവരിയായി മുദ്രാവാക്യം വിളികളുമായി നടന്നു നീങ്ങി. ചെണ്ടമേളം, മുത്തുക്കുട, കമ്പടികളി തുടങ്ങിയവയും പ്രകടനത്തിന് മാറ്റുകൂട്ടി. അവശജനവിഭാഗങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ കാണിക്കുന്ന അലംഭാവത്തിനെതിരെയുള്ള രോഷപ്രകടനം കൂടിയായിരുന്നു പ്രകടനം.
പൊതുയോഗ സ്ഥലമായ ഹൈലാന്റ് ആഡിറ്റോറിയത്തില്‍ പ്രകടനം സമാപിച്ചു. സംസ്ഥാന ജനറല്‍സെക്രട്ടറി പാത്തല രാഘവന്, പ്രസിഡന്റ് പി.കെ. സോമന്, നേതാക്കളായ എ.കെ.ഗോപാലകൃഷ്ണന്, എം.പി. രാജു, സി.എസ്. കുഞ്ഞുകുഞ്ഞ്, കെ.ശശി, എ.എസ്. കുഞ്ഞുപിള്ള, സഹദേവന് നെടുമങ്ങാട്, എന്‍.എസ്. ഗോപി, അനില്‍ നാരായണന് എന്നിവര്‍ സംസാരിച്ചു.
രാവിലെ ഹൈലാന്റ് ആഡിറ്റോറിയത്തില്‍ നടന്ന പ്രതിനിധി സമ്മേളനം ജില്ല പഞ്ചായത്ത് മെമ്പര്‍ പാത്തല രാഘവന് ഉദ്ഘാടനം ചെയ്തു. ഇന്ത്യന്‍ ഭരണഘടനയില്‍ പട്ടികജാതിപട്ടികവര്ഗങ്ങളുടെ പങ്ക് എന്ന സെമിനാര്‍ എ.കെ.ഗോപാലകൃഷ്ണനും സ്ത്രീശാക്തീകരണം എന്ന സെമിനാര്‍ സി.എസ്.ചന്ദ്രമതിയും നയിച്ചു. പി.പ്രസാദ്, സുജ പാങ്ങോട്, ശോഭാ അര്ജുന്, സരസ്വതി, എസ്.ഗീത എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: